തിരുവനന്തപുരം: ജിഎസ്ടി നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്ന് സിവില്‍ സപ്ലൈസ് മന്ത്രിക്ക് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു.
പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തിയ വിലയെക്കാള്‍ അധിക വില ഈടാക്കുക, എംആര്‍പി മറയ്ക്കുക, മായ്ക്കുക, എംആര്‍പി രേഖപ്പെടുത്താതെ വില്‍പ്പന നടത്തുക, പ്രഖ്യാപിത അളവിലും തൂക്കത്തിലും എണ്ണത്തിലും കുറവു വരുത്തുക, അളവു തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതെ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് മുഖ്യമായും പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇത്തരത്തിലുള്ള വിവിധ നിയമ ലംഘനങ്ങള്‍ക്ക് 21 വ്യാപാരികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും 17,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ കനകക്കുന്നില്‍ നടക്കുന്ന ചക്ക ഫെസ്റ്റിനോടനുബന്ധിച്ചുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ആറു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു.
ദക്ഷിണ മേഖലാ ഡെപ്യൂട്ടി കണ്ട്രോളര് എസ്സ്. ലഡ്സണ്‍ രാജ് ആണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ പരിശോധനകള്‍ക്ക് അസിസ്റ്റന്റ് കണ്ട്രോളര് ബി. ശിവന്‍കുട്ടി നേതൃത്വം നല്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുന്നതാണെന്ന് അസി. കണ്ട്രോളര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: