തിരുവനന്തപുരം: പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി ടോമിന് ജെ. തച്ചങ്കരിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്സ്രാജ് ഗംഗാറാം ആഹിറിന് പരാതി നല്കി. തച്ചങ്കരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും കേസുകളും ഉള്ള സാഹചര്യത്തില്‍ ഇദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ സ്ഥാനമൊഴിഞ്ഞ വേളയില്‍ തച്ചങ്കരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചിരുന്നതായി കുമ്മനം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സുപ്രധാന സ്വഭാവമുള്ള രഹസ്യ ഫയലുകള്‍ തച്ചങ്കരി മോഷ്ടിച്ചതായി സെന്‍കുമാര്‍ പറഞ്ഞിരുന്നു. തച്ചങ്കരി നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ഖത്തറില്‍ തീവ്രവാദ ബന്ധമുള്ളവരുമായി യോഗം ചേര്‍ന്നു. ഈ വിവരം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ ഗോപാല്‍ വാദ്വ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ് തച്ചങ്കരിക്കെതിരായ ആരോപണങ്ങള്‍ ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ താക്കീത് നല്‍കിയെന്ന പേരില്‍ ഇതിലെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്ന് കുമ്മനം കത്തില്‍ പറയുന്നു.
തച്ചങ്കരിക്കെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. അനധികൃത സ്വത്തുസമ്പാദനം, ആര്‍ടിഒയില്‍ നിന്ന് കൈക്കൂലി വാങ്ങല്‍, മാര്‍ക്കറ്റ്ഫെഡ് എംഡിയായിരിക്കെ നടത്തിയ അഴിമതി എന്നിവ ഇതില്‍പ്പെടുന്നു. വ്യാജ സിഡി കേസിലും ഇലക്ട്രോണിക് ഉപകരണങ്ങളിലെ കള്ളക്കടത്തിലും അനധികൃത ക്വാറി നിര്‍മ്മാണത്തിലും തച്ചങ്കരി ഉള്‍പ്പെട്ടതായി ആക്ഷേപമുണ്ട്. ഇതിനെല്ലാം ഉപരിയായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തച്ചങ്കരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണവും ഇന്‍കംടാക്സ് അന്വേഷണവും വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
ഇക്കാരണങ്ങള്‍കൊണ്ട് മൂന്നുതവണ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ തച്ചങ്കരിയെ എഡിജിപിയാക്കി പ്രമോഷന് നല്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയാക്കുകയും ചെയ്തു. നിലവില്‍ തച്ചങ്കരിയുടെ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ കേസുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ യഥാര്‍ത്ഥ വസ്തുതകള്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ കാലതാമസം വരുത്തുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രം അടിയന്തരമായി വിഷയത്തിലിടപെടണമെന്നും രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയങ്ങള്‍ ഉള്ളതിനാല്‍ തച്ചങ്കരിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: