ശ്രീകണ്ഠാപുരം: കരയത്തുഞ്ചാല് അംബേദ്ക്കര്‍ കോളനിയില്‍ പളളിവികാരിയുടെ നേതൃത്വത്തില്‍ അക്രമം. കോളനി നിവാസികളായ നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് കരയത്തുംചാല്‍ സെന്റ് സെബാസ്റ്റ്യന്‍ പളളിവികാരി സന്തോഷ് കരിക്കോട്ടക്കരിയുടെ നേതൃത്വത്തില്‍ നൂറിലധികം വരുന്ന സംഘം കോളിനിയില്‍ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കോളനി നിവാസികളായ എം.കെ.നിമ്മി(29),പ്രജോഷ് (28) എന്നിവരെ തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പളളിവികാരിക്കെതിരെ വാട്സപ്പില്‍ വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ചായിരുന്നു വ്യാപക അക്രമം നടത്തിയത്. പല വീടുകള്‍ക്കും അക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
കയത്തുംചാല് മെയിന്‍ റോഡില്‍ നിന്നും ആറടി വീതിയില്‍ 500 മീറ്റര്‍ നീളത്തില്‍ കോളനിയിലുള്ള റോഡ് പളളിവകയാണെന്ന് ചൂണ്ടിക്കാട്ടി ഏതാനും നാളുകള്‍ക്ക് മുമ്പ് പളളി അധികൃതര്‍ കൈയ്യേറിയിരുന്നു. ഇതോടെ കഷ്ടിച്ച് നടന്ന് പോകാന്‍ പറ്റുന്ന സ്ഥലം മാത്രമാണ് നിലവില്‍ കോളനിയിലേക്കുളള വഴി. നടന്ന് പോകാന്‍ പോലും പറ്റാത്ത അവസ്ഥ സൃഷ്ടിച്ച പളളി അധികൃതര്‍ക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. മാവിലന് സമുദായത്തില്‍പ്പെട്ട ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കോളനിവാസികളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കാനുളള ഗൂഢനീക്കത്തിന്റെ ഭാഗമാണ് നേരത്തെ ഉണ്ടായിരുന്ന റോഡ് ഇല്ലാതാക്കയിതിനും ഇപ്പോഴത്തെ അക്രമത്തിനു പിന്നിലുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പളളിവികാരിയുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തില്‍ പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോളനി നിവാസികളെ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, പട്ടിക ജാതി-പട്ടികവര്‍ഗ്ഗ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍, ബിജെപി ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു, പി.വി.ശശിധരന്,പ്രഭാകരന്,സഹദേവന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: