എനിക്ക് ശ്രീ ശങ്കരാചാര്യരോടായിരുന്നു ഒരു കാലത്ത് വലിയ താല്പര്യം. ( ഇപ്പോള്‍ ഇഷ്ടം പോയി എന്നു പറയുകയല്ല. ) മോഹമുദ്ഗരം എന്ന ഒറ്റ കൃതിയേ ഞാന്‍ വായിച്ചിട്ടുള്ളൂ. എം.എസ്. സുബ്ബലക്ഷ്മിയുടെ അനുഗ്രഹീതശബ്ദത്തില് ആ കൃതിയിലെ (ഭജഗോവിന്ദം എന്ന് ആവര്‍ത്തിക്കുന്ന) ശ്ലോകങ്ങള്‍ രത്നങ്ങളെപ്പോലെ തിളങ്ങുന്നതായി തോന്നിയിട്ടുണ്ട്. ആചാര്യസ്വാമികളുടെ മാതൃപഞ്ചകവുമായും പരിചയം ഉണ്ടായിരുന്നു.
ശ്രീനാരായണഗുരുവിനെ, ഞാനേറെ ആദരിക്കുന്ന കുമാരനാശാന്റെ ഗുരു എന്ന നിലയ്ക്ക് മാത്രമാണു എത്രയോ കാലം കണ്ടുകൊണ്ടിരുന്നത്. ശ്രീ നാരായണഗുരുവിന്റെ ആത്മോപദേശശതകം എന്ന വിഖ്യാതരചന നിത്യചൈതന്യയതി ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തത് ആദ്യം (എന്നാണോര്‍മ്മ) പ്രസിദ്ധീകരിച്ചത് ഞാന്‍ ജോലിയെടുത്തിരുന്ന വികാസ് പബ്ലിഷിംഗ് ഹൗസ് (ദില്ലിയില്‍ )ആയിരുന്നു. എനിക്കായിരുന്നു പ്രസിദ്ധീകരണച്ചുമതല. ജോലിയുടെ ഭാഗമായി ഞാന്‍ ആ കൃതി വളരെ സൂക്ഷിച്ചു വായിച്ചിരുന്നു. മറ്റു പദ്യകൃതികളുമായും ചെറിയ പരിചയം ഉണ്ടായിരുന്നു. എന്നിട്ടും ശ്രീ ശങ്കരന്റെ കവിതയോടു തന്നെയായിരുന്നു എനിക്ക് ആഭിമുഖ്യം.
എന്റെ ഗുരുവിനെ (ശ്രീ കരുണാകര ഗുരു) കാണാനും അടുത്ത് ഇടപഴകാനും ഭാഗ്യം സിദ്ധിച്ച 1981 മുതലാണു ക്രമേണ നാരായണ ഗുരുവിലേക്ക് എന്റെ ശ്രദ്ധ തിരിയുന്നത്. ഗുരുവിന്റെ സദസ്സുകളില്‍ ഗുരു ഇടയ്ക്കിടക്ക് ശ്രീ നാരായണ ഗുരുവിനെ ഓര്‍ക്കുമായിരുന്നു. മാത്രമല്ല ആത്മോപദേശശതകത്തിലെയും ദര്ശനമാലയിലെയും മറ്റും സ്മരണീയങ്ങളായ വരികള്‍ ഇടയ്ക്ക് ഉദ്ധരിക്കയും ചെയ്യും. നേരിട്ടു കണ്ടിട്ടില്ലെങ്കിലും ശ്രീ നാരായണഗുരുവിനെ, ഗുരു സ്നേഹിച്ചിരുന്നു.
എന്റെ ഗുരുവിനെ കണ്ടെത്തിയ ഞാന്‍ അന്ന് രാജകൊട്ടാരത്തിലെ ഖജനാവിലെത്തിപ്പെട്ട കള്ളനെപ്പോലെ ആവേശത്തിലായിരുന്നു. ഗുരുവിന്റെ ലാളിത്യവും പുലര് കാല സൂര്യന്റെ പ്രഭപോലെ ഗുരുവില്‍ നിന്ന് സദാ പ്രസരിച്ച സ്നേഹവും കൊച്ചുകാര്യങ്ങളില്‍ പോലുമുള്ള ശ്രദ്ധയും ആശ്രമത്തിന്റെ അന്നത്തെ മിതത്വവും അസാധാരണങ്ങളായ അനുഭവങ്ങള്‍ ദൈനംദിനകാര്യങ്ങളുടെ ഭാഗം പോലെ നടന്നിരുന്നതും അല്‍ഭുതകരമായിരുന്നു. ഗുരു അത്രക്ക് ആരാധ്യനായി അനുഭവപ്പെട്ടു, അതുകൊണ്ട് ഗുരു ശ്രീ നാരായണനെ കുറിച്ച് പറഞ്ഞതെല്ലാം എന്നെ അഗാധമായി സ്പര്‍ശിച്ചു.
ഗുരുവിന്റെ ആ സ്നേഹം സ്വാഭാവികമായിരുന്നു താനും. കാരണം ഗുരു തന്റെ ആശ്രമജീവിതം തുടങ്ങിയത് ശ്രീ നാരായണ ഗുരു ആലുവയില്‍ സ്ഥാപിച്ച അദ്വൈതാശ്രമത്തിലായിരുന്നു. പതിനേഴു കൊല്ലം ശ്രീനാരായണപ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നു, പല സ്ഥാപനങ്ങളിലായി. തികച്ചും യാദൃച്ഛികം എന്ന് തോന്നാവുന്ന രീതിയിലാണ് അദ്വൈതാശ്രമത്തില്‍ എത്തുന്നത്. ഏകദേശം പതിമൂന്നു വയസ്സുള്ളപ്പോള്‍. (ആ സംഭവം ഇവിടെ വിവരിക്കുന്നില്ല. )
ഒരിക്കല്‍ ഞാനൊരു സംശയം ( ആ വിഷയത്തിലേക്ക് ഇവിടെ കടക്കുന്നില്ല ) ഉന്നയിച്ചപ്പോള്‍ മറുപടി പറയാതെ ഗുരു അടുത്തുനിന്ന സന്ന്യാസിനിയായ ശിഷ്യയോട് ( സന്ന്യാസിനിമാര്‍ക്ക് ഗുരു കൊടുത്ത സ്ഥാനപ്പേരു ജനനി എന്നാണ്) ഗുരുദേവകൃതികള്‍ എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. എന്നിട്ട് ആ ജനനിയോട് പറഞ്ഞു: ‘ ദൈവചിന്തനം വായിക്ക്. ‘ കാല് നൂറ്റാണ്ടിലേറെ കഴിഞ്ഞു, അന്നെനിക്കുണ്ടായ ആശ്ചര്യം ഇന്നും മറന്നിട്ടില്ല. നമുക്ക് കാണാന്‍ കഴിയുന്ന ഈ ലോകത്തിലെന്ന പോലെ ‘ വായുലോകത്തിലും അനേകകോടി ജീവന്മാര് ഇരിക്കുന്നു ‘ എന്നാണ് ആ ഗദ്യകൃതിയുടെ തുടക്കം. എന്നുവെച്ചാല്‍ നമ്മോടൊപ്പം അദൃശ്യമായ മറുലോകങ്ങള്‍ ഉണ്ടെന്നുതന്നെ.
സമാന്തരലോകങ്ങള്‍(parallel universe) എന്നൊരു ചിന്ത പാശ്ചാത്യലോകത്തിലും ഉണ്ടായി വന്നിട്ടുണ്ട്. നമ്മുടെ ലോകം കൂടി ഉള്‍പ്പെടുന്ന ഒരു ബഹുപ്രപഞ്ചം (multiverse) ഉണ്ടായിരിക്കാം എന്നുമൊക്കെ അവര്‍ പറയുന്നുണ്ട്. ഭൗതികശാസ്ത്രക്കാരുടെ ചിന്തകളാണ്. അല്ലാതെ ഈ പുതിയ കാലം അന്ധവിശ്വാസികളായി മുദ്രകുത്തുന്നവരുടെ അഭ്യൂഹങ്ങളല്ല.
ദൈവചിന്തനം വായിക്കുമ്പോള്‍ ഗുരു കണ്ടതാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ഭാവനാസൃഷ്ടി അല്ല എന്നും ഉറപ്പുതോന്നും. (ആദ്യം വായിച്ചുകേട്ടതില്‍ പിന്നെ പല തവണ ദൈവചിന്തനം വായിച്ചിട്ടുണ്ട്.) സൂക്ഷ്മശരീരികളെ കുറിച്ച് ഒരു ധാരണ വായിക്കുന്നവര്‍ക്ക് കിട്ടും.
ദൈവങ്ങള്‍, പിശാചുക്കള്‍, യക്ഷകിന്നരഗന്ധര്‍വന്മാര്‍ എന്നെല്ലാം പറയാവുന്ന ഗണങ്ങളില്പ്പെട്ടവരാണവര്. എല്ലാ മതധാരകളിലും മതസ്ഥാപകന്മാരുടെയും വലിയ ഭക്തരുടെയും മറ്റും അനുഭവങ്ങളില്‍ ഈ വക കാര്യങ്ങളുടെ സൂചനകളുണ്ട്. അനുഭവശാലികളായ ഗുരുക്കന്മാര് ഇതെല്ലാം അറിയുകയും നമുക്കും ഈ വായുലോകവാസികള്ക്കും തമ്മില്‍ നമ്മളറിയാത്ത ബന്ധങ്ങള്‍ ഉള്ളത് തിരിച്ചറിയുകയും ഈ വ്യവസ്ഥയില്‍ നമ്മെ സഹായിക്കേണ്ടതുണ്ടെങ്കില്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: