ഭുവനേശ്വര്‍: ഇരുപത്തിരണ്ടാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ പുരുഷ-വനിതാ 400 മീറ്ററില്‍ ഇന്ത്യക്ക് നാല് മെഡലുകള്‍. രണ്ട് വിഭാഗങ്ങളിലും ഇന്ത്യ സ്വര്‍ണ്ണം നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ വെള്ളിയും വനിതകളില്‍ വെങ്കലവും നേടി.
വനിതാ വിഭാഗത്തില്‍ 52.01 സെക്കന്റില്‍ പറന്നെത്തിയാണ് നിര്‍മ്മല ഷെറോണ് പൊന്നണിഞ്ഞത്. പുരുഷ വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡിന് അവകാശിയും മലയാളിയുമായ മുഹമ്മദ് അനസും പൊന്നണിഞ്ഞു. ഇരുവരുടെയും ആദ്യ ഏഷ്യന്‍ അത്ലറ്റിക്സ് സ്വര്‍ണ്ണമാണ് ഇന്നലത്തേത്.
വനിതാ വിഭാഗത്തില്‍ വെങ്കലവും ഇന്ത്യക്ക് സ്വന്തം. പി.ടി. ഉഷയുടെ സ്വന്തം ശിഷ്യ ജിസ്ന മാത്യുവാണ് 53.32 സെക്കന്‍ഡില്‍ വെങ്കലം നേടിയത്. 18കാരിയായ ജിസ്ന തന്റെ ആദ്യ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു. എം.ആര്. പൂവമ്മ നാലാമതാണ് ഫിനിഷ് ലൈന്‍ കടന്നത്.
വിയറ്റ്നാമിന്റെ ക്വാഷ് ലാന് തി വെള്ളി നേടി. പുരുഷന്മാരുടെ 400 മീറ്ററില്‍ 45.77 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് അനസ് പൊന്നണിഞ്ഞത്. വെള്ളിനേടിയ ആരോക്യ രാജീവ് 46.14 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ ഒമാന്റെ അഹമ്മദ് മുബാറക്കിനാണ് വെങ്കലം. കോരിച്ചൊരിയുന്ന മഴയത്താണ് ഇന്ത്യ മെഡലുകള്‍ വാരിക്കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: