മാനന്തവാടി: വന്യമൃഗ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഡി എഫ് ഒ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. കൂടല്‍ക്കടവ്, മുട്ടങ്കര, ചാലിഗദ്ധ, പാല്‍വെളിച്ചം എന്നിവിടങ്ങളില്‍ നിത്യേനയെന്നോണം കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കർഷകരുടെ നെല്ല്, വാഴ, കപ്പ, കുരുമുളക്, ചേന, ഇഞ്ചി, കാപ്പി തുടങ്ങിയ കൃഷികളാണ് പാടെ നശിപ്പിച്ചത്. വന്യമൃഗ ശല്യം തടയാനായി സ്ഥാപിച്ചിട്ടുള്ള വൈദ്യുതി കമ്പിവേലികള്‍ ചവിട്ടി തകര്‍ത്തും കമ്പിക്ക് മുകളിലേക്ക് മരങ്ങള്‍ പറിച്ചിട്ടുമാണ് ആനകള്‍ ജനവാസകേന്ദ്രത്തിലേക്കും കൃഷിയിടത്തിലേക്കും കടക്കുന്നത്. രാത്രി കൃഷിയിടത്തില്‍ എത്തുന്ന ആനകള്‍ പലപ്പോഴും പുലര്‍ച്ചെയാണ് തിരികെ വനത്തിലേക്ക് പോകുന്നത്. ഇത് കൃഷിനാശത്തിന്റെ ആക്കം കൂട്ടുന്നു. ഇതില്‍ പ്രതിഷേധിച്ച് വന്യമൃഗ ശല്യം തടയാനായി അനുവദിച്ച റെയില്‍ പ്രതിരോധ വേലി ഉടന്‍ പൂര്‍ത്തീകരിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക, നിലവിലുള്ള വൈദ്യുതി കമ്പിവേലികള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് മികച്ചതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ സമരസമിതി മാര്‍ച്ച് സംഘടിപ്പിച്ചത്.സ്ത്രീകളടക്കം നിരവധി പേരാണ് മാർച്ചിലും ധർണ്ണയിലും പങ്കെടുത്തത്. നഗരസഭാധ്യക്ഷന്‍ വി ആര് പ്രവീജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹരി ചാലിഗദ്ദ അധ്യക്ഷനായിരുന്നു. വർഗീസ് ജോർജ്ജ്, ജേക്കബ് സെബാസ്റ്റ്യൻ, ലില്ലി കുര്യൻ, മിനി വിജയൻ, സണ്ണി ജോർജ്ജ്, ജോസ് ഇലഞ്ഞിമറ്റം, പി സുരേന്ദ്രന് എന്നിവർ സംസാരിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അനുവദിച്ച റെയില്‍ പ്രതിരോധവേലിയുടെ നിര്‍മ്മാണ നടപടികള്‍ ദ്രുതഗതിയിലാക്കുമെന്നും രണ്ടു ദിവസത്തിനകം നിലവിലെ തകരാറ് സംഭവിച്ച വൈദ്യുത പ്രതിരോധവേലികള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുമെന്നും അധികൃതര്‍ നല്കിയ ഉറപ്പിന്മേല് ധര്‍ണ്ണ അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: