കാസര്‍കോട്: വിദ്യാര്‍ത്ഥികളെ ക്യൂനിര്‍ത്തി അച്ചടക്കത്തോടുകൂടി ബസുകളില്‍ കയറ്റാന്‍ അതാത് വിദ്യാഭ്യാസ മേധാവികളും പി.ടി.എ. യും മുന്‍കൈയെടുക്കേണ്ടതാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്. സ്കൂളിനെപ്പറ്റിയും സ്കൂളിന്റെ നിലവാരം, അദ്ധ്യാപകര്‍, ക്ലാസ്സ്റൂമുകള്‍, ഫീസുകള്‍ എന്നിവയെപ്പറ്റിയും വളരെയധികം ചര്‍ച്ച നടക്കുമ്പോഴും കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ യാത്രയുമായി ബന്ധപ്പെട്ട് ആര്‍ക്കും മിണ്ടാട്ടമില്ല.
ദുരിതംപേറിയാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് പോകുന്നത്. നാമമാത്രമായ സ്കൂളുകള്‍ക്ക് മാത്രമെ സ്കൂള്‍ ബസുകള്‍ ഉള്ളൂ. ജില്ലയില്‍ ചന്ദ്രഗിരി റൂട്ട് ഒഴികെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യബസുകളെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്.
സ്വകാര്യബസുകളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഉള്ള ബസുകളില്‍ വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് വിദ്യാര്‍ത്ഥികളെ കൊണ്ട് പോകുന്നത്. രാവിലത്തെയും വൈകുന്നേരത്തെയും ട്രിപ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കയറുന്നത്.
മറ്റു യാത്രക്കാര്‍ ഈ തിരക്കില്‍ കയറാന്‍ മടിക്കുന്നു. ഫലത്തില്‍ വളരെ നഷ്ടം സഹിച്ചാണ് സര്‍വ്വീസുകള്‍ നിലനിര്‍ത്തുന്നത്. സ്വകാര്യ ബസുകളിലേതുപോലെ തന്നെ കെഎസ്ആര്‍ടിസിയിലും അതാത് യാത്രയില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സംവിധാനം നടപ്പില്‍ വരുത്തിയാല്‍ ഒരു പരിധിവരെ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതം കുറക്കുവാന്‍ സാധിക്കും. കൂട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂള്‍ അധികൃതര്‍ മുന്‍കൈയ്യെടുത്ത് അവിടെയുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കിയ മാതൃക മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്തുടരണമെന്ന് ഫെഡറേഷന് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: