ആദിയന്തം ആസകലവുമുള്ള സര്‍വ്വസൃഷ്ടിജാലങ്ങള്‍ക്കും ജഗദീശ്വരന്റെ രൂപവും അവനിലേക്കുള്ള രൂപാന്തരവുമാകുന്നു. ആ ജഗല്ഗുരുവിനെ അറിയുമ്പോള്‍ അവന് തന്നത്താനറിഞ്ഞു. ആ അറിവിനാല്‍ അവന് രൂപാന്തരപ്പെടുമ്പോള്‍ ജഗല്ഗുരുവില്ക്കൂടി അവന് രൂപാന്തരപ്പെട്ടു. അവനില്‍ ജഗല്‍ഗുരു രൂപാന്തരപ്പെട്ടതല്ല, അവന് ജഗല്ഗുരുവില് രൂപാന്തരം പ്രാപിക്കുന്നു. അവന് രൂപാന്തരപ്പെട്ടിരിക്കുന്നത് പ്രകൃതിലോകത്തിലാണ്. അവന് ആത്മാവില്‍ രൂപാന്തരപ്പെടുന്നത് ജഗല്ഗുരുവിലാകുന്നു.
ജഗല്‍ഗുരു ആത്മാവാണ്. ആത്മാവ് അറിവാണ്. മര്ത്യന് ജഗല്ഗുരുവില് രൂപാന്തരപ്പെട്ടാല്‍ അവനില്‍ നിറഞ്ഞിരിക്കുന്നത് ഗുണഗണങ്ങളാണ്. അവന്റെ രൂപാന്തരത്തിനു മുന്‍പ് ഇഹലോകബന്ധത്തില് ഉണ്ടായിരുന്നത് അനര്‍ത്ഥവും അവിശ്വസ്തതയും ആയിരുന്നു. എന്നാല്‍ ഗുരുവില്‍ താന്‍ രൂപാന്തരപ്പെട്ടപ്പോള്‍ തന്റെ അവിശ്വസ്തതകളും അനര്‍ത്ഥങ്ങളും മാറി ഈശ്വരനില്‍ അടങ്ങിയിരിക്കുന്ന ഗുണഗണങ്ങള്‍ക്കു വിളനിലമായി ഭവിച്ചു. തന്മൂലം ജഗദീശ്വരനില്‍ അടങ്ങിയിരിക്കുന്ന സര്‍വ്വശക്തിയില്‍ അടങ്ങി തനിക്കു തപഃശക്തി പ്രാപിക്കുന്നു.
തന്മൂലം താന്‍ ഈശ്വരനായി രൂപാന്തരപ്പെട്ടു. സര്‍വ്വജ്ഞാനം, സമ്പൂര്‍ണ്ണശക്തി, സല്ഗുണം, തപഃശക്തി, സല്‍ക്കര്‍മ്മം ഇങ്ങനെ ഗുരുവില്‍ക്കൂടി സമ്പൂര്ണ്ണത്വം പ്രാപിക്കുന്നു. എന്നാല്‍ ഇവന് സമ്പൂര്‍ണ്ണനല്ല. ഗുരു സമ്പൂര്ണ്ണനത്രെ. അതുകൊണ്ട് ഗുരുവില്‍ക്കൂടി സമ്പൂര്ണ്ണത്വം പ്രാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: