കൊച്ചി: പോലീസ് കസ്റ്റഡി റദ്ദാക്കണമെന്ന നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം കാക്കനാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. സുനിക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്.
ജയിലില്‍നിന്ന് ഫോണ്‍ വിളിച്ച കേസില്‍ അഞ്ച് ദിവസത്തേക്കാണ് പള്‍സര്‍ സുനിയെ കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഭാഗത്തിന്റെ ഹര്‍ജി. എന്നാല്‍, പ്രതിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡി ഒഴിവാക്കാനുള്ള സുനിയുടെ തന്ത്രമാണ് ഇതെന്നുമുള്ള പോലിസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചു നല്കിയ വിഷ്ണു, ജയിലില്‍നിന്ന് ഫോണ്‍ ഉപയോഗിച്ച വിപിന്‍ലാല്‍ എന്നിവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു.
തന്നെ ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്ന് വിപിന്‍ ലാല്‍ പറഞ്ഞു. ജയില്‍ അധികൃതരും പള്‍സര്‍ സുനിയുമാണ് ഭീഷണിപ്പെടുത്തിയതെന്നും വിപിന്‍ലാല്‍ വ്യക്തമാക്കി. സുനി ദിലീപിനെഴുതിയതെന്നു പറഞ്ഞിരുന്ന കത്തിലെ കയ്യക്ഷരം വിപിന്‍ ലാലിന്റേതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: