ആലപ്പുഴ: സംസ്ഥാനത്ത് ജലമേളകള്‍ക്ക് തുടക്കം കുറിച്ച് ചരിത്രപ്രസിദ്ധ ചമ്പക്കുളം മൂലം വള്ളംകളി നാളെ നടക്കും. ആറു ചുണ്ടന് വള്ളങ്ങളുള്‍പ്പെടെ 16 വള്ളങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും.
നാളെ രാവിലെ 11.30ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍, 1.30ന് കളക്ടര്‍ വീണ എന്‍. മാധവന് പതാക ഉയര്‍ത്തും. രണ്ടിന് മന്ത്രി ജി. സുധാകരന് വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി അദ്ധ്യക്ഷനാകും.
തുടര്‍ന്ന് മാസ്ഡ്രില്‍, ജലഘോഷയാത്രയും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മാനദാനം നിര്‍വ്വഹിക്കും. ശ്രീവിനായകന്‍, നടുഭാഗം, ചമ്പക്കുളം, കരുവാറ്റ പുത്തന്ചുണ്ടന്, സെന്റ്ജോര്‍ജ്, ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടന് വള്ളങ്ങളാണ് രാജപ്രമുഖന്‍ ട്രോഫിക്കായി മാറ്റുരയ്ക്കുക.
എല്ലാ വര്‍ഷവും മിഥുനമാസത്തിലെ മൂലം നക്ഷത്രത്തില്‍ ചമ്പക്കുളം ആറ്റിലാണ് വള്ളംകളി നടത്തുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുടെ ഭാഗമായി ചമ്പക്കുളത്ത് മാപ്പിളശേരി തറവാട്ടില്‍ നിന്ന് ജലഘോഷയാത്രയായി വിഗ്രഹം കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയായാണ് നാലു ശതാബ്ദത്തിലേറെയായി വള്ളംകളി സംഘടിപ്പിക്കുന്നത്.
ജലമേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ആര്‍ഡിഒ എസ്. മുരളീധരന്‍പിള്ളയും, കുട്ടനാട് തഹസീല്‍ദാര്‍ കെ. ചന്ദ്രശേഖരന് നായരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: