ന്യൂദല്‍ഹി: ഇന്ത്യയില്‍ ലഷ്കറെതോയ്ബ നടത്തിയ ഭീകരാക്രമണങ്ങളില്‍ നിരോധിത സംഘടനയായ സിമിക്ക് പങ്കുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍.മുംബൈ ഭികരാക്രമണവുമായി പിടിയിലായ അബു ജുണ്ടാലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടത്തുന്ന പ്രധാനപ്പെട്ട പല ഭീകരാക്രമണങ്ങളില്‍ സിമിക്ക് വലിയ പങ്കുണ്ടെന്നും പ്രാദേശികമായി വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ വെച്ച് സിമിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലഷ്കറുമായി മാത്രമാണ് സിമിക്ക് അടുത്ത ബന്ധമുള്ളതെന്നും ജെയ്ഷ് ഇ മുഹമ്മദ്,ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകളുമായി സിമി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.
പാക് ചാരസംഘടനയായ ഐ എസ് ഐ യുമായി സിമി ചില ഉടമ്പടി ഉണ്ടാക്കിയുണ്ടെന്നും ഇന്റലിജെന്റ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.സിമി പിന്തുണയില്ലാതെ ഭീകരര്‍ക്ക് അവരുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.ഇന്ത്യയില്‍ സിമിയെ നിരോധിച്ചിരിക്കുന്നതിനാല്‍ ഇന്ത്യന്‍ മുജാഹിദീനിലാണ് ഇവരുടെ ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും അധികൃകര്‍ പറഞ്ഞു. ആയിരക്കണക്കിന് പേര് അംഗങ്ങളുള്ള സിമിയുടെ കേന്ദ്രങ്ങള്‍ വലിയ ശൃംഖലയായി മാറിക്കൊണ്ടിരിക്കുകയാണ്.
മുംബൈ സ്ഫോടനം,പൂനെ ബെസ്റ്റ് ബേക്കറി സ്ഫോടനം,ജുമാ മസ്ജിദ് ആക്രമണം എന്നിവയില്‍ സിമിക്കുള്ള പങ്കും ഈ ആക്രമണങ്ങളില്‍ ലഷ്കറിനെ സിമി എങ്ങനെ സഹായിച്ചു എന്നുള്ള വിവരങ്ങളും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.
2006ലെ ഔറംഗബാദ് ആയുധമിടപാട് കേസില്‍ പിടിയിലായതിന് ശേഷം ബംഗ്ലാദേശ് വഴി പാക്കിസ്ഥാനിലേക്ക് കടന്നത് രണ്ട് ഇന്ത്യന്‍ ലഷ്കര്‍ ഭീകരരുടെ സഹായത്തോടെയാണെന്ന് ജുണ്ടാല്‍ പറഞ്ഞു.സയിദെന്ന പേരില്‍ പാസ്പോര്‍ട്ട് ശരിയാക്കിത്തന്നതും ഇവര്‍ തന്നെയാണെന്നും ജുണ്ടാല്‍ പറഞ്ഞു.പാക്കിസ്ഥാനിലെ ലെഷ്കറിന്റെ തലവനാണ് ഇതിനുള്ള സഹായങ്ങളെല്ലാം ചെയ്ത് തന്നതെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.
ആയുധയിടപാട് കേസില്‍ മൂന്ന് ഭീകരരെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയിരുന്നു.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്ന്നാണ് മൂവരേയും പോലീസ് അറസ്റ്റ് ചെയ്തത്.വാഹനമോടിച്ചിരുന്നത് ജുണ്ടാലായിരുന്നു.30 കിലോഗ്രാം ആര് ഡി എക്സും,10 എകെ 47 ഉം, 3200 ബുള്ളറ്റുകളും പോലീസ് അന്ന് പിടിച്ചെടുത്തിരുന്നു.സംഭവത്തില്‍ 21 ഭീകരര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
മുംബൈ ഭീകരാക്രമണത്തിന് മുന്നോടിയായി 2006 ല്‍ പാക്കിസ്ഥാനിലെ ലഷ്കറിന്റെ പരിശീലന ക്യാമ്പുകളില്‍ ജുണ്ടാലും ഇപ്പോള്‍ വധശിക്ഷക്ക് വിധിച്ചിരിക്കുന്ന അജ്മല്‍ കസബും പങ്കെടുത്തിരുന്നതായി അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ മാസമാണ് ജുണ്ടാലിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ദല്‍ഹി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന ജുണ്ടാലിനെ ഈ മാസം 31 വരെ മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: