കണ്ണൂര്‍: ജലബജറ്റിംഗിന്റെ അനുഭവ പാഠങ്ങളാണ് ദക്ഷിണ മഹാരാഷ്ട്രയിലെ ഹിവാരെ ബസാര്‍ ഗ്രാമത്തിന് പകര്‍ന്നു നല്‍കാനുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പൂനെയ്ക്കു സമീപമുള്ള ഗ്രാമത്തിലെത്തിയതും ഈ പാഠങ്ങള്‍ തൊട്ടറിയാനാണ്. ജലസംരക്ഷണ പാഠങ്ങളുടെ സര്‍വകലാശാലയായി വിശേഷിപ്പിക്കാവുന്ന ഹിവാരെ ബസാറിലെത്തിയ സംഘം കണ്ടും കേട്ടുമറിഞ്ഞത് പ്രകൃതിസ്നേഹത്തിന്റെയും ഭരണപാടവത്തിന്റെയും ത്രസിപ്പിക്കുന്ന പാഠങ്ങളായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാതൃകാപരമായ വികസന നേട്ടങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് സംഘടിപ്പിച്ച എക്സ്പോഷര്‍ വിസിറ്റിന്റെ ഭാഗമായി ഇവിടെയെത്തിയതായിരുന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സംഘം.
1980കളില്‍ രൂക്ഷമായ ജലക്ഷാമം കാരണം ഉണങ്ങിവരണ്ടിരുന്ന ഗ്രാമം ജലസമൃദ്ധിയിലേക്കെത്തിയതിന്റെ കാഴ്ചകളും അനുഭവ സാക്ഷ്യങ്ങളും അദ്ഭുതപ്പെടുത്തിയതായി കെ.വി.സുമേഷ് പറഞ്ഞു.
സമീപത്തെ മറ്റു ഗ്രാമങ്ങള്‍ 400ഉം 500ഉം അടി ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുത്തി വെള്ളമെടുക്കുമ്പോള്‍ ഹിവാരെ ബസാറില്‍ വെറും 20-30 അടി താഴ്ചയില്‍ ജലം സുലഭമാണ്. മഴയുടെ ലഭ്യത ഏറ്റവും കുറഞ്ഞ 2015ല്‍ പോലും കുടിവെള്ളത്തിനായി വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കേണ്ടി വന്നിട്ടില്ല മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ ഗ്രാമത്തിന്.
ജലസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിച്ചതോടൊപ്പം വ്യക്തമായ ദിശാബോധത്തോടെയും ആസൂത്രണത്തോടെയുമുള്ള ഗ്രാമീണരുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനങ്ങളാണ് ഈ വലിയ നേട്ടത്തിനു പിന്നിലെന്ന് 1989 മുതല്‍ പഞ്ചായത്തിന്റെ സര്‍പഞ്ചായി സേവനമനുഷ്ഠിക്കുന്ന പപ്പട്ട റാവു പറയുന്നു.
1994-95 കാലത്താണ് വരള്‍ച്ചയെ നേരിടാന്‍ ഗ്രാമം ഒന്നടങ്കം മുന്നിട്ടിറങ്ങിയത്. ഭൂമിയിലെ ജലമൂറ്റുന്ന കുഴല്‍കിണറുകള്‍ നിരോധിക്കുകയായിരുന്നു ആദ്യപടി. പ്രധാന വരുമാനമാര്‍ഗം കൃഷിയാണെങ്കിലും കൂടുതല്‍ വെള്ളം വലിച്ചെടുക്കുന്ന കരിമ്പ്, പരുത്തി പോലുള്ളവ പൂര്‍ണമായി ഒഴിവാക്കി. പകരം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പൂച്ചെടികള്‍ എന്നിവ കൃഷി ചെയ്തു. ഇതോടൊപ്പം മഴക്കുഴികള്‍, ചെക്ക്ഡാമുകള്‍, ബണ്ടുകള്‍, മഴവെള്ള സംഭരണികള്‍, കിണര്‍ റീചാര്‍ജിംഗ് തുടങ്ങിയ ജലസംരക്ഷണ രീതികള്‍ നടപ്പാക്കി.
കൃത്യമായ ജല ബജറ്റിംഗ് രീതിയാണ് ഈ വിജയഗാഥയുടെ പിന്നിലെ രഹസ്യമെന്ന് തുടക്കം മുതല്‍ പദ്ധതിക്ക് നേതൃത്വം നല്കിയ സര്‍പഞ്ച് പറയുന്നു. ഓരോ വര്‍ഷവും മഴക്കാലം അവസാനിക്കുന്നതോടെ പഞ്ചായത്ത് നിവാസികള്‍ യോഗം ചേര്‍ന്ന് മഴലഭ്യതയ്ക്കനുസരിച്ച് അടുത്ത സീസണിലേക്കുള്ള കാര്‍ഷിക വിളകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 2015ല്‍ മഴ പകുതിയായി കുറഞ്ഞപ്പോള്‍ അഞ്ചാറു മാസത്തേക്ക് കൃഷിതന്നെ വേണ്ടെന്ന് വയ്ക്കാനും തീരുമാനിച്ചു. കൃഷിയോടൊപ്പം ഇവര്‍ തുടര്‍ന്നുവന്ന ക്ഷീര കൃഷിയാണ് അക്കാലത്ത് രക്ഷയായതെന്നും ഗ്രാമീണര്‍ പറഞ്ഞു.
ഗ്രാമസന്ദര്ശനത്തിനെത്തിയ ജില്ലാ പഞ്ചായത്ത് അംഗങ്ങളടങ്ങിയ സംഘത്തെ പരമ്പരാഗത ആചാരപ്രകാരം സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രസിഡന്റിനെ പരമ്പരാഗത തലപ്പാവണിയിക്കുകയും തേങ്ങ ഉപഹാരമായി നല്‍കുകയും ചെയ്തു. പൂനെ സന്ദര്‍ശനത്തിന്റെ ഭാഗമായി യഷാദ അക്കാദമിയിലെ പരിശീലനത്തിനു പുറമെ, വിവിധ സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കുന്നുണ്ട്. സംഘം ഇന്ന് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: