വൃന്ദാവനത്തിലെത്തി ഗോക്കളെ മേച്ചുനടന്ന ഗോപകുമാരന്മാര് പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നടന്നു. ഭഗവാന്റെ വേണുഗാനത്തിനൊത്ത് വണ്ടുകളുടെ മൂളിപ്പാട്ടും കേള്‍ക്കുമ്പോള്‍ കര്‍ണാനന്ദകരം. ഏതിനാണേറെ മധുരമെന്ന് സംശയം തോന്നാം. ഭഗവാന് പറയുന്നു വണ്ടുകളുടെ മൂളിപ്പാട്ടാണ് ഏറെ മധുരകരമെന്ന്. പക്ഷിമൃഗാദികളുടെ സഞ്ചാരവും വനപുഷ്പാദികളും നയനാനന്ദകരം. മഹത്തുക്കളുടെ മനസ്സുപോലെ സ്വച്ഛമായ സരസും അതിലെ താമരകളില്‍ തട്ടിവരുന്ന കാറ്റ് സുഗന്ധപൂരിതം. സുഖസ്പര്ശദം നിറഞ്ഞു നില്ക്കുന്ന വിശേഷ ഫലങ്ങള്‍ നാവിനേറെ രുചികരവും മധുരം നിറഞ്ഞതും. ചുരുക്കത്തിലെല്ലാം പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും ആനന്ദിപ്പിക്കുന്നത്.
എത്ര മനോഹരം. ശ്രീകൃഷ്ണന് ഇതെല്ലാം എല്ലാവരുടെയും ശ്രദ്ധയില്‍പെടുത്തി ജ്യേഷ്ഠനായ ബലരാമനോട് പറഞ്ഞു. ചേട്ടാ ഈ മയിലുകള്‍ പീലിനിവര്‍ത്തി നൃത്തം വയ്ക്കുന്നതു കണ്ടുവോ? ഈ വനത്തിലേക്ക് അവ നമ്മളെ സ്വാഗതം ചെയ്യുകയാണ്. പിന്നെ ആ മാന്‍പേടകളെ കണ്ടോ? ഗോപികമാര്‍ ചേട്ടനെ പ്രേമപൂര്‍വ്വം നോക്കുന്നതുപോലെ തന്നെയുണ്ട്. അവര്‍ക്ക് ചേട്ടനോട് എന്തുസ്നേഹം.
ആ കോകിലങ്ങളുടെ പാട്ടുകേട്ടുവോ? അവര്‍ അങ്ങേക്കായി സ്വാഗതഗീതമാലപിക്കുകയാണ്. അങ്ങ് ഏറെ ബഹുമാന്യനാണ് എന്ന് അവര്‍ക്കൊക്കെ യറിയാം.
” ധന്യേയമദ്യ ധരണീ തൃണവീരുധസ് ത്വത് പാദസ്പൃശോ”
അങ്ങയുടെ പാദസ്പര്‍ശം കൊണ്ട് ഈ ധരണി ഏറെ സന്തോഷവതിയായി. ഈ പുല്ലുകളും വളളികളുമെല്ലാം എത്ര ഭാഗ്യവതിമാരായി. ഈ വൃക്ഷങ്ങളുടെ ചാഞ്ചാട്ടം കണ്ടില്ലേ. ഈ വളളിച്ചെടികളുടെ ആനന്ദം കണ്ടില്ലേ.ദേവന്മാര് പോലും അര്‍ച്ചന നടത്താന്‍ മത്സരിക്കുന്ന ആദിനാരായണന്റെ പാദങ്ങളില്‍ ഫലപുഷ്പാദികള്‍ സമര്‍പ്പിച്ച് പ്രകൃതിദേവി അങ്ങയുടെ പാദപത്മത്തെ സേവിക്കുന്നു.
പൂക്കളും പഴങ്ങളും നിറഞ്ഞ ഈ വൃക്ഷങ്ങള്‍ അവരുടെ ശിഖരങ്ങളാല്‍ അങ്ങയുടെ പാദത്തില്‍ തൊട്ട് നമസ്ക്കരിക്കുന്നതുകണ്ടില്ലേ.
”ഏതേളളിനസ്തവയശോഖിലലോകതീര്ഥം
ഗായന്ത ആദി പുരുഷാനുപദം ഭജന്തേ”
ഈ വണ്ടുകള്‍ അഖിലലോക തീര്‍ഥമായ അങ്ങയുടെ യശസ്സിനെക്കുറിച്ച് പാടിസ്തുതിയ്ക്കുന്നു.അവര്‍ ആദി പുരുഷനെ സ്തുതിച്ചു പാടുന്നു. അങ്ങയുടെ ആഗമനം മുന്‍കൂട്ടിയറിഞ്ഞ മുനിഗണങ്ങള്‍ നേരത്തെകൂട്ടി ഇവിടെ വന്നെത്തിയതാണ് എന്നാണ് ഞാന്‍ സംശയിക്കുന്നത്.
ഗോപകുമാരന്മാര് കുറേനേരം ആസ്വദിച്ചും കളിച്ചും നടന്ന് ഇടയ്ക്ക് വിശ്രമിക്കാനിരുന്നു. കൂട്ടുകാരുടെ മടിയില്‍ തലവച്ചു കിടന്ന ബലരാമന്റെ പാദങ്ങളില്‍ ശ്രീകൃഷ്ണന് തലോടിക്കൊടുത്തുകൊണ്ടിരുന്നു. ഇടയ്ക്ക് വീശിക്കൊടുത്തു. ചിലര്‍ പാട്ടുപാടി സ്തുതിച്ചു. രാമകൃഷ്ണന്മാര് ആ ഗോപകുമാരന്മാരുടെ കഴിവിനെ പ്രശംസിച്ചു. അവരുടെ ഗാനപാടവത്തെ അഭിനന്ദിച്ചു.
ഇനിയും നിരന്തരം ഞങ്ങളെ രക്ഷിച്ചുകൊണ്ട് കൂടെയുണ്ടാകണമെന്ന് ഗോപകുമാരന്മാര് രാമകൃഷ്ണന്മാരോടഥഭ്യര്ത്ഥിച്ചു.
കൃഷ്ണന് രാമനെ ബഹുമാനിച്ച് സ്തുതിച്ചു. മറ്റു ഗോപകുമാരന്മാര് രാമകൃഷ്ണന്മാരെ സ്തുതിച്ചു.
എല്ലാവരിലും കുടികൊള്ളുന്ന ഈശ്വരസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് ബഹുമാനിക്കുകയും പരസ്പരം സ്നേഹാദരങ്ങള്‍ പുലര്‍ത്തുകയും ചെയ്യണമെന്ന ആഹ്വാനം സ്വപ്രവൃത്തികളില്ക്കൂടി കാണിച്ചുകൊടുക്കുകയാണിവിടെ. ഭാഗവതത്തില്‍ അങ്ങോളമിങ്ങോളം മുഴങ്ങിക്കേള്‍ക്കുന്ന ആഹ്വാനമാണിത്. ഇതാണ് ഭാഗവത സന്ദേശങ്ങളില്‍ പ്രധാനമായ ഒന്ന്.
രാമകൃഷ്ണന്മാര് മഹര്‍ഷിമാരേയും അക്രൂരനെയും എല്ലാം നമസ്കരിച്ചതായി ഭാഗവതത്തില്‍ ചില ഭാഗങ്ങളില്‍ പറയുന്നുണ്ട്.
ഭഗവാന് ഭക്തദാസനാണ്, ഭക്തപ്രിയനാണ്. അതിനാല്‍ ഭക്തന്മാരോടും ബഹുമാനമുണ്ട്. നാം കൊടുത്ത ബഹുമാനം ഇരട്ടിയായി നമുക്കു നല്‍കും. ബഹുമാനം കൊടുക്കുന്നവര്‍ക്ക് ഏറെ ബഹുമാനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: