കാക്കനാട്: കര്‍ക്കടക വാവിനോടനുബന്ധിച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഒരേസമയം 125 പേര്‍ക്ക് തര്‍പ്പണം നടത്താവുന്ന വിധത്തില്‍ ബലിത്തറകള്‍ സജ്ജീകരിക്കും. ദേവസ്വം ബോര്‍ഡ് നല്കുന്ന ഐഡി കാര്‍ഡും സര്‍ട്ടിഫിക്കറ്റുമുള്ള അംഗീകൃത ശാന്തിമാര്‍ക്കു മാത്രമേ തര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ അനുവാദമുള്ളൂ. കര്‍ക്കടക വാവ് ബലിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ബലി തര്‍പ്പണത്തിന് ഹരിത പ്രോട്ടോക്കോള്‍ പാലിക്കും. പ്ലാസ്റ്റിക് ഉപയോഗത്തിലൂടെയുള്ള പരിസര മലിനീകരണം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കും. 250 ഓളം പോലീസുകാരെ സുരക്ഷയ്ക്കായി മണപ്പുറത്ത് വിന്യസിക്കും. ബലി തര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന ചേലാമറ്റം, കാലടി ആശ്രമം എന്നിവിടങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. അഗ്നിശമന സേനയും മണപ്പുറത്ത് ക്യാമ്പ് ചെയ്യും.
ബലിതര്‍പ്പണം നടക്കുന്ന കടവുകളിലും അഗ്നിശമന സേനയുടെ സേവനമുണ്ടാകും. ദുരന്ത നിവാരണ അതോറിറ്റി വഴി മുങ്ങല്‍ വിദഗ്ധരുടെ സേവനവും ബോട്ട് പട്രോളിംഗും കടവുകളില്‍ ഏര്‍പ്പെടുത്തും.
കടവുകളില്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ബാരിക്കേഡുകളും നിര്‍മ്മിക്കും. നാവിക സേനയ്ക്കും പ്രത്യേകം നിര്‍ദ്ദേശം നല്കാന് യോഗത്തില്‍ തീരുമാനമായി. ബലിതര്‍പ്പണ സമയത്ത് പുഴയിലെ വെള്ളം നിയന്ത്രിക്കുന്നതിന് ഷട്ടറുകള്‍ ക്രമീകരിക്കാന്‍ ജനസേചന വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്കി. കുടിവെള്ളമെത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റിക്കും നിര്‍ദേശം നല്കി. ഡിഎംഒയുടെ നേതൃത്വത്തില്‍ ആംബുലന്‍സും വൈദ്യ സഹായവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. വൈദ്യുത വിളക്കുകള്‍ സജ്ജീകരിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 23ന് നടക്കുന്ന വാവുബലിക്കു മുന്നോടിയായി കൂട്ടശുചീകരണ പ്രവര്‍ത്തനം 21ന് മണപ്പുറത്ത് സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എന്‍സിസി, നഗരസഭ, ദേവസ്വം ജീവനക്കാര്‍ എന്നിവരാണ് കൂട്ട ശുചീകരണത്തില്‍ പങ്കാളിയാകുന്നത്. ആലുവ മണപ്പുറം പരിസരവും ബലിത്തറകള്‍ സജ്ജീകരിക്കുന്ന സ്ഥലങ്ങളും ശുചീകരിക്കും.
മണപ്പുറത്തേക്ക് കെഎസ്ആര്‍ടിസി
ബസ് സര്‍വീസുകള്‍
ആലുവ: കര്ക്കിടകവാവിന് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ മണപ്പുറത്തേക്ക് നീട്ടാന്‍ നിര്‍ദ്ദേശം നല്കി. മന്ത്രി കടകംപിള്ളി സുരേന്ദ്രന് ജില്ല അധികൃതര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കര്‍ക്കിടക വാവുബലി തര്‍പ്പണ ഒരുക്കങ്ങള്‍ വിലിയരുത്താന്‍ ആലുവ പാലസില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസി അധികൃതര്‍ ആരും പങ്കെടുത്തിരുന്നില്ല.
23നാണ് കര്‍ക്കിടകവാവ്. ഒരു ലക്ഷത്തോളം ആളുകളെത്തുമെന്നാണ് കരുതുന്നത്. 21ന് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മണപ്പുറം സമ്പൂര്‍ണ്ണമായി ശുചീകരിക്കും. മണപ്പുറത്ത് ബാരിക്കേഡുകളും തീര്‍ക്കും. ഒരേസമയം 175 പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സംവിധാനം സ്ഥിരമായി ദേവസ്വം ബോര്‍ഡിനുണ്ട്. ഇതിനു പുറമെ 75 ബലിത്തറകള്‍ കൂടി ലേലം ചെയ്യും.
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനായി ആര്‍ഡിഒയെ ചുമതലപ്പെടുത്തി. നഗരസഭ, കെഎസ്ആര്‍ടിസി പോലീസ് എന്നിവയുടെ ഏകോപന യോഗം വീണ്ടും ചേരും.
അവലോകന യോഗത്തില്‍ നഗരസഭ അധ്യക്ഷ ലിസി എബ്രഹാം, റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജ്, ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. കൃഷ്ണകുമാര്‍, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി. ഹരീന്ദ്രനാഥ്, അസി. എഞ്ചിനീയര്‍ വി.കെ. ഷാജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുരേഷ്, ഉപദേശകസമിതി സെക്രട്ടറി വി.ആര്. അനില്‍കുമാര്‍, കെ.സി സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: