പുതുക്കാട്: മണലിപുഴയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നെന്മണിക്കര പഞ്ചായത്ത് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാലിന്യം പുറത്തേക്ക് ഒഴുക്കിവിട്ട ദേശീയപാതയോരത്തുള്ള സ്ഥാപനങ്ങളും കമ്പനികളും അടച്ചു പൂട്ടുന്നതിനായി നോട്ടീസ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
ദേശീയ പാതയോരത്തുള്ള അറയ്ക്കപാടത്ത് വ്യാപകമായി കക്കൂസ് മാലിന്യവും, മാംസാവശിഷ്ടവും തള്ളുന്നവരെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. അറയ്ക്കപാടത്ത് നിന്നുള്ള മാലിന്യങ്ങള്‍ തോട്ടിലൂടെ ഒഴുകിയെത്തി മണലി പുഴയിലാണ് ചേരുന്നത്. ഇതു മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് നടപടികള്‍ക്കൊരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് വി.ആര്.സുരേഷിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റി തിരഞ്ഞെടുത്തു. നിര്‍ദേശം നല്‍കിയിട്ടും മാലിന്യം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി പോലീസ് നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്, വൈസ് പ്രസിഡന്റ് വി.ആര്.സുരേഷ്, അംഗങ്ങളായ കെ.എം. ബാബു, റോസിലി റപ്പായി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: