കശ്മീര്‍: ഹിസ്ബുള്‍ മുജാഹിദിന് ഭീകരന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം പ്രമാണിച്ച് ജമ്മു കശ്മീരിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. താഴ് വരയിലെ ക്രമസാമാധാനം നിലനിര്‍ത്താന്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
21,000 സൈനീകരെ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചു കഴിഞ്ഞു. ബുര്‍ഹാന്‍ വാനിയുടെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിലും പരിസര പ്രദേശത്തും പരക്കെ അക്രമം അഴിച്ചുവിടാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂലൈയിലെ ആദ്യ ആഴ്ചകളില്‍ തന്നെ ഒളിത്താവളം വിട്ട് ഭീകരാക്രമണം നടത്തണമെന്ന് ഭീകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി രഹസ്യന്വേഷണ വിഭാഗത്തിനാണ് സൂചന ലഭിച്ചത്.
ജനകീയ പ്രതിഷേധമെന്ന പേരില്‍ കശ്മീരിലെ വിഘടനവാദി യുവാക്കള്‍ വാനിയുടെ ചരമ ദിനത്തില്‍ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നുഴഞ്ഞുകയറി ആക്രമണങ്ങള്‍ നടത്തണമെന്നും ഭീകരര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഒരാഴ്ച്ച നീളുന്ന പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ഭീകര സംഘടനകളുടെ കൂട്ടായ്മ്മയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ നേതാവ് സെയ്ദ് സലാഹുദീന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം ഇന്റര്‍നെറ്റിനും സോഷ്യല്‍ മീഡിയയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷ മുന്‍കരുതല്‍ എന്ന നിലയിലായിരുന്നു ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ ഉണ്ടാവുമെന്ന ആശങ്കയും ഉണ്ടായിരുന്നു. കശ്മീര്‍ പോലീസാണ് ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കാന്‍ സേവനദാതാക്കളോട് ആവശ്യപ്പെട്ടത്.
2016 ജൂലായ് 8 ന് അനന്തനാഗ് ജില്ലയിലെ കൊക്കര്ണാഗില് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: