കോഴിക്കോട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന് താന്‍ ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ഒരു മലയാളം വാരികയില്‍ സെന്‍കുമാര്‍ നല്കിയ അഭിമുഖത്തില്‍ ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം പറഞ്ഞതായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ വാരികയില്‍ വന്ന അഭിമുഖം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്.
ദിലീപിനെതിരെ തെളിവില്ലെന്നും എഡിജിപി ബി.സന്ധ്യ പബ്ലിസിറ്റിക്കായാണ് ദിലീപിനെയടക്കം 13 മണിക്കൂര്‍ ചോദ്യം ചെയ്തതെന്നുമുള്ള സെന്‍കുമാറിന്റെ അഭിമുഖം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് സെന്‍കുമാറിന്റെ വിശദീകരണം.
അഭിമുഖത്തില്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. വാരികയില്‍ വന്നത് അര്‍ധസത്യങ്ങളാണ്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചിട്ടുണ്ട്. കേസില്‍ ആശയകുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഭിമുഖത്തിനിടെ തനിക്ക് നിരവധി ഫോണ്‍ വിളികള്‍ വന്നിരുന്നു. താന്‍ ഫോണില്‍ സംസാരിച്ച കാര്യങ്ങളാവാം വാരികയിലെ ലേഖകന്‍ റെക്കോര്‍ഡ് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
ദിലീപിനെ ചോദ്യം ചെയ്ത ദിവസം അദ്ദേഹത്തിനെതിരെ തെളിവില്ലായിരുന്നു. തെളിവ് ശേഖരിച്ച ശേഷമായിരുന്നു ദിലീപിനെ ചോദ്യം ചെയ്യേണ്ടിയിരുന്നത്. തെളിവും സംശയവും രണ്ടാണെന്നു പറഞ്ഞ സെന്‍കുമാര്‍ ശാസ്ത്രീയ അന്വേഷണമാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി.
ഐജി ദിനേന്ദ്ര കശ്യപ് നല്ല ഉദ്യോഗസ്ഥനാണ്. ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ എന്തു കൊണ്ട് അദ്ദേഹത്തെ പങ്കെടുപ്പിച്ചില്ലെന്നും സെന്‍കുമാര്‍ ചോദിച്ചു. സന്ധ്യക്കെതിരായുള്ള സെന്‍കുമാറിന്റെ വിമര്‍ശനങ്ങളെ നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: