മിശ്മികള്‍ ശ്രീകൃഷ്ണന് തട്ടിക്കൊണ്ടുവന്ന രുക്മിണിയുടെ വംശക്കാരാണെന്നവകാശപ്പെടുന്നു. രുക്മിണിയെ തട്ടിക്കൊണ്ടുപോകുന്ന അവസരത്തില്‍ ശ്രീകൃഷ്ണനെ പിന്തുടര്ന്നു പൊരുതിയ രുക്മിയാണ് അവരുടെ വംശവീരന്‍. രുക്മിയെ ശ്രീകൃഷ്ണന് പിടിച്ചുനിര്‍ത്തി ഒരു പാളി മുടി വടിച്ചു തിരിച്ചയച്ചുവത്രേ. ആ പാരമ്പര്യമാണ് അവര്‍ ഇന്നും മറക്കാതെ വെച്ചുപുലര്‍ത്തുന്നത് (വടിച്ചു പുലര്‍ത്തുന്നത്).
അന്ധമായ കുരങ്ങന് പരാനുകരണത്തിന്റെ ഫലമായി വെക്കുന്ന ആടുതാടിയേക്കാള്‍ എത്രയോ സോദ്ദേശ്യവും വംശാഭിമാനദ്യോതകവുമല്ലേ ഈ നടപടി? അപ്പോള്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന ഒരാള്‍ എന്തിന് അവരെക്കൊണ്ട് ആ സമ്പ്രദായം ഉപേക്ഷിപ്പിക്കണം? എന്തിനു പ്രത്യേകമായ വിശ്വാസമൂല്യത്തിന്റെ പിന്‍ബലമില്ലാത്ത ‘നാഗരിക’ സമ്പ്രദായം സ്വീകരിപ്പിക്കുന്നതില്‍ തിടുക്കം കൂട്ടണം? അതുകൊണ്ട് മറുവശത്തുണ്ടാകുന്ന വിശ്വാസത്തകര്‍ച്ച മൊത്തത്തില്‍ സമൂഹത്തെ ഉയര്‍ത്തുമോ?അതുപോലെ കഛാഡികളുണ്ട്- അവര്‍ ഭീമപുത്രനായ ഘടോത്കചന്റെ സന്താനങ്ങളാണത്രെ. അവര്‍ക്കു അവരുടേതായ ഇതിഹാസാധിഷ്ഠിതമായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. നമ്മുടെ വിശ്വാസങ്ങള്‍ എത്രകണ്ട് ശരിയാെണന്നു നാം വിശ്വസിക്കുന്നുവോ അത്രകണ്ട് ശരിയാണ് അവരുടെ വിശ്വാസവും എന്നു കരുതാനുള്ള ഉദാരവീക്ഷണവും സൗമനസ്യബോധവും നമുക്കു വേണം.
വേദപണ്ഡിതന്മാരാണെങ്കില്‍ പോലും സാമൂഹികതലത്തില്‍ ഹിന്ദുത്വത്തിന്റെ പരിധികള്‍ ഈ നിലയ്ക്കുവേണം കാണാന്‍.അതിസമര്‍ത്ഥമായിട്ടാണ് ഇംഗ്ലീഷുകാരും വിേദശ മിഷണറിമാരും ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. വിശാലഹിന്ദുത്വത്തിന്റെ പ്രവക്താക്കള്‍ ബ്രാഹ്മണ്യമുള്ളവരായിരുന്നതുകൊണ്ട് അവര്‍ ഹൈന്ദവമതങ്ങളെ ‘ബ്രാഹ്മനിസം’ അഥവാ ബ്രാഹ്മണമതം എന്നു പേരിട്ടു. അറിഞ്ഞുകൊണ്ടുതന്നെ ചെയ്ത കുചേഷ്ടിതമായിരുന്നു അത്. അതിനെത്തുടര്‍ന്ന് സാമൂഹ്യശാസ്ത്രത്തിന്റെ പൊയ്മുഖം വെച്ചുകെട്ടിയ വിദേശപ്പാതിരിമാര്‍ ഗിരിവര്‍ഗക്കാര്‍ക്കു മതമേ ഇല്ല അവര്‍ Animists,വന്യചരാചരങ്ങളെ ആരാധിക്കുന്നരാണ് എന്നു തട്ടിവിട്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ക്കൂടിയും മിഷണറി വിദ്യാലയങ്ങളില്‍ക്കൂടിയും വിദ്യാസമ്പന്നരായിത്തീര്‍ന്ന, അതേസമയം സാമൂഹ്യബോധമില്ലാത്ത ചില ധര്‍മ്മപണ്ഡിതന്മാര്‍ ആ മാസ്മരവിദ്യക്കു വശംവദരായി.
അങ്ങനെ വിദേശീയര്‍ മനഃപൂര്‍വവും സ്വദേശീയര്‍ അറിയാതെയും വെട്ടിച്ചുരുക്കിയ ഹിന്ദുത്വപരിധിക്കപ്പുറമായി രുക്മിയുടെയും ഘടോത്കചന്റെയും സുഗ്രീവന്റെയും ബാലിയുടെയും ഭീമന്റെയും അര്‍ജ്ജുനന്റെയും വാല്മീകിയുടെയും ഗുഹന്റെയും വ്യാസന്റെയും പാക്കനാരുടെയും സന്താനങ്ങള്‍ പരിധിക്കപ്പുറമായപ്പോള്‍ അവര്‍ നമ്മുടെ ചിന്താമണ്ഡലത്തിനും അപ്പുറമായി. അതോടെ വിദേശപ്പാതിരിമാര്‍ക്ക് മറ്റാരും കയറിവരാത്ത കുത്തകയുള്ള വിശാലമായ മേച്ചില്‍സ്ഥലം കിട്ടി. ഒന്നാന്തരം സമരതന്ത്രമായിരുന്നു അത്. അത് ഏറെ വിജയിക്കുകയും ചെയ്തു.സ്വാമി വിവേകാനന്ദനാണ് ഈ വികുലവിചാരത്തിന് വിരാമമിട്ടവരില്‍ പ്രഥമന്‍. ആ യുഗപുരുഷന് ഹിന്ദുധര്‍മ്മത്തിന്റെ വികസ്വരപരിധികള്‍ തിരിച്ചറിഞ്ഞു. ഒരിക്കല്‍ അദ്ദേഹത്തിന് ഹിമാലയത്തില്‍ ചില ടിബറ്റ് വംശജര്‍ക്കിടയില്‍ ഏതാനും ദിവസങ്ങള്‍ കഴിച്ചുകൂട്ടാനിടയായി. അവര്‍ക്കിടയില്‍ പാഞ്ചാലീപരമ്പര അഥവാ ബഹുഭര്‍തൃത്വം നിലവിലുള്ളതായി അദ്ദേഹം കണ്ടു.
കാരണമാരാഞ്ഞപ്പോള്‍ സമതലങ്ങളിലുള്ളവരെല്ലാം സ്വാര്‍ഥികളാണെന്നും ഇതാണ് ശരിയായ സാഹോദര്യമെന്നുമായിരുന്നു അവരുടെ യുക്തി. അതിനു പ്രമാണമായി പാണ്ഡവകഥയുമുണ്ടായിരുന്നു. സാമൂഹിക അനാചാരങ്ങളുടെ നേര്‍ക്ക് ഈറ്റപ്പുലിപോലെ ചാടിയ ആ വേദാന്തകേസരിക്ക് അതിലും ശരി തോന്നി. ‘ജാതൗ ജാതൗ നവാചാരാഃ’ എന്ന ്രപമാണം അദ്ദേഹം ധരിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് ആ തിരുമുഖത്തുനിന്ന് നിഷേധത്തിന്റെയോ അധിക്ഷേപത്തിന്റെയോ സ്വരമുയര്‍ന്നില്ല.ഇതേ കാലടിപ്പാടുകള്‍ പിന്തുടര്ന്നുകൊണ്ടാണ് ഇന്നത്തെ നവോത്ഥാന പ്രസ്ഥാനമായ രാഷ്ട്രീയ സ്വയംസേവകസംഘം മുന്നേറുന്നത്. ഗിരിവര്‍ഗങ്ങള്‍ Animists,-വന്യചരാചരോപാസകരാണെങ്കില്‍ എല്ലാ ഹിന്ദുക്കളും അങ്ങിനെയാണല്ലൊ എന്നതായിരുന്നു പൂജനീയ ഗുരുജിയുടെ ഉത്തരം. ഭാരതത്തില്‍ എല്ലാവരും ആലിനെ പൂജിക്കുന്നു, തുളസി വളര്‍ത്തി അതിനെ പൂജിക്കുന്നു, കൂവളത്തെ പൂജിക്കുന്നു. നാഗപഞ്ചമി ആഘോഷിക്കുന്നു. അങ്ങിനെ പോകുന്നു ആ നീണ്ട പട്ടിക.
പൂജനീയ ഗുരുജി ഹിന്ദുത്വത്തിന്റെ പരിധികള്‍ അടിമകാലഘട്ടത്തില്‍ ചുരുങ്ങിപ്പോയതില്‍നിന്നും വളരെയേറെ വിശാലമാക്കണം എന്നു വിശ്വസിക്കുകയും അതിനുവേണ്ടി ആമരണം പ്രവര്‍ത്തിക്കുകയും ചെയ്ത മഹാത്മാവായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിന്‍കീഴില്‍ സംഘം സര്‍വസ്പര്‍ശിയായി വളര്‍ന്നു. ‘സര്‍വേ മമ ബാന്ധവാഃ’ എന്ന മന്ത്രം സംഘമേഖലകളില്‍ മുഴങ്ങിത്തുടങ്ങി. ചുറ്റും ആശാസ്യമായ മാറ്റം കണ്ടുതുടങ്ങി.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് ) (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: