മറയൂര്‍: മറയൂര്‍ ചന്ദനങ്ങളുടെ ഓണ്‍ലൈന്‍ ലേലം 12,13 തീയതികളില്‍ നടക്കും. 208 ലോട്ടുകളിലായി 69.287 ടണ്‍ ചന്ദനമാണ് ഇത്തവണ ലേലത്തില്‍ വയ്ക്കുന്നത്. 15 വിഭാഗങ്ങളായിട്ടാണ് ചന്ദനം തിരിച്ചിരിക്കുന്നത്. 1950 കിലോ ചന്ദനം ചീകിയൊരുക്കുമ്പോള് ലഭിക്കുന്ന പൊടിയും ലേലത്തില്‍ വയ്ക്കുന്നുണ്ട്.
33.55 കിലോഗ്രാം ചന്ദനമാണ് 70/2017-ാം നമ്പര്‍ ലോട്ടില്‍ വച്ചിരിക്കുന്നത്. 19.756 ടണ്‍ ക്ലാസ് 6 വിഭാഗത്തില്‍ ബഗ്രദാദ് ചന്ദനവും 14.778 ടണ്‍ മിക്സഡ് ചിപ്സും 11.718 ജയ് പൊകല് ചന്ദനവും ലേലത്തിനായി ഒരുക്കിയിട്ടുണ്ട്. വെള്ള ചന്ദനം8.3 ടണ്ണും, ഏറ്റവും വിലയേറിയ ചന്ദന വേരുകളും ഇത്തവണ ലേലത്തില്‍ വച്ചിട്ടുണ്ട്.
റൂട്ട് ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന 68.8 കിലോ ഭാരമുള്ള12 ലക്ഷത്തിലധികം രൂപ ലേല വില പ്രതീക്ഷിക്കുന്ന ചന്ദനവേര് 40/2017 ലോട്ടായിട്ടാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. 134.4 കിലോ ഭാരമുള്ള രണ്ട് വേരുകളും ലേലത്തില്‍ വച്ചിട്ടുണ്ട്. ലേലത്തില്‍ പങ്കെടുക്കുന്ന വിവിധ കമ്പനികളുടെയും ദേവസ്വം ബോര്‍ഡുകളുടെയും പ്രതിനിധികള്‍ ചന്ദന ലോട്ടുകള്‍ പരിശോധിക്കുന്നതിനായി മറയൂര്‍ ചന്ദന ഗോഡൗണില്‍ എത്തിത്തുടങ്ങി. ഹോങ്കോങില്‍ നിന്നുള്ള പ്രതിനിധികളടക്കം നാലു സംഘങ്ങള്‍ കഴിഞ്ഞ ദിവസം മറയൂരിലെത്തിയിരുന്നു.
കര്‍ണ്ണാടക സോപ്സ് ആന്റ് ഡിറ്റര്‍ജെന്റ് കമ്പനി, ദല്‍ഹി അല്‍സന ഫ്രാഗ്രന്‍സ്, സേലം റൂറല്‍ ആര്‍ട്ടിസാന്‍സ്, കോട്ടയം സാമിയാര് മഠം, ദല്‍ഹി ജികെ ട്രേഡിങ്, മമ്മിയൂര്‍, തിരുവമ്പാടി ദേവസ്വങ്ങള്‍, വാരാണസി ശ്രീ കാശി മഠ്, കായംകുളം ലോണ്ട്രി എന്നിവരുടെ പ്രതിനിധികളാണ് മറയൂരില്‍ ചന്ദന പരിശോധനക്കായി എത്തിയത്.
ആദ്യവര്‍ഷം കോടികളുടെ റെക്കോര്‍ഡ് ലേലം നടന്നിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ലേലത്തില്‍ വിറ്റ് പോയ ചന്ദനത്തിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞത് തിരിച്ചടിയായിരുന്നു. ഈ വര്‍ഷം വന്‍തോതില്‍ വില്‍പ്പന നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: