ആലപ്പുഴ: യുവാവിനെ പോലീസ് അന്യായമായി കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സംസ്ഥാന പോലീസ് കംപ്ലയന്റ്സ് അതോറിറ്റി ചെയര്മാന് ജസ്റ്റീസ് നാരായണകുറുപ്പ് ഉത്തരവായി.
മല്ലപ്പളളി ചാലാപ്പളളി എന്‍എസ്എസ് ഹൈസ്കൂളിലെ ജീവനക്കാരനായ കുടശ്ശനാട് കക്കാട്ട് വീട്ടില്‍ അരവിന്ദാക്ഷനെ (37) മുന്‍ നൂറനാട് എസ്ഐയും മറ്റ് ആറോളം പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ അരവിന്ദാക്ഷന് നല്കിയ കേസിലാണ് അതോറിറ്റിയുടെ ഉത്തരവ്.
നൂറനാട് എഎസ്ഐ ആയിരുന്ന അജയനെയും പോലീസുകാരെയും 2014 മാര്‍ച്ച് എട്ടിന് പടനിലം കാരിമുക്കം ക്ഷേത്രത്തിന് സമീപം രാത്രിയില്‍ പതിനഞ്ചോളം പേര് ചേര്‍ന്ന് ഉപദ്രവിച്ചു എന്ന് ആരോപിച്ച് നൂറനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണെന്ന് ആരോപിച്ചായിരുന്നു അരവിന്ദാക്ഷനെ പിടികൂടി മര്‍ദ്ദിച്ചത്.
നൂറനാട് എസ്ഐയുടെ നേതൃത്വത്തില്‍ ജോലി സ്ഥലത്തുനിന്നും പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. 12ന് പിടികൂടിയ ഈയാളെ 14 ന് വൈകിട്ടാണ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. മജിസ്ട്രേറ്റിനോട് പോലീസുകാര്‍ മര്‍ദ്ദിച്ചു എന്ന് അരവിന്ദാക്ഷന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്ന പോലീസ് അരവിന്ദാക്ഷനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നിരപരാധിയായ അരവിന്ദാക്ഷന് 16 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു.
അരവിന്ദാക്ഷന് അഞ്ചു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്നും കൂടാതെ 22 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും നൂറനാട് എസ്ഐ ആയിരുന്ന ആര്. ഫയാസ്, നൂറനാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായിരുന്ന കിഷോര്‍, സുരേഷ്, അനീഷ് കുമാര്‍, ലത്തീഫ്, സിറാജുദ്ദീന് എന്നിവര്‍ ചേര്‍ന്ന് ആറ് ആഴ്ചയ്ക്കകം നല്‍കണമെന്നും അതോറിറ്റി ഉത്തരവായി. കൂടാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിപ്പാര്‍ട്ട്മെന്റ് തലത്തിലുളള നടപടികള്‍ക്കുപരിയായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാനും ആലപ്പുഴ ജില്ലാ പോലീസ് ചീഫിനും എറണാകുളം റെയ്ഞ്ച് ഐജിയ്ക്കും അതോറിറ്റി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: