ന്യൂദല്‍ഹി: ജിഎസ്ടിയുടെ മറവിലുള്ള പകല്‍ക്കൊള്ളക്കെതിരെ കേന്ദ്രം ശക്തമായ നടപടി തുടങ്ങി. ഉല്‍പ്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവും അനുഭവിക്കേണ്ടിവരുമെന്ന് കേന്ദ്രം വ്യക്തമാക്കി. സ്റ്റോക്കുള്ള പഴയ ഉല്‍പ്പന്നങ്ങള്‍ പുതിയ വില രേഖപ്പെടുത്തി വില്ക്കാന് ഉല്‍പ്പാദകര്‍ക്ക് സപ്തംബര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. പക്ഷെ പുതിയ വില അനുസരിച്ചേ വില്ക്കാന് അനുവദിക്കൂ.
കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പാസ്വാന് അറിയിച്ചു. കൂടുതല്‍ വില വാങ്ങിയതായി കണ്ടാല്‍ ആദ്യം 25,000 രൂപ പിഴ. രണ്ടാമതും കുറ്റം ചെയ്താല്‍ അരലക്ഷം പിഴ. മൂന്നാമതും ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം പിഴയും ഒരു വര്‍ഷം തടവും. അദ്ദേഹം പറഞ്ഞു.
ജിഎസ്ടി സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഉപഭോക്തൃമന്ത്രാലയത്തില് സമിതി രൂപീകരിച്ചു. 60 ഹെല്‍പ്പ്ലൈനുകളും തുടങ്ങി. ഇതുവരെ 700ലേറെ അന്വേഷങ്ങങ്ങള് ലഭിച്ചു. ചരക്ക് സേവനനികുതി നടപ്പാക്കുമ്പോള്‍ ആദ്യം ചില പ്രശ്നങ്ങള്‍ വരും. അത് ഉടന്‍ പരിഹരിക്കും. പാസ്വാന് പറഞ്ഞു. പരാതി പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും, പ്രത്യേകിച്ച് ധന, ഉപഭോക്തൃ മന്ത്രാലയങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അവിടങ്ങളില്‍ എല്ലാം പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിവരികയാണ്.
പഴയ സ്റ്റോക്കുള്ള ഉല്‍പ്പന്നങ്ങളില്‍ പഴയ വിലയ്ക്ക് ഒപ്പം പുതിയ വിലയും ചേര്‍ക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത് ജനങ്ങള്‍ക്ക് വില വ്യത്യാസം അറിയാനാണ്. അത് നിര്‍ബന്ധവുമാണ്.വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളും വ്യാപാരികളുടെ കൊള്ളയടി തടയാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്ക്കരിച്ചു തുടങ്ങി. കണ്ട്രോള് റൂമുകള്‍ തുറന്നും പരാതി പരിഹാര സംവിധാനങ്ങള്‍ ആവിഷ്ക്കരിച്ചും കടുത്ത നടപടികള്‍ അവര്‍ തുടങ്ങിയിട്ടുണ്ട്.
അതിനിടെ ചരക്ക് സേവന നികുതി വന്നതോടെ വിദ്യാഭ്യാസം ചെലവേറുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ചെലവ് കുറയുകയേയുള്ളൂ. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: