കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ യുവസംരംഭകരെ കണ്ടെത്തുന്നതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് സീഡ് ഫണ്ടിങ്ങ് സ്കീമിനായി പത്ത് കോടി രൂപ നീക്കി വെച്ചതായി മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എം. ബീന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നൂതനമായ ആശയങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്ന എക്കോ സിസ്റ്റം നിര്‍മ്മിക്കുകയും അതു വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് സ്റ്റാര്‍ട്ടപ്പ് കോഴിക്കോടിന്റെ ലക്ഷ്യം. കോഴിക്കോട്ടു നിന്ന് കൂടുതല്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കെഎസ്ഐഡിസി ലക്ഷ്യമിടുന്നുണ്ട്. അതിനായി യുഎല്‍ സൈബര്‍പാര്‍ക്കില്‍ അയ്യായിരം സ്ക്വയര്‍ ഫീറ്റ് സ്ഥലത്ത് ബിസിനസ് ഇന്ക്യൂബേററുകള് സ്ഥാപിച്ചു. പത്ത് കമ്പനികള്‍ എത്തിയിട്ടുണ്ട്. ഇനിയും കമ്പനികള്‍ക്ക് സൗകര്യമുണ്ട്. സീഡ് ഫണ്ടിങ്ങ് സ്കീം പ്രകാരം പുതുമയാര്‍ന്ന സംരംഭങ്ങള്‍ക്കായി പദ്ധതിച്ചെലവിന്റെ 90 ശതമാനമോ 25 ലക്ഷം രൂപ വരെയോ ആര്‍ബിഐ നിരക്കില്‍ വായ്പ അനുവദിക്കും. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നതിനായി കോഴിക്കോട്ട് ഓഫീസ് ആരംഭിക്കാനും കെഎസ്ഐഡി സിക്ക് ഉദ്ദേശമുണ്ടെന്ന് മാനേജിങ്ങ് ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ സീഡ് ഫണ്ടിങ്ങ് സ്കീം പ്രകാരം ഇതുവരെ അമ്പത് കമ്പനികള്‍ക്കായി 9.26 കോടി വായ്പ അനുവദിച്ചിട്ടുണ്ട്. സീഡ് ഫണ്ടിങ്ങ് പ്രകാരം രണ്ടാം ഘട്ടത്തില്‍ ഒരു കോടി വരെ വായ്പ നല്‍കാനും പദ്ധതിയുണ്ട്. സംരംഭകര്‍ക്കായി ക്ലാസുകള്‍, നിയമസഹായം തുടങ്ങിയ കാര്യങ്ങള്‍ കെഎസ്ഐഡിസി നല്‍കും. പദ്ധതി പ്രകാരം നേരത്തെ ഐ ടി മേഖലയില്‍ നിന്നാണ് കൂടുതല്‍ സംരംഭങ്ങള്‍ വന്നതെങ്കിലും ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ നിന്നും മികച്ച സംരംഭങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്. ഐടി ഇതര മേഖലയില്‍ വലിയ സാധ്യതയുള്ളതിനാല്‍ ആ രംഗത്താണ് കെഎസ്ഐഡിസി ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും ഡോ എം ബീന പറഞ്ഞു.
യുവ സംരംഭകര്‍ക്ക് സംരംഭക സംസ്കാരം വളര്‍ത്തിയെടുക്കാനായി ഇന്നലെ കോഴിക്കോട് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോഴിക്കോടില്‍ 126 പേര് പങ്കെടുത്തു. മികച്ച സംരംഭങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ജന. മാനേജര്‍ കെ. ജി. അജിത്കുമാറും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: