രണ്ടുമൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു അവിടെ വിശ്വഹിന്ദുപരിഷത്ത് തുടങ്ങി. അവര്‍ കാര്ബിസമാജത്തില് ഏതാനും ദശാബ്ദങ്ങളായി നിലച്ചുപോയ പൂജയും മേളയും തുടങ്ങി. ‘ബഫഡ് രംഗ്ഖേര്’ എന്നാണതിന്റെ പേര്. കാര്‍ബികളുടെ ‘രംഗ്ബംഗ് ഹമം’ മഹാപുരുഷന്റെ ആശ്രമത്തില്‍ വച്ച് നടത്താനായിരുന്നു തീരുമാനം.
ഈ വിവരം ആബാലവൃദ്ധം കാര്ബികളെ മൃതസഞ്ജീവനി കൊടുത്തുണര്ത്തിയപോലെയാക്കി. അവര്‍ അതിനുവേണ്ട സര്‍വതും, ഉപ്പുതൊട്ട് കര്‍പ്പൂരംവരെ, വേണ്ടതിലും കൂടുതല്‍ ഒരുക്കി. ഉണര്‍വിന്റെ അലകള്‍ നാലുപാടും അലച്ചു. സംഘ സ്വയംസേവകരായ പരിഷത്ത് പ്രവര്‍ത്തകരുടെ വീക്ഷണവലയത്തില് കാര്‍ബില്‍ മാത്രമായിരുന്നില്ല ഉള്‍പ്പെട്ടിരുന്നത്. അവര്‍ ബഫഡ് രംഗ്ഖേരിന്റെ കൂടെ ‘ബോരോ’ എന്ന മറ്റൊരു വര്‍ഗത്തിന്റെ ബാഥോപൂജയും നടത്തുന്നതായിരിക്കും എന്നു പ്രഖ്യാപിച്ചു. ‘ബാഥവ്’ എന്ന പഞ്ചമുഖി ശിവനാണ് അവരുടെ വര്ഗദേവത. ആ പൂജയില്‍ 40-50 ആടിനെ ബലികൊടുക്കണം. എന്നാല്‍ മാത്രമേ ബാഥവ് പ്രസാദിക്കൂ.
എല്ലാമൊരുക്കി കാര്‍ബികളും ബോരോകളും ചുറ്റുമുള്ള ബംഗാളികളും മാര്‍വാഡികളുമെല്ലാം സംഘപ്രചോദനത്തിന്റെ ഫലമായി ഒരുമിച്ചുകൂടി, ഈ സഹസ്രാബ്ദത്തിലാദ്യമായി ആര്‍ക്കും ഒന്നുംതന്നെ നഷ്ടപ്പെടാനില്ല. എല്ലാം നേടാനെയുള്ളൂ എന്ന് എല്ലാവര്ക്കും ബോധ്യമായി. ഉയിര്‍ത്തെഴുന്നേറ്റ സചേതനഹിന്ദുത്വം അസ്വാതന്ത്ര്യകാലത്തെ പരിധികള്‍ ലംഘിച്ച് മുന്നോട്ടുനീങ്ങി.
പിണ്ഡേ പിണ്ഡേ മതിര്ഭിന്നാ കുണ്ഡേ കുണ്ഡേ നവം പയഃ
ജാതൗ ജാതൗ നവാചാരാഃ നവാ വാണീ മുഖേ മുഖേ
(ദേഹം തോറും വെവ്വേറെ ബുദ്ധി, കുലംതോറും പുതിയ പുതിയ വെള്ളം, ജാതി തോറും പുതിയ പുതിയ ആചാരങ്ങള്‍, വായതോറും പുതിയ പുതിയ വാക്കുകള്‍) എന്നൊരു ചൊല്ലുണ്ട്.
തലച്ചോറുകൊണ്ട് മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും അനുഭൂതി ചിലപ്പോള്‍ വൈകിയിട്ടേ ഉണ്ടാകൂ. മാറാത്ത സ്വന്തം നിലപാടില്‍നിന്നുകൊണ്ട് മറ്റുള്ളവരെ അളക്കാനുള്ള സഹജവാസനയാണിതിനു കാരണം.
ഹാഫ്ലാംഗില് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഒരു ഹോസ്റ്റല്‍ നടത്തി. ഭാരതത്തില്‍ മറ്റിടങ്ങളില്‍ നടപ്പാക്കിയ ടൈംടേബിളും സമ്പ്രദായവും അവിടേയും നടപ്പാക്കി. ഹോസ്റ്റലില്‍ നാഗാ, ദിമാത്യാ, കാഛാഡി രംഗ്ഖോല് മുതലായ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ ചേര്‍ന്നു താമസം തുടങ്ങി. കുട്ടികള്‍ക്ക് എല്ലാം ഇഷ്ടപ്പെട്ടു. ഒന്നൊഴികെ അവര്‍ക്ക് മുലകുടി നിര്ത്തിക്കഴിഞ്ഞയുടനെ കിട്ടിത്തുടങ്ങിയ മാംസക്കറി മാത്രം കിട്ടിയിരുന്നില്ല. അവര്‍ വല്ലാതെ കുഴങ്ങി. അവര്‍ക്ക് ശ്വാസംമുട്ടിയിരിക്കണം. ഒരു ദിവസം രാത്രി അവരില്‍ ചിലര്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു.
എലിയെ പിടിക്കാന്‍ പതിയിരിക്കുന്ന പൂച്ചയെ കുഞ്ചിപിടിച്ചുപൊക്കി ചട്ടിയിലിട്ടു പൊരിച്ചു സുഖമായി മാംസംതിന്നു. സംതൃപ്തിയോടെ കിടന്നുറങ്ങുകയും ചെയ്തു. ഹോസ്റ്റല്‍ അധികൃതര്‍ വിവരമറിഞ്ഞത് കുട്ടികള്‍ നിഷ്കളങ്കം വീട്ടിലേക്ക് എഴുതിയ കത്തുകള്ക്കുവന്ന മറുപടികളില്‍നിന്നാണ്. അധികൃതര്‍ ദേഷ്യപ്പെട്ടില്ല. അവര്‍ കുട്ടികളുടെ സാമൂഹ്യപശ്ചാത്തലത്തിന്റെയും തജ്ജന്യമായ മനഃശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ കുട്ടികളുടെ പെരുമാറ്റവും തങ്ങളുടെ ഹോസ്റ്റല്‍ ചിട്ടകളും വിലയിരുത്തി. തല്‍ഫലമായി ഹോസ്റ്റലില്‍ ഒരു ദിവസം മാംസാഹാരം ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് വളരെ സന്തോഷമായി. ആശ്വാസമായി, അവര്‍ മുന്പത്തെക്കാള് കൂടുതല്‍ നിഷ്കര്‍ഷയോടും താല്പര്യത്തോടുംകൂടി എല്ലാ കാര്യങ്ങളിലും പങ്കെടുത്തുതുടങ്ങി. ‘ഗുരുര്‍ബ്രഹ്മാ….’ യാകുന്ദേന്ദു തുഷാരഹാരധവളാ’ മുതലായ ശ്ലോകങ്ങള്‍ ഭംഗിയായി ചൊല്ലിത്തുടങ്ങി. ഹിന്ദുത്വത്തിലും പ്രാചീന പാരമ്പര്യത്തിലും അഭിമാനംകൊണ്ടും.
എന്നാല്‍ അങ്ങകലെ കല്‍ക്കട്ടയില്‍ ഏതാനും ചിലര്‍ക്ക് വിശ്വഹിന്ദുപരിഷത്ത് വക ഹോസ്റ്റലില്‍ മാംസാഹാരം തുടങ്ങിയെന്ന വാര്‍ത്ത അത്രയ്ക്ക് രുചിച്ചില്ല. അവരതില്‍ എന്തോ അസാംഗത്യം കണ്ടു, അതിലവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം, ഹിന്ദുത്വത്തിന്റെ പരിധികള്‍ അവര്‍ക്ക് വേറെയായിരുന്നു. അത് അവര്‍ തന്നെ ഓര്‍ക്കാത്ത അടുക്കളയും ചോറ്റകലവുമായിരുന്നു. സ്വാമി വിവേകാനന്ദന് പറഞ്ഞമാതിരി അവരുടെ മതം അടുക്കളമതവും ചോറ്റുകലമതവുമായി ചുരുങ്ങിക്കഴിഞ്ഞിരുന്നു. അതിന്റെ വെളിച്ചത്തിലായിരുന്നു അവര്‍ ഹോസ്റ്റല്‍ അധികൃതരുടെ പുതിയ നടപടി വീക്ഷിച്ചത്. പക്ഷെ, പരിഷത്തിന്റെ അധികാരികള്‍ ഹിന്ദുത്വത്തിന്റെ വികസ്വരമായ പുതിയ മാനം അവരുടെ മുന്പില് വച്ചപ്പോള്‍ അവരുടെ വികൃതധാരണ മാറി. അവരും ആ നടപടി അനുമോദിച്ചു.
അരുണാചല്‍ പ്രദേശത്തില്‍ മിശ്മി എന്നൊരു വര്‍ഗക്കാരുണ്ട്. അവര്‍ ബൈപ്പാസ് റോഡുപോലെ തലയില്‍നിന്ന് ഒന്നു രണ്ടിഞ്ചുവീതിയില് ഒരു പാളി മൂടി വടിച്ചു നീക്കുന്നു. എല്ലാ ആണുങ്ങളുടെയും തലയില്‍ ഇങ്ങനെ ഒരു ഹൈവേ കാണും. അതു കാണുമ്പോള്‍ അന്യപ്രദേശക്കാരെല്ലാം അവരെ അപരിഷ്കൃതരെന്നു മുദ്രകുത്തുന്നു. നഗരങ്ങളിലും നാട്ടുമ്പുറങ്ങളിലുമുള്ള മുടിവെട്ടുരീതി മനസ്സില്‍വച്ച് അവരെ അളക്കുന്നു. അതേസമയം റഷ്യയില്‍നിന്നു വന്ന ബുള്ഗാനിന്റെ താടി കണ്ട് ‘ആടുതാടി’ നീട്ടിയ ഇവിടത്തെ ചെറുപ്പക്കാരെ പരിഷ്കൃതരെന്നും വിളിക്കുന്നു. പക്ഷെ സത്യസ്ഥിതി എന്താണ് എന്നു മനസ്സിലാക്കുമ്പോഴാണ് നമ്മുടെ മനഃസ്ഥിതിക്കു പിന്നിലെ അബദ്ധം തെളിയുന്നത്.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് )
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: