പത്തനംതിട്ട: കോന്നി പഞ്ചായത്തില്‍ മാലിന്യ ശേഖരണ, സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. നാരായണപുരം ചന്തയിലെ മാലിന്യ സംസ്ക്കരണ, ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിനുപുറമെ പൊതുസ്ഥലത്തും,
വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് സംസ്ക്കരണ പ്ലാന്റില്‍ എത്തിച്ചിരുന്ന പെട്ടിഓട്ടോകളും തകരാറിലായി. ബയോഗ്യാസ് പ്ലാന്റ് പരിസരത്ത് മാലിന്യം നിറഞ്ഞ് രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. സാംക്രമിക രോഗങ്ങള്‍ പടരാന്‍ കാരണമാകുമ്പോഴും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ തുടരുന്നു.
കോന്നിയിലെ കടകളില്‍ നിന്നുമടക്കം മാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിച്ച് സംസ്കരിക്കാന്‍ ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തില്‍ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീയിലെ എട്ട് വനിതകളം ഒരു പുരുഷനുമാണ് നിലവിലുള്ളത്.
മാലിന്യശേഖരണത്തിനായി രണ്ട് വാഹനങ്ങളാണ് മുമ്പ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇതു രണ്ടും കേടായി പ്ലാന്റില്‍ തന്നെ കിടക്കുന്നു.
ഇടയ്ക്ക് പുറത്തു നിന്നും ഒരു വാഹനം വാടകയ്ക്കെടുത്ത് മാലിന്യശേഖരണം നടത്തിയിരുന്നെങ്കിലും ഒരു മാസത്തിലേറെയായി ഇതും മുടങ്ങി. ദിവസവും രാവിലെ തന്നെ ജീവനക്കാര്‍ മാലിന്യശേഖരണത്തിനായി എത്തുമെങ്കിലും വാഹനം ക്രമീകരിച്ചു നല്കാത്തതിനാല് ജോലി തടസപ്പെടുകയാണ്.
ചൈനാ മുക്ക് മുതല്‍ ആര്‍വിഎച്ച്എസ്എസ് വരെയുള്ള ഭാഗത്തെ കടകളിലേയും റോഡരുകിലേയും മാലിന്യങ്ങളാണ് ഇവര്‍ ശേഖരിച്ച് ചന്തയിലെ ബയോഗ്യാസ് പ്ലാന്റില്‍ എത്തിച്ച് സംസ്കരിച്ചിരുന്നത്. ഇതിനായി വ്യാപാരികളില്‍ നിന്നും നിശ്ചിത തുക ഈടാക്കിയിരുന്നു.
ഇവര്‍ ശേഖരിക്കാതായതോടെ കച്ചവടക്കാര്‍ മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ പ്ലാന്റിന്റെ ചുറ്റുമായി നിക്ഷേപിക്കുകയാണ്. മഴ ശക്തമായതോടെ മാലിന്യങ്ങള്‍ പുഴുവരിക്കാന്‍ തുടങ്ങിയെന്നു മാത്രമല്ല രൂക്ഷമായ ദുര്‍ഗന്ധവും വമിക്കാന്‍ തുടങ്ങി.
ഇതോടെ ചന്തയിലെ കച്ചവടക്കാര്‍ക്കും, പരിസരവാസികള്‍ക്കു, ചന്തയിലെത്തുന്നവര്‍ക്കും ഏറെ ദുരിതമായി. മലിനജലം കെട്ടി കിടന്ന് കൊതുകുകളും പെരുകി ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പ്ലാന്റില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയാണ്.
നാളുകളായി പ്രവര്‍ത്തന രഹിതമായ മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ പുകക്കുഴല്‍ പടല് മൂടിയ നിലയിലാണ്. മഴയില്ലാത്തപ്പോള്‍ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം തുറന്ന സ്ഥലത്ത് കത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: