ചേര്‍ത്തല: കോളേജില്‍ എക്സൈസുകാര് പരിശോധന നടത്തിയത് വിവാദമായി. സഹ പ്രവര്‍ത്തകന്റെ മകന് പ്രവേശനം നല്‍കാത്തതിന് പ്രതികാര നടപടിയായാണ് എക്സൈസ് സിഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയതെന്ന് പരാതി.
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ കെമിസ്ട്രി ലാബിലാണ് എക്സൈസ് സിഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പള്ളിപ്പുറം സ്വദേശിയായ എക്സൈസ് സിവില്‍ ഓഫീസര്‍ കോളജ് മാനേജര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പിലിനെ സമീപിച്ച് മകന് ഡിഗ്രിക്ക് അഡ്മിഷന് ആവശ്യപ്പെട്ടിരുന്നത്രേ. സാഹചര്യങ്ങള്‍ നോക്കി തീരുമാനിക്കാമെന്ന് മാനേജര്‍ മറുപടി നല്കി.
നാലിന് വൈകിട്ട് എക്സൈസ് ഓഫീസില്‍ നിന്ന് പ്രിന്‍സിപ്പല്‍ ഡോ.വി. മാത്യുവിനെ ഫോണില്‍ വിളിച്ച് അഡ്മിഷന് നല്‍കിയില്ലെങ്കില്‍ കെമിസ്ട്രി ലാബില്‍ റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മാനേജര്‍ പറഞ്ഞു. അഞ്ചിന് രാവിലെ സിഐ കെ.ടി. ജയിംസിന്റെ നേതൃത്വത്തില്‍ പ്രവേശനം ആവശ്യപ്പെട്ട പ്രിവന്റീവ് ഓഫീസറുമായി പ്രവൃത്തി സമയത്ത് കോളജിലെത്തിയ ശേഷം കെമിസ്ട്രി ലാബില്‍ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞ് പരിശോധന നടത്തുകയായിരുന്നത്രേ.
പ്രവേശനം നല്കിയാല് പ്രശ്നം പരിഹരിക്കാമെന്നും അല്ലെങ്കില്‍ പ്രിന്പ്പിലിന്റെ പേരില്‍ 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരിശോധന നടത്തിയെങ്കിലും കേസെടുത്തില്ല. ഇതേ തുടര്‍ന്നാണ് ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ മുഖ്യമന്ത്രി, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ് എന്നിവരെ നേരില്‍ കണ്ട് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്നലെ കോളജിലെത്തി മാനേജര്‍, പ്രിന്‍സിപ്പല്‍, കെമിസ്ട്രി വിഭാഗം മേധാവി എന്നിവരില്‍ നിന്നും മൊഴിയെടുത്തു. ആരോപണ വിധേയരായ സിഐ കെ.ടി. ജയിംസ്, സിവില്‍ ഓഫീസര്‍ എന്നിവരില്‍ നിന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വിവരങ്ങള്‍ ശേഖരിച്ചു. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് മൊഴിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
കോളജില്‍ പ്രവേശനം നല്‍കാത്തതിന്റെ പേരിലല്ല പരിശോധന നടത്തിയതെന്നും ലാബില്‍ സ്പിരിറ്റ് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് കോളേജ് പുതുക്കിയിരുന്നില്ലെന്നും സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ടി. ജയിംസ് പറഞ്ഞു.
നിയമപരമായ നടപടികള്‍ മാത്രമാണു സ്വീകരിച്ചതെന്നും വിദ്യാഭ്യാസ സ്ഥാപനമായതിനാലാണു കേസെടുക്കാതിരുന്നതെന്നും സിഐ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: