ചരക്കുസേവന നികുതിയിലേക്കുള്ള പരിണാമം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സമഗ്രവും സുതാര്യവും സവിശേഷവുമായ നികുതി പരിഷ്കരണമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും യൂണിയന് ഭരണപ്രദേശങ്ങളും കൈകോര്‍ത്ത് നടപ്പാക്കുന്ന വിവിധ നികുതി സമ്പ്രദായമാണിത്. ഒന്നര പതിറ്റാണ്ടിലേറെക്കാലം ഇന്ത്യയെ മാറിമാറി ഭരിച്ച എന്‍ഡിഎ/യുപിഎ ഗവണ്മെന്റുകള് ഈ മാറ്റത്തിലേക്കായി ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തി. നിലവിലിരുന്ന പരോക്ഷനികുതി സമ്പ്രദായം നിരവധി നിരക്കുകള്‍മൂലം സങ്കീര്‍ണവും സന്ദിഗ്ധവും അനാകര്‍ഷകവുമായിരുന്നു. നികുതിഘടനയിലേയും നികുതി ഭരണത്തിലേയും സുതാര്യതയില്ലായ്മമൂലം വെട്ടിപ്പ് വ്യാപകമായിരുന്നു. ജനങ്ങളുടെ നികുതിഭാരം ഉയര്‍ന്നതായിരുന്നെങ്കിലും ഖജനാവിലെത്തുന്നത് കുറവായിരുന്നു.
ചരക്കു സേവന നികുതിയുടെ കാതല്‍ ഫെഡറല്‍ ബന്ധങ്ങളെ മാനിച്ചുകൊണ്ടുതന്നെ ചരക്കുകളിലും സേവനങ്ങളിലും കേന്ദ്ര-സംസ്ഥാനങ്ങള്‍ ഒന്നിച്ച് നികുതി ചുമത്തുകയും നിയതമായ മാനദണ്ഡങ്ങളോടെ വരുമാനം പങ്കിടുകയും ചെയ്യുന്നു എന്നുള്ളതാണ്. ജനങ്ങളിലുള്ള നികുതിഭാരം കുറയ്ക്കാന്‍ ഒരുലക്ഷം കോടി നികുതിവരുമാന നഷ്ടമുണ്ടാക്കുന്ന നിരക്ക് കുറയ്ക്കലുകളാണ് നടത്തിയിട്ടുള്ളത്. നികുതി പരിഷ്കരണത്തിന് ധനപുനര്വിന്യാസത്തിന്റെ മുഖം നല്കി നിതേ്യാപയോഗ സാധനങ്ങളെ നികുതിവലയില്നിന്ന് അഥവാ നികുതിഭാരത്തില്‍ നിന്നൊഴിവാക്കി. ആഡംബര ശ്രേണിയിലേക്കെത്തുമ്പോള് ഉയര്‍ന്ന നികുതി എന്നരീതിയാണ് കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നികുതി ഭരണത്തിലെ സാങ്കേതികമികവ്, കാര്യക്ഷമത, സുതാര്യത, അഴിമതിരാഹിത്യം എന്നിവയാല്‍, നിരക്കു കുറവുമൂലം ഗവണ്മെന്റ് വേണ്ടെന്നുവയ്ക്കുന്നതിനേക്കാള് കൂടുതല്‍ ഖജനാവുകളിലെത്തുമെന്നത് തീര്‍ച്ച.
എന്തിന് പകരമാവുന്നു?
നിലവിലുണ്ടായിരുന്ന കേന്ദ്ര മൂല്യവര്‍ദ്ധിതനികുതി അഥവാ കേന്ദ്ര എക്സൈസ് (ഒട്ടുമിക്ക ഉല്പന്നങ്ങളിലും 16 ശതമാനം), കേന്ദ്ര കസ്റ്റംസ്, നാളിതുവരെ കേന്ദ്രത്തിന്റെ അധികാരപരിധിയിലായിരുന്ന സേവനനികുതികള്‍, സംസ്ഥാനങ്ങള്‍ ചുമത്തുന്ന പലതരത്തിലും തോതിലുമുള്ള മൂല്യവര്‍ദ്ധിത നികുതികള്‍, വില്പ്പനനികുതികള് എന്നിവയെ എല്ലാം സംയോജിപ്പിക്കുന്നതാണ് ചരക്കുസേവന നികുതി. നിലവിലിരുന്ന എണ്ണിയാലൊടുങ്ങാത്ത നിരക്കുകളുടെ സ്ഥാനത്ത് പ്രാമാണിക നിരക്കുകളായി 0%, 0.25%, 3%, 5%, 12%, 18%, 28% എന്നിങ്ങനെ ഏഴു നിരക്കുകള്‍ മാത്രം. അത്യാഡംബര വസ്തുക്കളിലോ പരിസ്ഥിതിക്ക് ക്ഷതമേല്പ്പിക്കുന്നവയിലോ 28% നു മുകളില്‍ സെസ്സും ചുമത്തപ്പെടാം.
എന്തുകൊണ്ട് ജിഎസ്ടി?
ഇതുവരെ നിലനിന്ന നികുതികള്‍ ഉല്പാദന തലത്തില്‍ ചുമത്തപ്പെടുന്നവയായിരുന്നു. അതിനുശേഷം ഉപഭോക്താവിന്റെ കരങ്ങളിലെത്തുന്നതിനുമുന്പ് പലതലങ്ങളിലായി മൂല്യവര്ദ്ധനവുണ്ടാവാം. അതനുസരിച്ച് ഉപഭോക്തൃ വിലയിലും വര്‍ദ്ധനവുണ്ടാവും. എന്നാല്‍ ഈ വര്‍ദ്ധനവിന്റെ വിഹിതം സര്‍ക്കാര്‍ ഖജനാവിലെത്തിയിരുന്നില്ല. തന്നെയുമല്ല ഇ- കോമേഴ്സിന്റെ കാലഘട്ടമാണ് വരുന്നത്. അവയും നികുതി വിധേയമാക്കേണ്ടതാണ്. അതായത് നികുതിവിധേയമാക്കുന്ന സാധന സേവനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക (നികുതിവല വിസ്തൃതമാക്കുക). അതേസമയം നിരക്കുകള്‍ കുറയ്ക്കുക, അങ്ങനെ നികുതിഭാരം ലഘൂകരിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന തന്ത്രമാണിവിടെ നടപ്പാക്കുന്നത്.
പ്രയോജനങ്ങള്‍ നിരവധിയാണ്
ഏറ്റവും പ്രധാനം ഇന്ത്യ ഒറ്റവിപണിയായി പരിണമിക്കുന്നതുമൂലം നികുതി പിരിവിനുള്ള ചെലവ് കുറയും. വാണിജ്യനികുതി ചെക്ക് പോസ്റ്റുകള്‍ ആവശ്യമില്ലാതാവുന്നതോടെ നികുതി വെട്ടിക്കലിന് ഒരു വലിയ പരിധിവരെ കടിഞ്ഞാണിടാനാവും. കേരളത്തില്‍ നൂറോളം ചെക്ക് പോസ്റ്റുകളാണ് അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നത്. അവയില്‍ 20 എണ്ണം അഴിമതിയുടെ മൂര്ത്തകേന്ദ്രങ്ങളാണ്. ചെക്ക് പോസ്റ്റ് അഴിമതി തടയാനായാല്‍ തന്നെ നികുതി വരുമാനത്തിന്റെ വന്‍കുതിച്ചുചാട്ടമുണ്ടാകും. ഇപ്പോള്‍ത്തന്നെ ധനമന്ത്രി തോമസ് ഐസക്ക് നികുതിവരുമാനത്തില്‍ 3000 കോടി മുതല്‍ 4000 കോടി വരെ വര്‍ദ്ധനവുണ്ടാവുമെന്ന പ്രത്യാശ വയ്ക്കാന്‍ ഒരു പ്രധാനകാരണവും ഇതുതന്നെയാണ്.
അതിവിപുലവും സമഗ്രവുമായൊരു ഡിജിറ്റല്‍ നെറ്റ് വര്‍ക്ക്-ജിഎസ്ടിഎന്‍ രൂപപ്പെടുത്തിയെടുക്കുന്നതിലാണ് സംയോജിത ചരക്കുസേവന നികുതിയുടെ വിജയം നിലനില്‍ക്കുന്നത്. നികുതിദായകന്റെ സൗകര്യം, നികുതിഭരണ നിര്‍വഹണത്തിന്റെ കാര്യക്ഷമത, ഒറ്റവിപണിയാക്കി ഇന്ത്യയെ മാറ്റുക, അഴിമതി തടഞ്ഞ് വരുമാനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളൊക്കെ ജിഎസ്ടി നെറ്റ് വര്‍ക്കിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കും.
പാന്‍ അടിസ്ഥാനമാക്കിയുള്ള നികുതിദായക ഐഡി, പൊതു റിട്ടേണ്‍ ഫോം, പൊതു ചെലാന്‍ ഫോം ഇവയൊക്കെ ഈ സമ്പ്രദായത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞാല്‍ നികുതിപിരിവ്, കേന്ദ്രവും സംസ്ഥാനവുമായുള്ള വീതം വയ്ക്കല്‍ ഇവയെല്ലാം അംഗീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക് ആയിമാറും, നികുതിപിരിവിലെ കാലതാമസം ഒഴിവാകും, ക്രമക്കേടുകള്‍ അതിവേഗം കണ്ടുപിടിക്കപ്പെടും. ക്രമക്കേടുകള്‍ കണ്ടുപിടിക്കപ്പെടും എന്നുള്ളതാണ് വ്യാപാരി വ്യവസായികളുടെ ഏറ്റവും വലിയ പേടിസ്വപ്നം. നികുതി സൗജന്യങ്ങള്‍ കുറവാണ്.
സംസ്ഥാനാന്തര വ്യത്യാസങ്ങളുമില്ല. രാജ്യത്തിന്റെ ഏതുഭാഗത്തുനിന്ന് ഒരു നികുതിദായകന് സാധനം വാങ്ങിയാലും അത് റിയല്‍ ടൈമില്‍തന്നെ ഓണ്‍ലൈനായി ജിഎസ്ടി നെറ്റ് വര്‍ക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. പ്രഖ്യാപിത നികുതി ഈടാക്കുകയും നികുതിദാതാവിന്റെ സംസ്ഥാനത്ത് ലഭ്യമാവുകയും ചെയ്യും. ഇവിടെ കോമണ്‍ ജിഎസ്ടി പോര്‍ട്ടല്‍ സജ്ജമാക്കല്‍ വളരെ പ്രധാനമാണ്. ഇതിന് വേണ്ടത്.
ഒന്ന്: പാന്‍ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷന്.
രണ്ട്: എല്ലാ നികുതികള്‍ക്കും പൊതു (കോമണ്‍) ഏകീകൃത റിട്ടേണ്‍. ഇതില്‍ സിജിഎസ്ടി (Central goods and services tax), എസ്ജിഎസ്ടി (State goods and services tax), ഐജിഎസ്ടി (Integrated goods and services tax or സംസ്ഥാനന്തര ജിഎസ്ടി) എന്നിവയ്ക്ക് പ്രതേ്യകം ഹെഡ് ഓഫ് അക്കൗണ്ട് ലഭ്യമാണ്.
മൂന്ന്: എല്ലാ നികുതികള്‍ക്കും പൊതു ഏകീകൃത ചെലാന്‍ ഫോറം. ഇവ മൂന്നുമുണ്ടെങ്കില്‍ പൊതു ഏകീകൃത ജിഎസ്ടി പോര്‍ട്ടലായി.
ഭരണഘടനാ ഭേദഗതി
ജിഎസ്ടി നടപ്പിലാക്കുന്നതിലേക്കുള്ള ഭരണഘടനാ ഭേദഗതി ബില്‍ 2014 ഡിസംബര്‍ 19ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ലോകസഭയിലും രാജ്യസഭയിലും പാസാക്കിയെടുക്കാന്‍ 2016 സപ്തംബര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 122-ാം ഭരണഘടനാ ഭേദഗതിയോടെ സപ്തംബറില്‍ തന്നെ ജിഎസ്ടി കൗണ്‍സില്‍ സൃഷ്ടിച്ചു.
33 അംഗ കൗണ്‍സിലിന്റെ ചെയര്മാന് കേന്ദ്ര ധനമന്ത്രിയായിരിക്കെ മറ്റംഗങ്ങള്‍ ധനമന്ത്രിയുടെ ഡെപ്യൂട്ടി, 29 സംസ്ഥാനങ്ങളിലേയും രണ്ടു യൂണിയന് ടെറിട്ടറികളിലേയും ധനമന്ത്രിമാര്‍ എന്നിവരാണ്. സംസ്ഥാനങ്ങള്‍ക്ക് മൊത്തമായി 2/3 വോട്ടിംഗ് അധികാരവും കേന്ദ്രത്തിന് 1/3 അധികാരവുമാണുള്ളത്. 75% ഭൂരിപക്ഷമുണ്ടെങ്കിലേ മാറ്റം കൊണ്ടുവരാനാവൂ. എന്നുവച്ചാല്‍ സംസ്ഥാനങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഒരു മാറ്റവും നടപ്പാവില്ല. കേന്ദ്രം വോട്ടുചെയ്യാതിരിക്കുക എന്നുവച്ചാല്‍ വീറ്റോ ചെയ്യുന്നതിന് തുല്യമെന്നര്‍ത്ഥം.
ഇതിനകം ഏതാണ്ട് 1200 തരം ഉല്പന്നങ്ങളുടെ നികുതിനിരക്കുകള്‍ തീരുമാനിച്ചു. അവയില്‍ ചില നിരക്കുകള്‍ വിമര്‍ശനങ്ങള്‍മൂലം കുറയ്ക്കേണ്ടിവന്നു. അക്കാര്യത്തില്‍ കേന്ദ്രം സമവായ നിലപാടാണ് സ്വീകരിച്ചത്. 80 ശതമാനത്തിലധികം ഉല്പന്നങ്ങളുടെ നികുതിനിരക്കുകള്‍ കുറയ്ക്കുകയാണുണ്ടായിട്ടുള്ളത്. എന്നാല്‍ നികുതി കുറവിന്റെ പ്രയോജനം ഉപഭോക്താക്കളിലേക്കു പകരാതെ, ഒരു പുകമറ സൃഷ്ടിച്ച് സ്വന്തം പോക്കറ്റിലാക്കാനാണ് വ്യാപാരി വ്യവസായി സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വിലകുറഞ്ഞ വസ്തുക്കള്‍പോലും എംആര്‍പി തിരുത്താതെ പഴയ വിലയ്ക്കു നല്‍കുക, പഴയതിലും കൂടിയ വിലയ്ക്കു നല്‍കുക ഇതൊക്കെ സാധാരണയായി കഴിഞ്ഞു. 122-ാം ഭരണഘടനാ ഭേദഗതി അനുശാസിക്കുന്നത് പഴയ എംആര്‍പിയും പുതിയ എംആര്‍പിയും രേഖപ്പെടുത്തി നികുതി വ്യത്യാസം നടപ്പിലാക്കണമെന്നാണ്. ഇത് ധിക്കരിക്കുന്നവര്‍ കര്‍ശന നിരീക്ഷണത്തിനും ശിക്ഷ, പിഴ ഇവയ്ക്കും അര്‍ഹരാവും. അതിനായി ദേശീയ ആന്റി പ്രൊഫിറ്റീയറിംങ് അതോറിറ്റി സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്തിനുള്ള നേട്ട സാധ്യതകള്‍
ഇതുവരെ നിലനിന്ന നികുതി അനിശ്ചിതത്വം മാറുക നിമിത്തം എല്ലാവിധ വിദേശ നിക്ഷേപങ്ങളും കൂടുതലായെത്താം. ഇറക്കുമതിയിലുണ്ടാകുന്ന ഉണര്‍വിനേക്കാള്‍ കൂടുതലായിരിക്കും കയറ്റുമതിയില്‍. കാരണം ജിഎസ്ടി കയറ്റുമതിയെ സ്വതന്ത്രമാക്കിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള നികുതിമത്സരം കുറയുക നിമിത്തം എല്ലാ സംസ്ഥാനങ്ങളും നിക്ഷേപ സൗഹൃദമാവും. ഇതുവരെ വ്യവസായ രംഗത്ത് അറച്ചുനിന്ന സംസ്ഥാനങ്ങള്‍ ഇനി മുന്നേറിയേക്കാം.
ജൂലൈ ഒന്നുമുതല്‍ ബോംബെ ഓഹരി വിപണിയും ദേശീയ ഓഹരി വിപണിയും കാളക്കൂറ്റന്റെ പിടിയിലാണ്. എന്നുവച്ചാല്‍ ഓഹരി വിപണി ഈ മാറ്റം സ്വാഗതം ചെയ്യുന്നുവെന്നര്‍ത്ഥം. വിദേശ ധനകാര്യസ്ഥാപനങ്ങള്‍, വിദേശവ്യാപാര വ്യവസായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയില്‍ നിന്നുള്ള നിക്ഷേപവും വലിയതോതില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെത്താം.
നികുതി സംബന്ധമായ വ്യക്തതയും കൃത്യതയുമാണ് അത്തരം നിക്ഷേപങ്ങളില്‍ ആവേശം കാണിക്കാന്‍ അനിവാര്യം. ഇന്ത്യയെ നിക്ഷേപ സൗഹൃദവും ബിസിനസ് സൗഹൃദവുമാക്കാന്‍ അത്യന്താപേക്ഷിതമായ നടപടിയാണ് നികുതി നിരക്കുകള്‍ സുതാര്യവും ഉറച്ചതുമായിത്തീരുന്നത്.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ചുവപ്പു പരവതാനി വിരിച്ചു കാത്തിരിക്കുന്ന മോദി ഭരണം ഇപ്പോഴാണ് ശരിയായ ട്രാക്കിലായത്. ഇനിയിപ്പോള്‍ ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക’എന്ന ആഹ്വാനം വിദേശനിക്ഷേപകരും ഇന്ത്യന്‍ നിക്ഷേപകരും ഏറ്റെടുക്കും.
(സാമ്പത്തിക വിദഗ്ധയും കേരളാ പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി മുന്‍ അധ്യക്ഷയുമാണ് ലേഖിക. ലേഖനത്തിന്റെ രണ്ടാം ഭാഗം നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: