ആലപ്പുഴ: കഴുത്തറുപ്പന്‍ പലിശക്കാരുടെ ഭിഷണിയെ തുടര്‍ന്ന് ആത്മഹത്യകള്‍ ആവര്‍ത്തിക്കുന്നു, സാധാരണക്കാരെ ബ്ലേഡുകാരില്‍ നിന്ന് സംരക്ഷുിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം പാളി. കഴിഞ്ഞ സര്‍ക്കാര്‍ ഓപ്പറേഷന് കുബേരയെ തുടര്‍ന്ന് പ്രഖ്യാപിച്ച പദ്ധതിയായ ഋണമുക്തി നടപ്പായില്ല.
ബാങ്കുകളുമായി സഹകരിച്ചാണ് ഋണമുക്തി പദ്ധതി നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ചത്. ധനമന്ത്രിയെ മറികടന്ന് ആഭ്യന്തര മന്ത്രിയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് ബാങ്കുകാര് ഇത് നടപ്പാക്കാന്‍ തയ്യാറായില്ല. ബ്ലേഡുകാരില്‍ നിന്ന് കൊള്ളപ്പലിശയ്ക്ക് പണം വായ്പയെടുത്തവര്‍ക്ക് കടബാദ്ധ്യത തീര്‍ക്കുന്നതിന് ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്നതായിരുന്നു ഋണമുക്തി പദ്ധതി. എന്നാല്‍ ബാങ്കുകളില്‍ നിന്ന് വായ്പ നല്‍കുന്നതിന് വ്യക്തമായ മാനദണ്ഡമോ വ്യവസ്ഥകളോ ഇല്ലാതായിരുന്നു പ്രഖ്യാപനം.
വായ്പയ്ക്ക് എത്ര ശതമാനം പലിശ ഈടാക്കാമെന്ന് പോലും ധാരണയുണ്ടായിരുന്നില്ല. പദ്ധതി പ്രകാരം 50,000 രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പയായി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതൊന്നും തന്നെ നടപ്പായില്ലെന്ന് മാത്രമല്ല, സാധാരണക്കാരന് ഇന്നും അത്യാവശ്യം പണം ലഭിക്കണമെങ്കില്‍ ബ്ലേഡുകാരന് കനിയണം. ഇതെ ദുരവസ്ഥ തന്നെയാണ് ഓപ്പറേഷന് കുബേരയ്ക്കും സംഭവിച്ചത്. 2014 മെയ് 11നാണ് ഓപ്പറേഷന് കുബേരയ്ക്ക് തുടക്കമായത്. പലിശക്കാരുടെ പീഡനങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയാതെ തിരുവനന്തപുരം മണ്ണന്തലയില്‍ അഞ്ചംഗകുടുംബം ആത്മഹത്യയില്‍ അഭയംതേടിയ ദാരുണസംഭവത്തെ തുടര്‍ന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇത് പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഓപ്പറേഷന് കുബേരയ്ക്ക് രണ്ടാംഘട്ടം പ്രഖ്യാപിച്ചു. എന്നാല്‍ പോലീസ് സേന തന്നെ ഇത് അട്ടിമറിച്ചു. അമിത പലിശയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അറിയിക്കാന്‍ 8547546600 എന്ന നമ്പരും പ്രസിദ്ധപ്പെടുത്തി. ഇത് എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കണം, പരാതിപ്പെട്ടികളും സ്ഥാപിക്കണം. ജനമൈത്രി പോലീസ് മീറ്റിങുകളിലൂടെയും പരിപാടികളിലൂടെയും കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷന് തുടങ്ങിയ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയും ബോധവത്കരണം നടത്തണം. ജില്ലകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇതുസംബന്ധിച്ച പെറ്റീഷന് അദാലത്തുകള്‍ നടത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിവിധ തലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇതില്‍ ഒന്നു പോലും നടപ്പായില്ല. വമ്പന്മാര് വലയ്ക്കുള്ളില്പ്പെട്ടില്ലെന്ന് മാത്രമല്ല, ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരും ഉന്നതരും ബ്ലേഡ് മാഫിയയെ ഭീഷണിപ്പെടുത്തി നേട്ടമുണ്ടാക്കിയത് മാത്രമാണ് ഓപ്പറേഷന് കുബേരയുടെ ബാക്കിപത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: