ന്യൂദല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) എന്നിവയിലേക്കുള്ള പ്രവേശനവും കൗണ്‍സിലിങ്ങും സുപ്രീംകോടതി സ്റ്റേ ചെയ്തു. അനര്‍ഹര്‍ക്ക് പ്രവേശന പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പ്രവേശനപരീക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്കി. കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.
ഐഐടികളിലേക്കുള്ള ഏകീകൃത പൊതു പ്രവേശന പരീക്ഷയായ ജോയിന്റെ എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) അഡ്വാന്‍സിന്റെ ചോദ്യപ്പേപ്പറില്‍ അച്ചടിപ്പിശക് വന്ന ചോദ്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കാന് പരീക്ഷ ബോര്‍ഡ് തീരുമാനിച്ചിരുന്നു. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഇത് ചോദ്യം ചെയ്ത ഹര്‍ജിക്കാര്‍ അച്ചടി പിശകുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയവര്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയെന്ന് ചൂണ്ടിക്കാട്ടി.
മുഴുവനാളുകള്‍ക്കും ഗ്രേസ് മാര്ക്ക്നല്കിയ നടപടി അര്‍ഹരായവരുടെ സാധ്യതകള്‍ നഷ്ടപ്പെടുത്തിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് പ്രവേശനവും കൗണ്‍സിലിംഗും കോടതി സ്റ്റേ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികളുടെ വിശദാംശങ്ങളും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.
മദ്രാസ് ഐഐടിയാണ് ഇത്തവണ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത്. തെറ്റായ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയവര്‍ക്ക് മാത്രമെ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളുവെന്ന് 2015ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് വാദം കേള്‍ക്കുന്നതിനിടെ ബഞ്ച് ചൂണ്ടിക്കാട്ടി. രണ്ടര ലക്ഷത്തോളം ആളുകള്‍ എഴുതിയ പരീക്ഷയില്‍ ഉത്തരമെഴുതിയവരെ കണ്ടെത്തി മാര്‍ക്ക് നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് എല്ലാവര്ക്കും ഗ്രേസ്മാര്‍ക്ക് നല്‍കിയതെന്നുമായിരുന്നു പരീക്ഷബോര്ഡിന്റെ വിശദീകരണം.
സ്റ്റേ ചെയ്താല്‍ ഇതുവരെ പ്രവേശനം നേടിയ 29425 വിദ്യര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ബോര്‍ഡിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ വിവേചനം എത്രയും വേഗത്തില്‍ പരിശോധിക്കുമെന്ന്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: