ടോക്യോ: രാജ്യാന്തര തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈനാക്കടലിനു മുകളില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറന്നു. ദക്ഷിണ ചൈനാ കടലില്‍ രാജ്യാന്തര സമൂഹത്തിനുള്ള അവകാശവാദം ഉറപ്പിക്കാനാണ് നടപടിയെന്ന് യുഎസ് വ്യോമസേന അറിയിച്ചു. യുഎസ് വ്യോമസേനയുടെ രണ്ടു ബോംബര്‍ വിമാനങ്ങളാണ് തര്‍ക്കപ്രദേശത്തിനു മുകളിലൂടെ പറന്നത്. വ്യാഴാഴ്ചയാണു സംഭവം.
ദക്ഷിണ ചൈനാ കടലിനു സമീപമുള്ള കിഴക്കന്‍ ചൈനാ കടലില്‍ ജപ്പാന്റെ യുദ്ധവിമാനങ്ങള്‍ക്കൊപ്പം യുഎസ് വിമാനങ്ങള്‍ സംയുക്ത അഭ്യാസം നടത്തിയിരുന്നു. ഇതിനു ശേഷമാണ് യുഎസ് വിമാനങ്ങള്‍ തര്‍ക്കപ്രദേശത്തേക്ക് പോയത്. ആദ്യമായാണ് കിഴക്കന്‍ ചൈനാ കടലില്‍ യുഎസ് – ജപ്പാന് യുദ്ധവിമാനങ്ങള്‍ രാത്രികാല ഡ്രില്‍ നടത്തുന്നത്.
അതേസമയം, ഉത്തര കൊറിയയുമായുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചതിനു പിന്നാലെയാണു ദക്ഷിണ ചൈനാ കടല്‍ ലക്ഷ്യമിട്ടുള്ള യുഎസ് നീക്കമെന്നതു ശ്രദ്ധേയമാണ്. ചൈനയെ നടപടി പ്രകോപിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാ കടല്‍ സ്വന്തമാണെന്ന ചൈനയുടെ നിലപാടിനു നിയമപരമായ ന്യായീകരണമില്ലെന്നു രാജ്യാന്തര ട്രൈബ്യൂണല്‍ 2016 ജൂലൈയില്‍ വിധിച്ചിരുന്നു.
ദക്ഷിണ ചൈനാക്കടലിലെ തങ്ങളുടെ മല്‍സ്യബന്ധന അധികാരങ്ങളില്‍ ചൈന കൈകടത്തുന്നതിനെതിരെ 2013ല്‍ ഫിലിപ്പീന്‍സ് നല്കിയ കേസില്‍ തീര്‍പ്പു കല്‍പ്പിക്കുമ്പോഴായിരുന്നു ഈ വിധി. എന്നാല്‍, ഹേഗിലെ ആര്ബിട്രേഷന് കോടതി വിധി മാനിക്കുന്നില്ലെന്നും ദക്ഷിണ ചൈനാക്കടലിന്റെ ഒട്ടുമുക്കാല്‍ ഭാഗങ്ങളും തങ്ങളുടേതാണെന്നുമാണു ചൈനയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: