ന്യൂദല്‍ഹി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കുന്നത് സുപ്രീംകോടതി വിലക്കി. ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിലും ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലും പ്രതിയായ കൃഷ്ണദാസിന്റെയും വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍ അടക്കമുള്ള പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഇപ്പോഴുള്ള കോയമ്പത്തൂരിന് പുറത്ത് പോകരുതെന്ന് വ്യക്തമാക്കിയ കോടതി; അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കേരളത്തില്‍ പ്രവേശിക്കാവൂവെന്നും നിര്‍ദ്ദേശിച്ചു. കേസന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സിബിഐ നിലപാടറിയിക്കണം.
രണ്ടു കേസുകളും ഗൗരവമുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ വാദിച്ചു.
കോളേജില്‍ ഇടിമുറികള്‍ ഉണ്ടാക്കി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നയാളാണ് കൃഷ്ണദാസ്. രണ്ട് കേസുകളുമായും ബന്ധമുണ്ട്. ജാമ്യം റദ്ദാക്കി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് ഗൗരവമേറിയതാണെന്നു സമ്മതിച്ച ജസ്റ്റിസുമാരായ എന്‍.വി. രമണയും പി.സി. പന്തും കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് ഉത്തരവിട്ടു.
നെഹ്റു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന കോയമ്പത്തൂര്‍ വിട്ട് പോകരുത്. കുട്ടികളുടെ പഠനത്തില്‍ സഹായിക്കാന്‍ പാലക്കാട്ടെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് കൃഷ്ണദാസിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. കോയമ്പത്തൂര്‍ നല്ല സ്ഥലമാണെന്നും കൃഷ്ണദാസല്ലല്ലോ കുട്ടികളല്ലേ പഠിക്കുന്നതെന്നും പരിഹാസരൂപേണ കോടതി ചോദിച്ചു. അതേസമയം കേസന്വേഷണം സിബിഐക്ക് വിട്ടതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: