ലണ്ടന്‍: നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിട. ഇന്ന് മുതല്‍ ലോകം ലണ്ടനിലേക്ക് ചുരുങ്ങും. ഇനി പോരാട്ടങ്ങളുടെ നാളുകള്‍. ആഗസ്റ്റ് 12ന് കൊടിയിറങ്ങുന്നതുവരെ കായികപ്രേമികളുടെ കണ്ണും കാതും ലണ്ടന്‍ നഗരത്തിലായിരിക്കും. ആധുനിക ഒളിമ്പിക്സിന്റെ 30-ാം പതിപ്പിനാണ് ഇന്ന് ലണ്ടനിലെ ഒളിമ്പിക് പാര്‍ക്കില്‍ തിരിതെളിയുന്നത്. വര്‍ണ്ണശബളമായ ചടങ്ങുകളാണ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ സമയം രാത്രി 1.15 നാണ് ലണ്ടന്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക.
കഴിഞ്ഞ ബീജിംഗ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകളെ വെല്ലുവിളിക്കുന്ന രീതിയിലാണ് ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്. ഓസ്കര് അവാര്‍ഡ് ജേതാവും സ്ലംഡോഗ് മില്ല്യണയറിന്റെ സംവിധായകനുമായ ഡാനി ബോയലാണ് ഉദ്ഘാടന ചടങ്ങുകളുടെ സംവിധായകന്. 27 മില്ല്യണ്‍ പൗണ്ടാണ് ഉദ്ഘാടന ചടങ്ങുകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്.
ഷേക്സ്പിയറിന്റെ പ്രശസ്ത നാടകമായ ടെമ്പസ്റ്റില് നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് പ്രാചീന ബ്രിട്ടണിലെ ഗ്രാമീണ ജീവിതത്തിന്റെ പരിഛേദം അവതരിപ്പിച്ച് ബോയലിന്റെ സംഘം വിസ്മയം തീര്‍ക്കുന്നതോടെ ലോകം തെംസ് നദീതീരത്തേക്ക് ചുരുങ്ങും. ഐല്‍സ് ഓഫ് വണ്ടര്‍ (അത്ഭുതദ്വീപ്) എന്നു പേരിട്ടിരിക്കുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉദ്ഘാടന മാമാങ്കത്തില്‍ പതിനായിരം പേരാണ് പങ്കെടുക്കുക. അണ്ടര്‍വേള്‍ഡ് ഡാന്‍സ് മ്യൂസിക് ജോഡിയായ കാള്‍ ഹൈഡ്, റിക്ക് സ്മിത്ത് എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വ്യവസായ വിപ്ലവം, ഒളിമ്പിക് കോംപ്ലക്സിന്റെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ എന്നിവയും ഉദ്ഘാടന ചടങ്ങില്‍ പുനരാവിഷ്കരിക്കും.
ഇന്ത്യയില്‍ നിന്ന് 81 അംഗ സംഘമാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. ബീജിംഗ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ദേശീയ പതാക വഹിക്കും. കഴിഞ്ഞ തവണ ഒരുസ്വര്ണ്ണവും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളുമായാണ് ഇന്ത്യ മടങ്ങിയത്. ഇത്തവണ അതില്‍ കൂടുതല്‍ മെഡലുകളാണ് സ്വപ്നം കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: