ഹാംബുര്‍ഗ്: ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയെ കൈമാറണമെന്നു ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
വിജയ് മല്യയെ വിട്ടുകിട്ടുന്നത് സംബന്ധിച്ച വിചാരണ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഡിസംബര്‍ നാലിന് തുടങ്ങാനിരക്കെയാണ് വിഷയം തെരേസ മെയ്ക്കുമുന്നില്‍ മോദി ഉന്നയിച്ചത്.
17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടനു കത്തു നല്‍കിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ട സംഘമാണ് ജി 20 അഥവാ ഗ്രൂപ്പ് ഓഫ് 20. യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ബ്രിട്ടന്, ജപ്പാന്, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ഓസ്ട്രേലിയ, അര്‍ജന്റീന, ഇറ്റലി, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുര്‍ക്കി, ഇന്തൊനീഷ്യ, ബ്രസീല്‍ എന്നിവയാണ് അംഗങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: