കണ്ണൂര്‍: കണ്ണൂര്‍ തിരുവര്‍ക്കാട്ട്കാവ് ദേവസ്വത്തിന്റെ മാടായിയിലുള്ള ഭൂമി കയ്യേറി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ നീക്കം. ഇതിന്റെ മുന്നോടിയായി മാടായി പഞ്ചായത്ത് വിവിധ തലങ്ങളില്‍ യോഗം വിളിച്ച് അനുകൂല തീരുമാനം സര്‍ക്കാരിലേക്ക് അറിയിക്കാനുള്ള നീക്കം ആരംഭിച്ചു.
ദേവസ്വം അധികൃതരുടെയോ ക്ഷേത്രവിശ്വാസികളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരത്തിലുള്ള നീക്കം നടക്കുന്നത്. ഏത് തരത്തിലുള്ള സംവിധാനമാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്നതെന്ന് അറിയിക്കണമെന്ന് ദേവസ്വം ട്രസ്റ്റി ആവശ്യപ്പട്ടിരുന്നെങ്കിലും അത് പോലും പരിഗണിക്കാതെയാണ് സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ പുതിയ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. വസ്തുതകളന്വേഷിച്ച ദേവസ്വം അധികൃതരെ എംഎല്‍എയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദേവസ്വത്തിന്റെ സമ്മതമില്ലാത ക്ഷേത്രഭൂമി കയ്യേറി നേരത്തെയും ഇവിടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ജപ്പാന് കുടിവള്ള പദ്ധതിയുടെ ഭാഗമായുള്ള വാടര്‍ ടാങ്കിന്റെതുള്പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ഭൂമിയിലാണ് നടക്കുന്നത്. സംരക്ഷിത മേഖലയായ മാടായിപ്പാറയില്‍ ജെസിബി ഉപയോഗിച്ചാണ് ചാല് കീറി പൈപ്പുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്.
ക്ഷേത്രകലാ അക്കാദമിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിനു വേണ്ടി ഇരുപത് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതര മതസ്ഥര്‍ക്കും മാടായി പഞ്ചായത്തില്‍ ഏക്കറുകണക്കിന് സ്ഥലങ്ങളുണ്ടെങ്കിലും ദേവസ്വത്തിന്റെ സ്ഥലം മാത്രമാണ് വ്യാപകമായി കയ്യേറുന്നത്. ദേവസ്വം ഭൂമി കയ്യേറുന്നതില്‍ മാടായി പഞ്ചായത്ത് അധികൃതര്‍ തന്നെയാണ് പ്രതിസ്ഥാനത്തെന്നതും ശ്രദ്ധേയമാണ്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രദേശത്ത ലീഗ്, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ പയ്യന്നൂര്‍ കോടതിയില്‍ കേസ് നിലവിലുണ്ട്.
മാടായി തിരുവര്‍ക്കാട്ട്കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മാടായിപ്പാറയുടെ ഭൂരിഭാഗം പ്രദേശവും മാടായിക്കാവിന്റെയും ശ്രീവടുകുന്ദ ശിവക്ഷേത്രത്തിന്റെയും ഭാഗമാണ്. ഹൈന്ദവ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന മാടായിപ്പാറയെ ഭക്ത്യാദരവോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.
മുന്നൂറ് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ക്ഷേത്രഭൂമി അമൂല്ല്യമായ ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ്. ഇതില്‍ ജൈവവൈവിധ്യ കേന്ദ്രം സ്ഥാപിച്ചാല്‍ ദേവസ്വം ഭൂമിയുടെ ഉടമസ്ഥത, നിയന്ത്രണം എന്നിവ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമാവുകയും ക്രമേണ ക്ഷേത്രഭൂമി രാഷ്ട്രീയക്കാരുടെ കൈകളിലെത്തിച്ചേരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: