പാറ്റ്ന: ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റേയും സഹായികളുടേയും വീടുകളില്‍ സിബിഐ റെയ്ഡ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ലാലുപ്രസാദിനും ഭാര്യയ്ക്കും മകനുമെതിരെ കേസ്് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐആര്‍ടിസിയുടെ ഹോട്ടല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം.
ഇന്നു രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. പാട്ന, ഗുരുഗ്രാം അടക്കം 12 സ്ഥലങ്ങളിലെ വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നത്. 2006ല്‍ ലാലു റെയില്‍വേ മന്ത്രിയായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ലാലുവിനു പുറമെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന റാബ്റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ്, ഐആര്‍സിടിസി മുന്‍ മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോയല്‍, ലാലുവിന്റെ സഹായി പ്രേം ചന്ദ ഗുപ്തയുടെ ഭാര്യ സരള ഗുപ്ത എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
2006 ജനുവരിയില്‍ ഐആര്‍സിടിസി റാഞ്ചിയിലേയും പുരിയിലേയും ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഇവയുടെ നടത്തിപ്പു ചുമതല 15 വര്‍ഷത്തേക്ക് ലീസിന് നല്‍കുകയായിരുന്നു.
ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്. ഈ കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര്‍ ഭൂമി ലാലുവിന് ലഭിച്ചതായാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: