തിരുവനന്തപുരം: ദല്‍ഹിയിലും തിരുവനന്തപുരത്തുമായി മാരത്തോണ്‍ ചര്‍ച്ച നടത്തിയിട്ടും സിപിഎമ്മിലെ പ്രശ്നങ്ങള്‍ക്ക് അന്ത്യമില്ല. ഓരോ ചര്‍ച്ച തീരുമ്പോഴും ധാരണകളും നിര്‍ദ്ദേശങ്ങളും താക്കീതുകളുമൊക്കെ തീരുമാനമായി വരാറുണ്ട്. പക്ഷേ അതെല്ലാം അവഗണിച്ച് ഇരുചേരിയിലെയും നേതാക്കളുടെ ഭാഗം ന്യായീകരിക്കാന്‍ പരസ്യപ്രസ്താവനയെ ആശ്രയിക്കുന്നു. ഏറ്റവും ഒടുവില്‍ ദല്‍ഹിയില്‍ അവസാനിച്ച കേന്ദ്രകമ്മറ്റി ചര്‍ച്ചയുടെ പരിസമാപ്തിയായി വന്ന പ്രമേയവും വെള്ളം ചേര്‍ത്തതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
ഇനിയൊരു ഇളവോ സൗജന്യമോ ലഭിക്കുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്റെ കാര്യത്തില്‍ സിപിഎം തീരുമാനിച്ച സാഹചര്യത്തില്‍ വഴി ഒന്നേയുള്ള. വിലക്ക് ലംഘിച്ച് അനീതിക്കെതിരെ പരസ്യമായി പ്രതികരിക്കുക. വിഎസ് അതിന് തയ്യാറെടുക്കുകയാണെന്നാണ് പൊതുവെ നിഗമനം. ഒടുക്കമത് വീണ്ടുമൊരു പിളര്‍പ്പിലാണ് കലാശിക്കുക. ദല്‍ഹിയില്‍ നിന്നുള്ള നിലപാടിന് വിരുദ്ധമായി പ്രകാശ് കാരാട്ട് കേരളത്തില്‍ പറഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പിണറായി പക്ഷത്തിന്റെ നിലപാടാണ് പാര്‍ട്ടിക്കെന്ന് ജനറല്‍സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തില്‍ പോരിന് വിഎസ് പുതിയ മുഖം തുറന്നിരിക്കുകയാണ്.
കേന്ദ്രകമ്മിറ്റിയുടേതായി ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യാജമാണെന്നായിരുന്നു വി.എസ്.പക്ഷത്തിന്റെ ആക്ഷേപം. പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം തന്നെയാണ് പാര്‍ട്ടിപത്രം പ്രസിദ്ധീകരിച്ചതെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയതോടെ സംശയം നീങ്ങി.
ഇതോടെ അച്യുതാനന്ദനെതിരായ നടപടികള്‍ കേന്ദ്രകമ്മിറ്റി ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നുവെന്ന് വ്യക്തമായി. വിഎസിന്റെ ഇടപെടലുകള്‍ വിഭാഗീയതയുടെ ഭാഗമായിരുന്നെന്നും പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന വിഎസ് ജനങ്ങളോട് തെറ്റ് ഏറ്റുപറയണമെന്നും പ്രമേയത്തില്‍ ചൂണ്ടികാട്ടുന്നു.ണ്ട്.
നടപടിയെടുത്താല്‍ കാണാമെന്ന് വെല്ലുവിളിച്ച് അണികള്‍ക്ക് ആവേശം പകര്‍ന്ന വിഎസിനെ പാര്‍ട്ടി നേതൃത്വം കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നാണ് ഇപ്പോഴത്തെ മൗനം നല്കുന്ന സൂചന. പ്രമേയമനുസരിച്ചാണെങ്കില് വിഎസ് ഉയര്‍ത്തിയ എല്ലാ രാഷ്ട്രീയ നിലപാടുകളെയും പാര്‍ട്ടി തള്ളി കളഞ്ഞിരിക്കുന്നു. തെറ്റ് ഏറ്റുപറഞ്ഞ് പാര്‍ട്ടിക്ക് വിധേയനായി മുന്നോട്ട് പോകാന്‍ ഇനിയും അവസരങ്ങളുണ്ടെന്ന സൂചനയാണ് ഇതില്‍ നല്‍കുന്നത്.ഇത് അംഗീകരിച്ചാണ് വിഎസ് ദല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയതും. അതെല്ലാം ഇപ്പോള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്.
പാര്‍ട്ടി തീരുമാനത്തിനെതിരെ വിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും തന്റെ വിയോജിപ്പ് വിഎസ് അനുകൂലികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇനിയും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ എന്ത് സംഭവിക്കും എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. പുറത്താക്കുക എന്നതിനുപകരം പുകച്ച് പുറത്തുചാടിക്കുക എന്ന തന്ത്രമാണ് കേന്ദ്രനേതൃത്വം പ്രയോഗിക്കുന്നത്.
അതേസമയം, പ്രമേയം പ്രസിദ്ധീകരിച്ചതിനെതിരെ വിഎസ് അച്യുതാനന്ദന് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്കി. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതല്ല പ്രമേയമെന്നാണ് പരാതിയില്‍ പറയുന്നത്.വിഎസ് പരസ്യമായി തെറ്റ് ഏറ്റുപറയണമെന്ന പരാമര്‍ശത്തോടുള്ള കടുത്ത എതിര്‍പ്പ് കത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.മാധ്യമങ്ങളെ ഉപേയോഗിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിഎസിന്റെ തന്ത്രത്തെ അതേ നാണയത്തില്‍ തന്നെ മറുപടി നല്കി വിഎസിനെ നിശബ്ദനാക്കാനാണ് ഇപ്പോള്‍ ശ്രമിച്ചിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയുടെ പ്രമേയം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ പാര്‍ട്ടി അണികളില്‍ വിഎസ് ചെയ്തത് കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് ബോധ്യപെടുത്താനാണ് ശ്രമം. മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വിഎസിന്റെ ഇടപെടലുകളെ നിയന്ത്രിക്കാനും കേന്ദ്രകമ്മിറ്റി ശ്രമിച്ചിട്ടുണ്ട്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം പോളിറ്റ് ബ്യൂറോ വിഎസിന് നല്‍കിയട്ടുണ്ട്. ഔദ്യോഗിക വിഭാഗം പ്രധാനമായി ഉന്നയിച്ച പരാതികളിലൊന്ന് ഇത് തന്നെയായിരുന്നു. നേരത്തെ പരസ്യപ്രസ്താവനയുടെ പേരില്‍ അച്ചടക്ക നടപടി നേരിട്ട വിഎസ് വീണ്ടും അതേ നിലപാടുകളിലൂടെ തന്നെയാണ് മുന്നോട്ട് പോയത്. പുറത്തുപോകില്ല.
പുറത്താക്കട്ടെ എന്ന രീതിയില്‍ പോകുന്ന വിഎസ്സിന്റെ അടുത്ത നീക്കമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏതായാലും പൊതുജനങ്ങളോട് തെറ്റ് ഏറ്റുപറഞ്ഞ് അടങ്ങിയൊതുങ്ങിക്കഴിയുന്നതിലും ഭേദം രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന ചിന്തയ്ക്കാണ് വിഎസ് വിപക്ഷത്തിന് മുന്‍തൂക്കം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: