ആറുമാസം, മരണം 280 ഇന്നലെ മരിച്ചത് 6 പേര്. ഒരു പ്രമുഖ ദിനപത്രത്തില്‍ അടുത്തിടെ വന്ന വാര്‍ത്താ തലവാചകമാണിത്. ഇവരെല്ലാം ആധുനിക ചികിത്സക്കു വിധേയമായിരിക്കണം. ചികിത്സ എന്ന് കേട്ടാല്‍ അലോപ്പതി ചികിത്സ എന്നാണല്ലോ വിവക്ഷ.
സര്‍ക്കാര്‍ ബജറ്റിന്റെ സിംഹഭാഗവും ഇപ്പോഴും ഈ ചികിത്സാ സമ്പ്രദായംതന്നെയാണ് കൈയടക്കിയിരിക്കുന്നത്. സ്വാഭാവികമായും ചോദിച്ചുപോവുകയാണ് ഈ മരണങ്ങളില്‍ അലോപ്പതി എന്ന ചികിത്സാ സമ്പ്രദായത്തിന് ഉത്തരവാദിത്വമില്ലേ?
1850 കളില്‍പോലും ടൈഫോയ്ഡിന് മരുന്നായി രോഗികളെ കുടിപ്പിച്ചിരുന്നത് നിറം കലര്‍ത്തിയ വെള്ളമായിരുന്നു. മനുഷ്യന് ഒരു സാമൂഹ്യജീവിയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. അവന് കഴിയുന്ന ചുറ്റുപാടുകള്‍ പോലും അവന്റെ ആരോഗ്യത്തില്‍ പ്രേരണ ചെലുത്തുന്നുണ്ട്. എങ്കില്‍, കണ്ണിനൊരു ഡോക്ടര്‍, ചെവിക്കൊരു ഡോക്ടര്‍, പല്ലിന് വേറൊരു ഡോക്ടര്‍ എന്നത് അശാസ്ത്രീയമല്ലേ ?
വിരലുകള്‍ മുറിക്കുക, പാദം മുറിക്കുക, മുട്ടുമുറിക്കുക തുടര്‍ന്ന് കാലയവനികക്കുള്ളില്‍ അമരുക എന്നിങ്ങനെയാണ് ചില പ്രമേഹരോഗികളുടെ അവസ്ഥ. ക്യാന്‍സറിന് കത്തി പ്രയോഗം, കീമോ, റേഡിയേഷന് തുടങ്ങിയ സങ്കേതങ്ങള്‍ മാത്രമേ ഉള്ളോ? രക്താര്‍ബുദത്തിന് ബോണ്‍മാരോ മാറ്റിവെയ്ക്കല്‍ മാത്രമേ ഇന്നും അലോപ്പതി ചികിത്സയിലുള്ളൂ. ചെലവ് 20 ലക്ഷം രൂപ മാത്രം!
സ്റ്റെന്‍ഡിന് സ്വകാര്യ ആശുപത്രികളില്‍ ഒരു ലക്ഷം രൂപ വരെ ചാര്‍ജ്ജ് ചെയ്തിരുന്നു. എന്നാല്‍ 8000 രൂപ മാത്രമേ അതിന് വിലയുണ്ടായിരുന്നുള്ളൂ. ബയോകെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ രംഗങ്ങളില്‍ ഉണ്ടാകുന്ന കണ്ടുപിടുത്തങ്ങളൊക്കെയും അലോപ്പതിക്കാരുടെ സ്വന്തമാണോ?
എന്തിനേറെ, സ്വന്തമെന്ന് ഇക്കൂട്ടര്‍ അഹങ്കരിക്കുന്ന ശസ്ത്രക്രിയപോലും ആയുര്‍വ്വേദത്തിന്റെ സംഭാവനയാണെന്ന് തിരിച്ചറിയണം. ക്ഷീരബല, വാതസംബന്ധിയായ അസുഖങ്ങള്‍ക്ക് ഔഷധമാണെന്ന് ഏവര്‍ക്കുമറിയും. എന്നാല്‍ അലോപ്പതി ഫാര്‍മകോപ്പിയയില്‍ ക്ഷീരബല വെറും വെള്ളവും നെയ്യുമാണ്.
മൃതശരീരത്തില്‍ ഓപ്പറേഷന് നടത്താന്‍ മനസ്സനുവദിക്കാത്തതുകാരണം തിരുവനന്തപുരത്തെ പ്രസിദ്ധമായ ഒരു സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടി വന്ന ഡോക്ടറെപ്പറ്റി കേട്ടിട്ടുണ്ട്. മൃതശരീരം വെന്റിലേറ്ററില്‍ കയറ്റി കൊള്ളയടിക്കുന്നത് സാധാരണ സംഭവം. അനാവശ്യ ടെസ്റ്റുകള്‍ക്കുവേണ്ടി സ്വകാര്യ സ്ഥാപനങ്ങളില്‍ റഫര്‍ ചെയ്ത് കമ്മീഷന് പറ്റുന്നതും, മരുന്നുകമ്പനികളില്‍നിന്ന് ഫ്രിഡ്ജും ടിവി യും എസിയും മറ്റും പാരിതോഷികമായി കൈപ്പറ്റുന്നതും പഴയ പരിപാടിയാണ്.
ആതുര ചികിത്സാ രംഗം ഇന്ന് നമുക്ക് താങ്ങാവുന്നതിനുമപ്പുറമാണ്. ഇവിടെയാണ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കടന്നുവരുന്നത്. ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള രോഗികള്‍ക്ക് ഓരോ ഇനത്തിനും വര്‍ദ്ധിച്ച ചാര്‍ജ്ജാണ് ഈടാക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഹോസ്പിറ്റല്‍ വ്യവസായത്തിനു വേണ്ട അസംസ്കൃത വസ്തുക്കളാണ് നാമൊക്കെ. കുറ്റംപറയരുതല്ലോ, കരുതിക്കൂട്ടി അല്ല ഇതൊക്കെ എന്നുവേണം കരുതാന്‍.
ഏതാനും വര്‍ഷം മുന്‍പ് ഒരു എംബിബിഎസ് സീറ്റിന് എറണാകുളത്തെ ഒരു മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവരിപ്പണമായി ഈടാക്കിയത് അന്‍പത് ലക്ഷം രൂപ. സ്വാഭാവികമായും ഒരു എംബിബിഎസ് ഡോക്ടര്‍ പുറത്തിറങ്ങുമ്പോള്‍ ഒരു കോടി രൂപയെങ്കിലും ചെലവ് വന്നിരിക്കും.
സ്പെഷിലൈസേഷന്റെ ഇക്കാലത്ത് നാട്ടിന്‍പുറത്ത് പോലും എംബിബിഎസ് ചെലവാകില്ല. ഒരു സാധാരണ ഫാക്കല്‍റ്റിയില്‍ എംഡി സീറ്റിന് കുറഞ്ഞത് രണ്ട് കോടി രൂപ തലവരി വേണം. ഗൈനക്കോളജിപോലുള്ള വിഷയങ്ങളില്‍ തലവരിപ്പണത്തിന്റെ തോത് മൂന്ന് കോടിക്ക് മുകളിലാണ്. ചുരക്കിപ്പറഞ്ഞാല്‍ ഒരു നാല് കോടി രൂപയെങ്കിലും മുതല്‍ മുടക്കു വരും ഒരു എംഡി ഡോക്ടര്‍ക്ക്.
കേവലം 12 % പലിശ കണക്കാക്കിയാല്‍ പോലും മാസം പലിശയിനത്തില്‍ മാത്രം നാല് ലക്ഷം രൂപ വേണ്ടിവരും. മുതലിന്റെ വിഹിതവും തനിക്കുവേണ്ട നിത്യെച്ചലവിനും വേറെ കാണണം. നാല് കോടി മുടക്കി നാല് ലക്ഷം പലിശകൊടുക്കുന്ന സ്ഥാനത്ത് കേവലം ഒരു കോടി രൂപ ബാങ്ക് നിക്ഷേപത്തിന് മാസം പലിശവരുമാനം ഒരു ലക്ഷം രൂപ. നാല് ലക്ഷം പലിശ കൂടി ചേര്‍ക്കുമ്പോള്‍ മാസ വരുമാനം അഞ്ച് ലക്ഷം രൂപ.
തനിക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ പഠനം നടത്തിയാല്‍ ചുരുങ്ങിയ പക്ഷം ഒരു ഉത്തമ പൗരനെങ്കിലും സൃഷ്ടിക്കപ്പെടും. എന്തുകൊണ്ട് സമൂഹം അപ്രകാരം ചിന്തിക്കുന്നില്ല? ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്റഗ്രേറ്റഡ് ഡിഗ്രിക്കെതിരെ സ്റ്റെതസ്കോപ്പ് തോളത്തിട്ട് കുട്ടിഡോക്ടര്‍മാര്‍ തിരുവനന്തപുരം തെരുവീഥികളില്‍ ജാഥ നടത്തിയിരുന്നത് മറക്കാറായിട്ടില്ല.
ഭാരതത്തിന്റെ തനത് ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ വരുന്നത് ഖേദകരമാണ്.
സമ്പ്രദായം ഏതായാലും മാനവന്റെ സൗഖ്യമാണ് ലക്ഷ്യമെങ്കില്‍ സര്‍ക്കാര്‍തല ഇടപെടല്‍ അത്യാവശ്യമാണ്. അലോപ്പതി, ആയുര്‍വ്വേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി, പ്രാണിക്ഹീലിങ്, മുദ്രാചികിത്സ, യൂറിന്‍തെറാപ്പി തുടങ്ങി ഒട്ടനവധി ചികിത്സാ സമ്പ്രദായങ്ങള്‍ ഇന്ന് നിലവിലുണ്ട്. അപകടം, ട്രോമാകെയര്‍, സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ അത്യാസന്ന ആവശ്യങ്ങള്‍ക്ക് മാത്രം അലോപ്പതി ഉപയോഗപ്പെടുത്തുകയും ഇതര രോഗങ്ങള്‍ക്ക് മറ്റ് ചികിത്സാ സമ്പ്രദായങ്ങള്‍ ആശ്രയിക്കുകയും വേണം.
ഇത്തരം സമീപനത്തോടുകൂടി സംയോജിത ആധുനിക ചികിത്സാ കേന്ദ്രങ്ങള്‍ ഗ്രാമതലത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇക്കാലത്ത് കൂടുതല്‍ സ്ഥലപരിമിതിയും അതുകൊണ്ടുതന്നെ വാടകയിനത്തില്‍ വലിയ തുകയും ചെലവാക്കേണ്ടിവരുകയും ചെയ്യുമ്പോള്‍ അത്തരം സംയോജിത സംരംഭങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. പബ്ലിക് ഹെല്‍ത്ത്, ന്യൂട്രീഷ്യന്‍ തുടങ്ങിയ മേഖലകള്‍ക്കുകൂടി കൂടുതല്‍ ശ്രദ്ധ ഉണ്ടാവുകയാണെങ്കില്‍ ഏറ്റവും നന്ന്. ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുക: അത്തരം സെന്ററുകളുടെ നടത്തിപ്പ് കുടിപ്പകയിലും, കുണ്ടാമണ്ടിയിലും തട്ടി തകരാതിരിക്കാന്‍ ശ്രദ്ധ വേണം. ഈ രംഗത്ത് സര്‍ക്കാരിന്റെ സത്വര ശ്രദ്ധ പതിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: