തിരുവനന്തപുരം/പാലക്കാട്: യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയില്‍ രാജന്റെ മകന് സജിന്രാജാ (ലാലു-31)ണ് മരിച്ചത്.
ഇന്നലെ രാവിലെ ആറു മണിയോടെ തിരുവനന്തപുരം ആറ്റിങ്ങല്‍ മാമം പാലത്തിന് സമീപം ദേശീയപാതയോരത്ത് 90 ശതമാനത്തിലധികം പൊള്ളലേറ്റ് നിലയില്‍ നാട്ടുകാരാണ് സജിന്‍രാജിനെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സജിന്‍രാജിനെ ആറ്റിങ്ങല്‍ പോലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ബേണ്‍ ഐസിയുവില്‍ തീവ്രപരിചരണത്തിലായിരുന്ന ഇദ്ദേഹം വൈകിട്ടോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഒറ്റപ്പാലത്ത് രാജപ്രസ്ഥം ട്രാവല്‍സ് നടത്തിയിരുന്ന സജിന്‍രാജ്, അച്ഛനെ ലോട്ടറി ഏജന്‍സിയിലും സഹായിച്ചിരുന്നു. അമ്മ സുമംഗല. സഹോദരങ്ങള്‍: ജിതിന്‍രാജ്, ജിനുരാജ്.
സജിന്‍രാജിനെ കണ്ടെത്തിയതിനു സമീപത്ത് ബി ആര് ടൂഴ്സ് ആന്‍ഡ് ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 01 ബിഡബ്ല്യു 3314 നമ്പരിലുള്ള സ്വിഫ്റ്റ് കാര്‍ കിടന്നിരുന്നു. രണ്ടു മാസമായി ഇദ്ദേഹം ഈ കാര്‍ വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നു. ഈ കാറില്‍ നിന്ന് തൃശൂര്‍ സ്വദേശിനി അമ്പിളിയുടെ പേരിലെഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചു.
ആത്മഹത്യയോ കൊലപാതകേമായെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആറ്റിങ്ങല്‍ സിഐ ജന്മഭൂമിയോട് പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന നേതാക്കള്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു.
മായന്നൂര്‍ പാലത്തിനു സമീപം കൃഷിഭൂമി നികത്തി അനധികൃതമായി സമാന്തര പാത നിര്‍മിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി ബുധനാഴ്ച്ച നടത്തിയ പ്രക്ഷോഭത്തിലും മുന്‍നിരയിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് സജിനെ കാണാതായത്.
അച്ഛന് രാജന് ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ നടത്തുന്ന ലോട്ടറിക്കടയില്‍ രണ്ടു മണിയോടെ എത്തി നാലു മണിക്ക് പോവുകയുമാണ് പതിവ്. എന്നാല്‍, അന്ന് അതുണ്ടായില്ല. അച്ഛന് ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായതിനാല്‍ എവിടെയെങ്കിലും പോയിരിക്കുമെന്നാണ് അദ്ദേഹം ആദ്യം കരുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: