കാക്കനാട്: കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിച്ച് ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം തുടരുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. കാക്കനാട് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല പട്ടയവിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കയ്യേറ്റമൊഴിപ്പിക്കാന്‍ ഉദ്യോഗസ്ഥന് മാറുന്നതുകൊണ്ട് സര്‍ക്കാരിന്റെ നയം മാറുന്നില്ല. അതു നടപ്പാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. ആ ഉത്തരവാദിത്തം അവര്‍ നിര്‍വഹിക്കണം. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ആറുമാസത്തിനുള്ളില്‍ 907 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇതു പൂര്‍ത്തീകരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പട്ടയത്തിന് അപേക്ഷ നല്കി ആറു വര്‍ഷത്തോളമായി കാത്തിരിക്കുന്ന വാഴക്കാല വില്ലേജിലെ ഭവാനി കണ്ണനാണ് മന്ത്രിയുടെ കൈയില്‍ നിന്ന് ആദ്യ പട്ടയമേറ്റു വാങ്ങിയത്. 39 എല്‍എ പട്ടയങ്ങളും 105 ദേവസ്വം പട്ടയങ്ങളും 161 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 305 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പട്ടയവിതരണത്തിനായി രാവിലെ പത്തു മുതല്‍ തന്നെ ഓരോ താലൂക്കിന്റെയും കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന 39 പേര്‍ക്ക് കൈവശാവകാശ രേഖയും ജന്മികളുടെയും ദേവസ്വത്തിന്റെയും പേരിലുള്ള ഭൂമി രേഖകളില്ലാത്തതിനാല്‍ പോക്കുവരവ് ചെയ്യാന്‍ കഴിയാതിരുന്നതുമായ 266 പേര്‍ക്ക് കൈവശാവകാശ രേഖയും ക്രയ സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
പട്ടയവിതരണത്തിന് നേതൃത്വം നല്കിയ ഡെപ്യൂട്ടി കളക്ടര്‍ (ലാന്‍ഡ് റവന്യൂ) സിദ്ധാര്‍ഥനെ മെമന്റോ നല്കി ആദരിച്ചു. ജില്ലയിലെ 127 വില്ലേജുകളില്‍ ഓഗസ്റ്റ് അവസാനത്തോടെ ഓണ്‍ലൈന്‍ പോക്കുവരവ് പൂര്‍ത്തിയാക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഇതുവരെ 6500 ഓണ്‍ലൈന്‍ പോക്കുവരവുകളാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പി.ടി. തോമസ് എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ വി.പി. സജീന്ദ്രന്, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: