ദല്‍ഹിയില്‍ പലപ്പോഴായി ഉണ്ടായ ഉള്ളി വിലകയറ്റത്തിന് കാരണം, ഉള്ളി കൃഷി മേഖലയായ ഗുജറാത്തിലെ കച്ച് പ്രദേശം അദാനി എന്ന ഗുജറാത്തിലെ വ്യവസായ സ്ഥാപനത്തിന് പതിച്ചുകൊടുത്ത് കൃഷിക്കാരെ കുടിയൊഴിപ്പിച്ചതാണെന്ന് ഒരാള്‍ കണ്ടെത്തുകയുണ്ടായി.
സാമാന്യയുക്തിയുള്ള ചിലര്‍ ചിരിച്ചേക്കാം. പക്ഷേ അപൂര്‍വ്വം മാത്രം ചിരിക്കുന്ന ഒരു കോണ്‍ഗ്രസ്സ് നേതാവും യുപിഎ മന്ത്രിസഭയിലെ നിയമ- ടെലികമ്യൂണിക്കേഷന്‍ മന്ത്രിയുമായിരുന്ന കപില്‍ സിബലാണ് ഏതാനും വര്‍ഷം മുന്‍പ് ആ കണ്ടുപിടുത്തം നടത്തിയത്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന്ന് മാസങ്ങള്‍ക്ക് മുന്‍പ് മോദി പങ്കെടുത്ത എല്ലാ പൊതുയോഗങ്ങളിലും ഒഴുകിയെത്തിയ ആയിരക്കണക്കിന്ന് ജനങ്ങളെ കണ്ട് അന്ധാളിച്ച കപില്‍ സിബല്‍മാരായ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ അത് കള്ളപ്പണത്തിന്റെ ഒഴുക്കാണെന്ന് കുറ്റപ്പെടുത്തി.
ഭരണത്തിലിരിക്കുമ്പോള്‍ സൗകര്യാര്‍ത്ഥം അവര്‍ രഹസ്യമായി അന്വേഷിക്കുകയും ചെയ്തിരിക്കാം. മോദിയെ അവരുടെ ആരോപണത്തിന്റെ വലയില്‍ വീഴ്ത്താന്‍ പഠിച്ച എല്ലാ വിദ്യകളും പത്ത് വര്‍ഷം കേന്ദ്രഭരണത്തിലിരുന്ന് അവര്‍ പ്രയോഗിച്ചു; സന്നദ്ധ സംഘടനകളേയും ചില ഉന്നത ഉദേ്യാഗസ്ഥരേയും ഇറക്കി, പോരാടി തോറ്റു.
അവസാനം കപില്‍ സിബല്‍ നേര്‍ക്കുനേരേ ചര്‍ച്ച ചെയ്യാന്‍ മോദിയെ വെല്ലുവിളിച്ചു. മോദിക്കെതിരെ രാഷ്ട്രീയ പോര്‍മുഖത്ത് കോണ്‍ഗ്രസ്സ് പ്രതിനിധിയായി മാധ്യമങ്ങള്‍ തന്നെ കണക്കാക്കുമെന്ന സിബലിന്റെ കണക്ക് കൂട്ടല്‍ പിഴച്ചു.
സിബലിന്റെഎല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനും നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യാനും തയ്യാറാണെന്ന് ബിജെപി നേതാവും ഇപ്പോഴത്തെ കേന്ദ്ര നിയമ വകുപ്പ് മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കിയെങ്കിലും സിബല്‍ പിന്‍വലിഞ്ഞു.
2014ല്‍ തെരഞ്ഞെടുപ്പിന് ‘ടൈംസ് നൗ’ വിലെ അര്‍ണബ് ഗോസ്വാമിക്ക് മോദി നല്കിയ അഭിമുഖം കൊടുങ്കാറ്റായി മാറിയപ്പോള്‍, ഗോസ്വാമിക്ക് പകരം ‘നമ്മുടെ’ പത്രപ്രവര്‍ത്തകരെ നേരിടാനുള്ള ചങ്കൂറ്റം മോദിക്കുണ്ടോ എന്ന് കപില്‍ സിബല്‍ വെല്ലുവിളി നടത്തി.
കോണ്‍ഗ്രസ്സ് നേതാവിന്റെ മനസ്സിനകത്ത് ഒളിഞ്ഞുകിടന്ന ‘നമ്മുടെ പത്രപ്രവര്‍ത്തകര്‍’ എന്ന പ്രയോഗം ട്വിറ്ററിലൂടെ ഓര്‍ക്കാതെ പുറത്തുചാടിയപ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെ ഞെട്ടുകയുണ്ടായി. അടുത്ത ദിവസം തന്നെ ആ പ്രയോഗം സിബലിന്റെ ട്വീറ്റര്‍ ഹേന്‍ടില്‍നിന്ന് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ അതിനകം തന്നെ ‘ട്രോളുകള്‍’ പ്രവഹിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ പൊതുജനങ്ങള്‍ക്കറിയാവുന്ന ‘നമ്മുടെ പത്രപ്രവര്‍ത്തകരുടെ’ പേരുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയിരുന്നു. ഭരണത്തിന്റെ തണലില്‍ സമ്പത്തുകള്‍ വാരിക്കൂട്ടിയ മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരാല്‍ തന്നെ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നത് പലരും മറക്കാന്‍ സാധ്യതയില്ല.
വ്യക്തിപരമായി നരേന്ദ്ര മോദിയെ പരിഹസിച്ചും, ഗാന്ധി കുടുംബത്തിന്ന് സ്തുതിപാടിയും പാര്‍ട്ടിക്കകത്ത് സ്ഥാനമുറപ്പിച്ച കോണ്‍ഗ്രസ്സ് നേതാക്കളിലൊരാളാണ് കപില്‍ സിബല്‍ എന്ന് താഴെക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന നേതാക്കള്‍ക്കറിയാം.
ഒരു നിയമജ്ഞന്റെ കരുത്തില്‍ മാത്രം പാര്‍ട്ടിക്കകത്ത് സ്ഥാനമുറപ്പിച്ച ചില നേതാക്കളില്‍ ഒരാളായ സിബല്‍, മോദി വിരോധത്തിലൂടെ മാത്രം ഇപ്പോള്‍ സ്ഥാനം നിലനിര്‍ത്തുന്നു. നിയമത്തെ ഭയക്കുന്ന ചില രാഷട്രീയ പ്രാധാന്യമുള്ള കുടുംബങ്ങള്‍ക്ക് നിയമജ്ഞരെ കൂടെ നിര്‍ത്തേണ്ട അത്യാവശ്യവുമുണ്ട്.
മന്മോഹന് സിങ് എന്ന പ്രധാനമന്ത്രി പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് പല കോണ്‍ഗ്രസ്സ് നേതാക്കളും തിരിച്ചറിഞ്ഞതോടെ ആ സ്ഥാനത്തേക്ക് കയറിപ്പറ്റാന്‍ ദിഗ്വിജയ് സിങ്ങിനെപ്പോലെ പരോക്ഷമായി ശ്രമം നടത്തിയ മറ്റൊരു നേതാവാണ് കപില്‍ സിബല്‍. 2013 ഒക്ടോബര്‍ മാസം റോയിറ്റര്‍ എന്ന വാര്‍ത്താ ഏജന്‍സിക്ക് തന്റെ ഓഫീസില്‍ നല്കിയ അഭിമുഖത്തില്‍ ആ സ്ഥാനത്തേക്ക് താങ്കള്‍ക്ക് സാധ്യത കാണുന്നുണ്ടോ, അല്ലെങ്കില്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് സിബല്‍ വ്യക്തമായി ഉത്തരം നല്കാന് മടിച്ചു.
അസാധാരണ കഴിവുള്ള ചെറുപ്പക്കാരനാണ് രാഹുല്‍ ഗാന്ധി എന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരം നല്കി, തന്റെ പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയെക്കുറിച്ച് വാചാലമായി; ഒരു പക്ഷെ, സാഹചര്യവശാല്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യാം എന്ന സന്ദേശവും നല്കി, പാര്‍ട്ടിക്കകത്ത് തന്റെ സ്ഥാനമുറപ്പിക്കാന്‍ ശ്രമം നടത്തി.
മോദി തരംഗം ക്ഷണനേരത്തേക്ക് മാത്രമായ നീര്‍കുമിളകളാണെന്ന് പ്രഖ്യാപിക്കുകയും വിശ്വസിക്കുകയും ചെയ്ത സിബല്‍ ചോദ്യങ്ങളുമായി മോദിയെ നേര്‍ക്കുനേര്‍ ചര്‍ച്ചക്ക് വെല്ലുവിളിച്ചപ്പോള്‍, മോദി ഒരിക്കലും അധികാരത്തില്‍ വരില്ലെന്ന് മാധ്യമ ക്യാമറകളുടെ മുന്നില്‍ ആവര്‍ത്തിച്ച് നിലവിളിച്ച നേതാവാണ് മണി ശങ്കര്‍ അയ്യര്‍.
പക്ഷെ, കോണ്‍ഗ്രസ്സിനെ പറപ്പിച്ച മോദി കൊടുങ്കാറ്റില്‍ മണി ശങ്കര്‍ അയ്യര്‍ക്ക് മൈലാടുംതുറയില്‍ കെട്ടിവെച്ച കാശുപോലും കിട്ടാതെ നാണംകെട്ട തോല്‍വിയെ നേരിടേണ്ടിവന്നു. കപില്‍ സിബല്‍ രണ്ട് തവണ ജയിച്ച ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ആറ് പതിറ്റാണ്ടില്‍ ഗാന്ധിസത്തിന്റെയും മതേതരത്വത്തിന്റെയും മറയില്‍നിന്നുകൊണ്ട് കോണ്‍ഗ്രസ് കെട്ടിപ്പെടുത്ത അഴിമതിയുടെ ഉരുക്കുകോട്ട പെട്ടെന്ന് തകര്‍ക്കാന്‍ കഴിയില്ല. അതിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍നിന്ന് പൊതുജന ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കണ്ടുപിടിച്ച പുതിയ തന്ത്രമാണ് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുക എന്നത്.
ഇപ്പോള്‍ പറഞ്ഞുതുടങ്ങി, മോദി സര്‍ക്കാരിന്റെ പദ്ധതികളെല്ലാം കോണ്‍ഗ്രസ്സിന്റെ സൃഷ്ടികളാണ്, ഇപ്പോള്‍ പേര് മാറ്റി നടപ്പാക്കുന്നു എന്നൊക്കെ! അവര്‍ക്ക് ആറ് പതിറ്റാണ്ട് സാധിക്കാത്ത പദ്ധതികളാണോ ബാക്കിയായത്? അതാണോ മോദിയോട് ആദ്യം 100 ദിവസം കൊണ്ടും പിന്നീട് 1000 ദിവസം കൊണ്ടും നടപ്പിലാക്കാന്‍ പറയുന്നത്?
കോണ്‍ഗ്രസ്സ് ബുദ്ധികേന്ദ്രങ്ങള്‍ പടച്ചുവിടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാല്‍ മോദി വിരോധം നിര്‍ത്താമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ധനകാര്യ മന്ത്രിയായ അച്ഛനുമായുള്ള അഭിമുഖം തരപ്പെടുത്താന്‍ മകന് സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ കൈക്കൂലി പറ്റുന്ന പാര്‍ട്ടിയുടെ വക്താക്കള്‍ ഇപ്പോള്‍ ദിവസങ്ങള്‍ എണ്ണി ചോദ്യം നിരത്തി ചീഞ്ഞ ശവത്തിന്റെ നാറ്റം ആസ്വദിക്കാന്‍ ഉത്തരം കാത്തിരിക്കുകയാണെന്ന് തോന്നാം.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ അഴിമതി തുടച്ച് മാറ്റാനും, കള്ളപ്പണ രാജാക്കന്മാരെ ദൃഢനിശ്ചയത്തോടെ കൈകാര്യം ചെയ്യാനും, രാഷ്ട്രത്തെയും ജനങ്ങളേയും വഞ്ചിച്ച ഒരു വിഭാഗത്തെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ഇത്രയും ക്രമാനുഗതവും സമഗ്രവുമായ പദ്ധതി മറ്റൊരു സര്‍ക്കാറും ആവിഷ്കരിച്ചിരുന്നില്ല.
അതുതന്നെയാണ് ദിവസങ്ങള്‍ എണ്ണി മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുക്തിരഹിതമായ ചോദ്യങ്ങള്‍ നിരത്തുന്നതിന്ന് കാരണവും.ചോദ്യകര്‍ത്താക്കള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ഉത്തരം കേള്‍ക്കാം, അത് എന്തുതന്നെയായാലും. നമുക്ക് കാത്തിരിക്കാം.
(സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: