പാലക്കാട്: ആറ്റിങ്ങലില്‍ യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ആറ്റിങ്ങല്‍ പോലീസ്. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതായി ആറ്റിങ്ങല്‍ സിഐ അനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
സജിന്‍രാജിന്റെ മൊബൈല്‍ ഫോണ്പരിശോധിച്ചതില് അഞ്ചാംതിയ്യതി ഉച്ചയ്ക്ക് 12.55 മുതല്‍ 1.5 വരെ പ്രവര്‍ത്തിച്ചിരുന്നതായും അമ്പിളിയെന്ന പേരിലുള്ള വ്യക്തിക്ക് മെസേജ് അയച്ചിരുന്നതായും കണ്ടെത്തി. അതിനുശേഷമാണ് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തത്. ഞാന്‍ ആത്മഹത്യ ചെയ്യുവാന്‍ പോവുകയാണ്. ഇനി ഒരിക്കലും എന്നെ കാണില്ല, എന്റെ ശവം കാണണമെങ്കില്‍ തിരുവനന്തപുരത്ത് വരിക. മരിക്കുന്നത് നേരിട്ട് കാണണമെങ്കില്‍ വീഡിയോ കോള്‍ വിളിക്കൂ എന്നുപറഞ്ഞായിരുന്നു മെസേജ്.
അമ്പിളിയും സജിനും തമ്മില്‍ സാമ്പത്തിക ഇടപാടുള്ളതായും, മൂന്നുലക്ഷം രൂപ സജിന്‍ നല്‍കാനുണ്ടെന്നും പോലീസ് പറയുന്നു. എറണാകുളത്തെ ടോള്‍പ്ലാസയിലെ സിസിടിവി ദൃശ്യത്തില്‍ കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. എന്നാല്‍ എന്നെ കാറില്‍ നിന്ന് പിടിച്ചിറക്കി പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നായിരുന്നു സജിന്റെ മരണമൊഴി. ദേശീയപാതയില്‍ നിന്ന് ഏറെ മാറി ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സജിന്‍ പൊള്ളലേറ്റ് കിടന്നിരുന്നത്.
സജിന്‍ സൂചിപ്പിച്ച അമ്പിളി ആരെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റപ്പാലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്രയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തൃശൂരിലും അന്വേഷിക്കും.
സജിന്റെ മരണം ആത്മഹത്യയല്ലെന്നു ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നു.ആത്മഹത്യക്കായി ഒറ്റപ്പാലത്തു നിന്നും തിരുവനന്തപുരത്തിന്എന്തിനു പോകണമെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. അന്വേഷണത്തിനായി ആറ്റിങ്ങല്‍ എസ്ഐ ഷംസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ഒറ്റപ്പാലത്തെത്തി. അതിനിടെ സജിന്‍ രാജിന്റെ (31) മൃതദേഹം തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്കരിച്ചു. സജിനെന്ന ലാലുവിനെ അവസാന നോക്കുകാണാന്‍ ആയിരങ്ങളാണ് ഒറ്റപ്പാലം കണ്ണിയം പുറത്തെ വീട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: