ഇടുക്കി: കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പക ജോയ്സ് ജോര്‍ജ് എംപി തീര്‍ത്തു. അന്വേഷണത്തിന് നിര്‍ദേശിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഉറഞ്ഞു തുള്ളാതെ പിന്നാമ്പുറത്തു കൂടെ ‘പണി’ നല്കി എംപി. തന്ത്രപരമായ നിലപാട് സ്വീകരിച്ച എംപി കമ്പംമെട്ടിലെ സര്‍വെ നടപടികളില്‍ ജില്ലാ കളക്ടറെയും തഹസില്‍ദാറെയും ഒഴിവാക്കി ശ്രീറാം വെങ്കിട്ടരാമന്റെ മാത്രം പേര് പറഞ്ഞ് മുഖ്യമന്ത്രിക്ക് പരാതി നല്കി.
സബ്കളക്ടറെ സ്ഥലം മാറ്റി മണിക്കൂറുകള്‍ക്കകമാണ് കമ്പംമെട്ടിലെ അതിര്‍ത്തി തര്‍ക്കത്തില്‍ സബ് കളക്ടര്‍ കുറ്റക്കാരനെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഈ തര്‍ക്കം സബ് കളക്ടറുടെ സൃഷ്ടിയെന്ന് വരുത്തിത്തീര്‍ക്കാം.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ സിപിഎമ്മും കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണിയും രംഗത്തെത്തിയപ്പോഴും ജോയിസ് ജോര്‍ജ് ബോധപൂര്‍വം മൗനം പാലിച്ചു. ദേവികുളം സബ് കളക്ടറായി ചുമതലയേറ്റയുടനെ ശ്രീറാം കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന് ജോയ്സിന്റെയും കുടുംബക്കാരുടെയും മൊഴിയെടുക്കാന്‍ നോട്ടീസ് നല്കി. സബ് കളക്ടര്‍ക്ക് മുന്നില്‍ ഹാജരാകാതെ എംപിയും കുടുംബക്കാരും രാഷ്ട്രീയം കളിച്ചു.
രണ്ട് തവണയാണ് നോട്ടീസ് അയച്ചത്.
സബ് കളക്ടര്‍ കര്‍ഷക ദ്രോഹ നടപടിയാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് ഇടതുപക്ഷം ആര്‍ഡി ഓഫീസ് ഉപരോധിച്ചാണ് ഹാജരാകേണ്ടതില്‍ നിന്ന് എംപിയെ രക്ഷിച്ചത്. ദേവികുളം താലൂക്കില്‍ സൂക്ഷിച്ചിരുന്ന നമ്പര്‍-1, നമ്പര്‍-2 പട്ടയ രജിസ്റ്ററുകള്‍ കാണാതായതിനെക്കുറിച്ചും അന്വേഷണം മുന്നോട്ടു നീങ്ങിയിരുന്നു. ഈ രജിസ്റ്റര്‍ കണ്ടെത്തിയാല്‍ ഭൂമി കൈയേറ്റക്കാരും വ്യാജ പട്ടയ നിര്‍മ്മാതാക്കളും പിടിക്കപ്പെടും.
പള്ളിവാസലില്‍ കെഎസ്ഇബിയുടെ ഭൂമി തട്ടിയെടുത്ത് വ്യാജ പട്ടയം ഉണ്ടാക്കി റിസോര്‍ട്ട് മാഫിയയ്ക്ക് വിറ്റ സംഭവത്തില്‍ ശ്രീറാം നല്കിയ റിപ്പോര്‍ട്ട് എംപിയെ ഭയപ്പെടുത്തി. ഇവിടെ നിര്‍മ്മാണത്തിലിരിക്കുന്ന മാടപ്പറമ്പില്‍ ഗ്രൂപ്പിന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്ന വസ്തുവിനെക്കുറിച്ച് അന്വേഷണം കാര്യക്ഷമമായാല്‍ പല നേതാക്കളും അഴിക്കുള്ളിലാകുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: