കണ്ണൂര്‍: സംസ്ഥാനത്ത് വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്വാശ്രയ സ്കൂളുകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും ഒരൊറ്റ സ്വാശ്രയ സ്ക്കൂളും സംസ്ഥാനത്ത് അടച്ചു പൂട്ടില്ലെന്നും ഓള് കേരള സെല്‍ഫ് ഫിനാന്‍സിംഗ് സ്കൂള്‍സ് ഫെഡറേഷന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്കൂളുകള്‍ അടച്ചു പൂട്ടാനുളള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഇത്തരം സ്കൂളുകളില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളോടും രണ്ടര ലക്ഷത്തോളം വരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരോടുമുളള കടുത്ത നീതിനിഷേധവും നിയമ വിരുദ്ധ പ്രവര്‍ത്തനവുമാണെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് രാമദാസ് കതിരൂര്‍ പറഞ്ഞു.
സര്‍ക്കാരിനോ പൊതുഖജനാവിനോ യാതൊരു ബാധ്യതയുമില്ലാതെയാണ് 15 ലക്ഷത്തോളം കുട്ടികള്‍ സ്വാശ്രയ സ്കൂളുകളിലൂടെ വിദ്യാഭ്യാസം നേടുന്നത്. പൊതുസമൂഹത്തിന്റെ പിന്തുണയോട് കൂടിയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങളെ ഉപയോഗിച്ചാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നത്. ചില അധ്യാപക സംഘടനകളുടെ രാഷ്ട്രീയ താല്‍പ്പര്യവും ഇതിനു പിന്നിലുണ്ട്. എയ്ഡഡ് സ്ക്കൂളുകളില്‍ ഡിവിഷന് വര്‍ദ്ധിപ്പിച്ച് പുതിയ നിയമനങ്ങളിലൂടെ ലക്ഷങ്ങള്‍ വാങ്ങി മാനേജ്മെന്റുകളുടെ കൈയ്യില്‍ നിന്നും കമ്മീഷന് പറ്റാനാണ് ഈ അധ്യാപക സംഘടന ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കപട വിദ്യാഭ്യാസ പണ്ഡിറ്റുകളാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകരായിട്ടുളളത്. 1200 സ്ക്കൂളുകളാണ് സംസ്ഥാനത്ത് അംഗീകാരമില്ലാത്തതായിട്ടുളളത്. കണ്ണൂര്‍ ജില്ലയിലെ 37 സ്ക്കൂളുകള്‍ പ്രവര്‍ത്തനം തുടരാന്‍ ഹൈക്കോടതി അനുമതി ഇതിനകം നല്കി കഴിഞ്ഞിട്ടുണ്ടെന്നും രാമദാസ് പറഞ്ഞു.
അടച്ചിടാന്‍ നോട്ടീസ് നല്കിയിട്ടുളള സംസ്ഥാനത്തെ ഒരു സ്കൂളു പോലും പ്രവര്‍ത്തനം നിര്‍ത്തില്ല. സര്‍ക്കാരിന്റെ നിയമവിരുദ്ധ ഉത്തരവിനെതിരെ ഫെഡറേഷന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. അതില്‍ കക്ഷിചേരുന്ന സ്ഥാപനങ്ങള്‍ക്ക് ഫെഡറേഷന് നിയമ പരിരക്ഷ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഫെഡറേഷന് ഭാരവാഹികളായ പി.വി.സുനില്‍കുമാര്‍, കെ.വി.മുഹമ്മദ്അഷ്റഫ്, പി.വി.രജനി, സീമബിജു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: