പത്തനാപുരം: കിഴക്കന്‍മേഖലയില്‍ അനധികൃതമാംസവിപണനകേന്ദ്രങ്ങള് വര്‍ധിക്കുന്നു. ജനജീവിതത്തിനു വരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കുന്നിക്കോട്, ആവണീശ്വരം, ഇടത്തറ, കുണ്ടയം, പത്തനാപുരം, കാര്യറ എന്നിവിടങ്ങളില്‍ അനധികൃത മാംസവിപണനകേന്ദ്രങ്ങള്‍ വര്‍ധിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. മാസങ്ങളായി അറവ്ശാലകളില്‍ നിന്നുള്ള മാലിന്യം സഹിക്കുകയാണ് നാട്ടുകാര്‍. അനധികൃത വിപണനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും നിയമങ്ങളെല്ലാം കാറ്റില്‍പറത്തി കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. യാതൊരു സുരക്ഷയുമില്ലാതെ തുറസായ സ്ഥലങ്ങളിലാണ് കശാപ്പ് നടക്കുന്നത്. ഇതിന്റെ മാലിന്യങ്ങള്‍ ചാക്കുകളില്‍ നിറച്ച് പാതയോരങ്ങളിലോ തോട്ടങ്ങളിലോ നിക്ഷേപിക്കുകയാണ്. ഇത് ജനജീവിതത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് മാംസം എത്തിക്കുന്നതും പത്തനാപുരം മേഖലയില്‍ നിന്നാണ്. പത്തനാപുരം താലൂക്കില്‍ മാംസവിപണകേന്ദ്രങ്ങള്ക്ക് പഞ്ചായത്തുകള്‍ അനുമതി നല്‍കിയിട്ടില്ല. 2012ല്‍ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യവകുപ്പ് അനധികൃത മാംസവിപണനകേന്ദ്രങ്ങള്‍ നിയന്ത്രിച്ചിരുന്നു. 2014ല്‍ കശാപ്പ് ശാലകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനാപുരം പഞ്ചായത് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പരിശോധനകളും അന്വേഷണങ്ങളും നിലച്ചപ്പോള്‍ കേന്ദ്രങ്ങള്‍ പുനരാരംഭിച്ചു. നിലവില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്. തെരുവ്നായ്ക്കള്‍ പെരുകുന്നതിന് പ്രധാനകാരണം അറവുമാലിന്യങ്ങള്‍ റോഡ് വശങ്ങളിലും മറ്റും നിക്ഷേപിക്കുന്നതാണ്.
കൂടാതെ ജല സ്രോതസ്സുകളിലും നിക്ഷേപിച്ച് മലിനമാക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പോത്തിന്റെയും കാളയുടേയും തലകള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മറ്റൊരു രീതി. നല്ല പോത്തിന്റെയും മറ്റും തലകള്‍ മാസങ്ങളോളം ഫ്രീസറുകളില്‍ സൂക്ഷിക്കുന്നു. ദിവസങ്ങളോളം സൂക്ഷിക്കുന്ന തലകളില്‍ പുതിയ ചോര ഒഴിച്ച് പ്രദര്‍ശിപ്പിക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണിത്. കൂടാതെ ചെറിയ കന്നുകുട്ടികളെ കശാപ്പു ചെയ്ത ശേഷം ആട്ടിറച്ചിയായി വില്പന നടത്തുന്നവരുമുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കും ചില ഹോട്ടലുകള്‍ക്കുമാണ് കന്നുകുട്ടികളുടെ ഇറച്ചി ആട്ടിറച്ചിയായി വ്യാപകമായി നല്‍കുന്നത്.
മറ്റ് ഇറച്ചികളില്‍ ആട്ടിന്‍പാലോ നെയ്യോ ചേര്‍ത്താല്‍ ആട്ടിറച്ചിയായി മാറുന്നു. മോഷ്ടിച്ചു കൊണ്ടുവരുന്ന കാളകളേയും പശുക്കളേയും മറ്റും ചുരുങ്ങിയ വില നല്കി വാങ്ങി മാംസത്തിനിരയാക്കുന്നു. മോഷ്ടിച്ചുകൊണ്ടുവരുന്ന മൃഗങ്ങളില്‍ ഗര്‍ഭിണിയായതും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: