കണ്ണൂര്‍: കെഎംസി, കെസി പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിനുമുന്നില്‍ സിഐടിയു ഒഴികെയുളള സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് കഴിഞ്ഞ 32 ദിവസമായി നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹസമരം അവസാനിപ്പിച്ചു.
തൊഴില്‍ മേഖലയില്‍ പരിഷ്ക്കാരം കൊണ്ടുവരുമ്പോള്‍ ആ മേഖലയിലെ ട്രേഡ് യൂനിയന്‍ പ്രതിനിധകളുമായി ചര്‍ച്ചചെയ്യണമെന്നും തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിച്ച് ആറാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ആര്‍ടിഒവിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. കെസി നമ്പര്‍ ലഭിക്കുന്നതിന് ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലറുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധന നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
സമരസമിതിയുടെ ആവശ്യത്തെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം തൊഴിലാളികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി മേയറുടെ നേതൃത്വത്തില്‍ ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെ യോഗം ഇന്ന് വൈകുന്നേരം 4 മണിക്ക് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് സമരം അവസാനിപ്പിച്ചതെന്ന് സംയുക്തസമരസമിതി ഭാരവാഹികള്‍ പറഞ്ഞു. യോഗ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 10ന് ട്രാഫിക് റഗുലേറററി കമ്മറ്റി യോഗം ചേരാനും തീരുമാനമെടുത്തിട്ടുണ്ട്.
സമരം അവസാനിപ്പിച്ചുകൊണ്ട് നടന്ന യോഗത്തില്‍ കണ്ണൂര്‍ കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.ഒ.മോഹനന് ഉദ്ഘാടനം ചെയ്തു. എസ്എടിയു ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. എന്‍.പി.മുഹമ്മദലി, വി.ജലീല്‍, ആര്.കെ.ഗിരിധരന്, കെ.ക.ശ്രീജിത്ത്, പി.സൂര്യദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സമരം പിന്‍വലിച്ചതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് മില്‍ന രാജീവന്, കെ.പി.ഗുരുദാസന്, വി.വി.മഹമ്മൂദ്, മുഹമ്മദ് സിനാന്,ഒ.വിവേക്, സി.കെ.ശശി കുമാര്‍, പി.ശശിധരന്, എം.ശശിധരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: