ചരിത്രത്തിലില്ലാത്ത പ്രതിസന്ധികളിലൂടെയാണ് മലയാള സിനിമാവ്യവസായം കടന്നുപോകുന്നത്. താരസംഘടനയായ അമ്മയും അമ്മയുടെ മക്കളായ താരങ്ങളും കൂടിയുണ്ടാക്കിയ പ്രതിസന്ധിയില്‍ മലയാളസിനിമ നട്ടംതിരിയുകയാണ്. സിനിമ കാണണമെന്ന പ്രേക്ഷകരുടെ ആഗ്രഹത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ താരങ്ങളോടുള്ള വെറുപ്പ് വളര്‍ന്നുവരുന്നു. നടി ആക്രമിക്കപ്പെട്ട ദാരുണസംഭവം സൃഷ്ടിച്ച പ്രശ്നങ്ങളും അതില്‍ താരസംഘടനയായ ‘അമ്മ’ കൈക്കൊണ്ട നിലപാടുകളും സാമാന്യജനങ്ങള്‍ക്ക് അംഗീകരിക്കാവുന്നതല്ല.
വമ്പന്താരങ്ങളുള്പ്പടെ പലരുടെയും നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്നതരത്തില്‍ ഓരോ ദിവസവും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു. അവകാശങ്ങള്‍ സംരക്ഷിക്കാനും അവ നേടിയെടുക്കാനുമാണ് സിനിമാമേഖലയില്‍ സംഘടനകളുണ്ടായത്. നടീനടന്മാര്ക്കും നിര്‍മ്മാതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വിതരണക്കാര്‍ക്കും തീയറ്റര്‍ ഉടമകള്‍ക്കും സംഘടനയുണ്ട്. എന്നാല്‍ അതുകൊണ്ട് നേട്ടമുണ്ടായത് സിനിമയിലെ ചെറിയ വിഭാഗത്തിനുമാത്രം. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഒതുക്കാനും വിലക്കാനും ഇല്ലാതാക്കാനുമാണ് സംഘടനയെ ഉപയോഗിച്ചത്. തിലകനും വിനയനും മുതല്‍ മാള അരവിന്ദന്വരെ വിലക്കിന്റെ കയ്പ്പറിഞ്ഞു.
മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടം എഴുപതുകളുടെ അവസാനവും എണ്പതുകളുമായിരുന്നു. അക്കാലത്ത് നിരവധി നല്ല സിനിമകള്‍ ജന്മമെടുത്തു. സിനിമാ തീയറ്ററുകളിലെല്ലാം നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം. ഓരോ വര്‍ഷവും പുതിയ തീയറ്ററുകള്‍ നിരവധി ഉണ്ടായിക്കൊണ്ടിരുന്നു. എംടിയും സേതുമാധവനും ഭരതനും പദ്മരാജനും കെ.ജി.ജോര്‍ജ്ജും അടൂരും അരവിന്ദനും ഐ.വി.ശശിയും….അക്കാലത്തെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സ്രഷ്ടാക്കളുടെ നിര വലുതായിരുന്നു. സിനിമകള്‍ അറിയപ്പെട്ടിരുന്നത് സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും പേരിലാണ്. സിനിമാ പരസ്യങ്ങളില്‍ സംവിധായകരുടെ വലിയ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. സിനിമയുടെ സംവിധായകന് ആരാണെന്ന് നോക്കി പ്രേക്ഷകര്‍ തീയറ്ററില്‍ കയറിയിരുന്ന കാലം. എ.കെ.ലോഹിതദാസില്‍ വരെ ആ സുവര്‍ണ്ണകാലം നിലനിന്നു. അക്കാലത്ത് സംഘടനകളുടെ ആധിപത്യവും സിനിമയിലില്ലായിരുന്നു.
നല്ല ഉദ്ദേശ്യത്തോടെ തുടങ്ങിയ സംഘടനകളെ ഒരുവിഭാഗം കൈപ്പിടിയിലൊതുക്കിയപ്പോള്‍ നഷ്ടപ്പെട്ടത് മലയാളസിനിമയില്‍ നിലനിന്നിരുന്ന സൗഹൃദാന്തരീക്ഷവും പരസ്പര സ്നേഹവുമാണ്. സംഘടനകള്‍ പതിയെ മാഫിയാകേന്ദ്രങ്ങളായി മാറി. സംഘടനകളെ നിയന്ത്രിക്കുന്നത് മാഫിയകളാണെന്ന് തുറന്നു പറഞ്ഞതിനാണ് നടന് തിലകനെ വിലക്കിയത്. സൂപ്പര്‍ താരങ്ങളും അതിനുകൂട്ടുനിന്നു. സിനിമയില്‍ നിന്ന് സംവിധായകരും എഴുത്തുകാരും പുറത്താകുകയും അവിടെ താരങ്ങള്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതോടെ മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് തുടക്കമായി. താരങ്ങള്‍ക്കുവേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഉപകരണങ്ങളായി എഴുത്തുകാര്‍. സൂപ്പര്‍ താരങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായി സംവിധായകര്‍.
മുമ്പ് സിനിമയില്‍ നിര്‍മ്മാതാവിന് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു. നിര്‍മ്മാതാവിനോട് ചര്‍ച്ച ചെയ്യാതെ ഒന്നും നടന്നിരുന്നില്ല. ശോഭനാപരമേശ്വരന്നായരെപോലുള്ള നിര്‍മ്മാതാക്കളുടെ കൂടി ചര്‍ച്ചകളില്‍ നിന്നാണ് നല്ല സിനിമകളുണ്ടായത്. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവിന്റെ വാക്ക് ആരും കേള്‍ക്കാറില്ല. പണം മാത്രം മതി. ചിത്രീകരണ സ്ഥലത്തുപോലും നിര്‍മ്മാതാവിന് വലിയ സ്ഥാനമൊന്നുമില്ല. അവിടെയും സൂപ്പര്‍ താരങ്ങളുടേതാണ് അവസാനവാക്ക്. സിനിമയുടെ കഥയും ക്ലൈമാക്സും തുടങ്ങി നടിയെയും സഹതാരങ്ങളെയും വരെ തീരുമാനിക്കുന്നതും ഈ സൂപ്പറുകളാണ്. തിരക്കഥാകൃത്ത് സ്വാഭാവിക ജീവിതത്തിന് നിരക്കുന്ന തരത്തിലുള്ള കഥയുമായി വന്നാല്‍ താരം അത് തന്റെ അമാനുഷിക പരിവേഷം പ്രേക്ഷകനുമുന്നിലെത്തിക്കാന്‍ തിരുത്തിയെഴുതുന്നു. അങ്ങനെയാണ് സാമാന്യജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ സൃഷ്ടിക്കപ്പെട്ടത്.
ലിയോ തദേവൂസ് എന്ന യുവസംവിധായകന് 2008ല്‍ ‘പച്ചമരത്തണലില്‍’ എന്നൊരു സിനിമയെടുത്തു. ഒരുപാട് ആശയങ്ങളും ഭാവനയുമുള്ള കഴിവുള്ള ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. ലിയോയുടെ കഥകേട്ടപ്പോള്‍ നിര്‍മ്മാതാവായ ജി.സുരേഷ്കുമാറിന് ഇഷ്ടപ്പെട്ടു. പണം മുടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ആരുകേട്ടാലും പെട്ടെന്ന് ഇഷ്ടപ്പെടുകയും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന നല്ല സിനിമയാകുമെന്ന പ്രതീക്ഷയായിരുന്നു നിര്‍മ്മാതാവിന്. എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹത്തിന്റെയോ സംവിധായകന്റെയോ കൈപ്പിടിയില്‍ നിന്നില്ല.
കഥയില്‍ സിനിമയിലെ നായകന് ഇടപെട്ടു. ക്ലൈമാക്സില്‍ മാറ്റം വരുത്തി. വില്ലന്‍ തട്ടിക്കൊണ്ടുപോകുന്ന കുട്ടിയെ കണ്ടുപിടിക്കുന്നത് പോലീസ് ഇന്സ്പക്ടറാണെന്നായിരുന്നു ലിയോ തദേവൂസിന്റെ തിരക്കഥയിലുണ്ടായിരുന്നത്. എന്നാല്‍ നായകനായ താരം കഥ തിരുത്തി. നായകന് വീരപരിവേഷം സൃഷ്ടിക്കാനായി കുട്ടിയെ അദ്ദേഹം തന്നെ കണ്ടെത്തുന്നതാക്കി. നന്നായി അവതരിപ്പിക്കപ്പെട്ട ഒരു കഥയുടെ അവസാനം മാറ്റിമറിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാത്ത സിനിമയായി ‘പച്ചമരത്തണലില്‍’ മാറി. നിര്‍മ്മാതാവിന് പണം കിട്ടിയില്ലെന്നുമാത്രമല്ല, നല്ലസിനിമയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്ന യുവസംവിധായകനെ മലയാള സിനിമയ്ക്ക് അതോടെ നഷ്ടമാകുകയും ചെയ്തു. ഇത്തരത്തില്‍ കയ്പേറിയ നിരവധി അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ട്.
മലയാള സിനിമയിലെ പുരുഷതാരങ്ങളുടെ ആധിപത്യമാണ് ഇന്ന് കാണുന്ന പ്രതിസന്ധിക്കു കാരണമായതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സിനിമയ്ക്കുള്ളിലുള്ളവരാരും അതിനെതിരെ പ്രതികരിക്കുന്നില്ല. ചോദ്യംചെയ്താല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് അവര്‍ക്കെല്ലാം. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ സൂപ്പര്‍താരത്തിനു കഴിയും. അഭിനേതാക്കളെ നിശ്ചയിക്കുന്നത് സംവിധായകനോ നിര്‍മ്മാതാവോ അല്ലാത്തതാണ് പ്രധാനകാരണം. താന്‍ അഭിനയിക്കുന്ന സിനിമയില്‍ സഹനടീനടന്മാര് ആരാകണമെന്ന് തീരുമാനിക്കുന്നത് സൂപ്പര്‍താരമാണ്. ഇപ്പോള്‍ ആക്രമണത്തിനിരയായ നടി ഇത്തരം ഒഴിവാക്കലിന്റെ ഇരയാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഒരുകൂട്ടം മാഫിയകളാണെന്ന് നടന് തിലകന് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ ഭൂരിഭാഗം സിനിമാക്കാരും ഒന്നിച്ചു നിന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ സിനിമയിലെ മാഫിയാവത്കരണത്തിന്റെ പ്രത്യക്ഷ തെളിവുകളാകുമ്പോള്‍ എല്ലാവരും ഓര്‍ക്കുന്നത് തിലകനെയാണ്.
പെണ്‍വാണിഭം മുതല്‍ മയക്കുമരുന്നു കച്ചവടവും ക്വട്ടേഷന്‍സംഘവും വരെ ഈ മാഫിയാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മുമ്പ് സിനിമയില്‍ സജീവമായിരുന്ന താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമെല്ലാം സിനിമ മാത്രമായിരുന്നു വഴിയും ജീവിതവും. അവര്‍ സിനിമയ്ക്കായി എല്ലാം ഒഴിഞ്ഞുവച്ചു. അതില്‍ നിന്നുണ്ടാകുന്ന സാമ്പത്തികലാഭം സിനിമയില്‍ത്തന്നെ വിനിയോഗിച്ചു. എന്നാല്‍ ഇന്നത്തെ താരങ്ങള്‍ക്ക് സിനിമാ ബാഹ്യമായ വ്യാപാരങ്ങളിലാണ് താല്പര്യം. നാട്ടിലും വിദേശത്തും പലതരത്തിലുള്ള വന്‍ വ്യവസായങ്ങള്‍ നടത്തുന്നവരാണ് പലരും. അതിനാല്‍ തന്നെ അവര്‍ക്ക് ഗുണ്ടകളെയും ക്വട്ടേഷന്‍സംഘങ്ങളെയും കൂടെക്കൂട്ടേണ്ടിവരുന്നു. പല സിനിമാതാരങ്ങളും റിയല്‍എസ്റ്റേറ്റ് ബിസിനസ്സില്‍ സജീവമാണ്. എവിടെ ഭൂമി കയ്യേറ്റമുണ്ടെന്ന വാര്‍ത്തവന്നാലും അതില്‍ ഒരു സിനിമാതാരവുമുണ്ടാകും. മൂന്നാറില്‍ ഭൂമി കയ്യേറിയവരുടെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും സൂപ്പര്‍താരത്തിന്റെ പേര് പറഞ്ഞുകേട്ടു. താരങ്ങളുടെ മാഫിയ ബന്ധത്തിന് കരുത്തുപകര്‍ന്ന് നാടൊട്ടുക്ക് ഫാന്‍സ് അസോസിയേഷനുകളുമുണ്ടായി. ഇതും മറ്റൊരു ഗുണ്ടാപ്പടയായി.
പലപ്പോഴും മലയാളസിനിമയുടെ രക്ഷകനായി അവതരിച്ചിട്ടുള്ള നടനാണ് ദിലീപ്. സിനിമ പ്രതിസന്ധി നേരിട്ട ഘട്ടത്തിലെല്ലാം ദിലീപ് രക്ഷകനായെന്നാണ് സിനിമാക്കാര് പറയുന്നത്. സംഘടനയ്ക്ക് പണമുണ്ടാക്കാന്‍ സിനിമ നിര്‍മ്മിച്ചതുമുതല്‍ തീയറ്റര്‍ ഉടമകളുടെ സമരത്തില്‍ നിന്നുരക്ഷിച്ചതുവരെയുള്ള കഥകള്‍ ദിലീപിനെ വാഴ്ത്തുന്നവര്‍ പറയുന്നുണ്ട്. നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ താരസംഘടനയായ ‘അമ്മ’ നടിക്കൊപ്പം നില്ക്കാത്തതിനുപിന്നില് ഇതും കാരണമാകാം. എന്നാല്‍ പ്രധാനകാരണം, സിനിമയിലെ പുരുഷാധിപത്യമാണെന്ന് പറയാതെ വയ്യ. എല്ലാ മേഖലയിലും പുരുഷാധിപത്യം സിനിമയില്‍ കൊടികുത്തി വാഴുന്നു. നായകന് ഒരു കോടി പ്രതിഫലം വാങ്ങുമ്പോള്‍ തുല്യപ്രാധാന്യമുള്ള നടിക്ക് വെറും പത്തുലക്ഷം മാത്രം കൊടുക്കുന്ന തരത്തിലുള്ള വേര്‍തിരിവാണ് സ്ത്രീകളോട് മലയാള സിനിമ ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ അവഗണനകള്‍ക്കൊടുവിലാണ് സിനിമയിലെ സ്ത്രീകളെല്ലാവരും കൂടി പുതിയ സംഘടനയുണ്ടാക്കിയത്. എന്നിട്ടും അവര്‍ക്ക് ഉച്ചത്തില്‍ സംസാരിക്കാനുള്ള അവസരം പുരുഷകേസരികള്‍ നിഷേധിച്ചു. അവസരങ്ങള്‍ ചോദിച്ച് സിനിമയിലേക്ക് കടന്നുവരുന്ന പല പുതുമുഖ നടിമാര്‍ക്കും ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നുണ്ടെന്ന സ്ത്രീസംഘടനയുടെ വെളിപ്പെടുത്തലും ചോദ്യം ചെയ്യപ്പെട്ടു. അങ്ങനെയില്ലെന്ന് സ്ഥാപിക്കാനായിരുന്നു പുരുഷകേസരികളുടെ ശ്രമം.
നടി ആക്രമിക്കപ്പെട്ട സംഭവവും അതുമായി ബന്ധപ്പെട്ട് സംഘാടനാനേതാവു കൂടിയായ പ്രധാനപ്പെട്ട നടന് സംശയത്തിലായതും പോലീസ് നടപടികളുമെല്ലാം മലയാള സിനിമയെ കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് നയിക്കുന്നത്. അതിലെല്ലാം ഉപരി ഇക്കാര്യത്തില്‍ ‘അമ്മ’ സ്വീകരിച്ച നിലപാടുകളാണ് ചോദ്യം ചെയ്യപ്പെടുന്നത്. താരസംഘടനകൊണ്ട് ഗുണമുണ്ടായത് മലയാള സിനിമയ്ക്കോ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കോ അല്ലെന്ന സത്യമാണ് ഇപ്പോള്‍ വെളിവാകുന്നത്. ഒരു വിഭാഗം സൂപ്പര്‍ താരങ്ങളുടെ മാഫിയാ പ്രവര്‍ത്തനത്തിന് കരുത്തുപകരുക മാത്രമാണതുകൊണ്ടുണ്ടായ ഗുണം. പ്രതിസന്ധിയില്‍ നിന്നു മലയാള സിനിമയെ കരകയറ്റാന്‍ ഒരുസംഘടനയ്ക്കും ഇനിയാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: