തിരുവനന്തപുരം: മുന്‍ സന്തോഷ്ട്രോഫി ഫുട്ബോള്‍ താരവും ദേശീയ ഗെയിംസില്‍ അഞ്ചുവര്‍ഷം കേരളത്തിന്റെ കളിക്കാരനുമായിരുന്ന എബിന് റോസിനെ സിപിഎം വേട്ടയാടുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദംമൂലം ജോലി സ്ഥലത്ത് നിരവധി പീഡനങ്ങളാണ് എബിന് റോസിന് നേരിടേണ്ടിവരുന്നത്.
ടൈറ്റാനിയത്തില്‍ ജീവനക്കാരായ സന്തോഷിനെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അപകടകരമായ ജോലികളുള്ള സെക്ഷനുകളിലേക്ക് മാറ്റുകയും എബിന്റെ പരിശീലനം മുടക്കാന്‍വേണ്ടി രാത്രിയും പകലുമുള്ള ഷിഫ്റ്റുകളില്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കുകയും ചെയ്യുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ താഴെ ചൂണ്ടിക്കാണിക്കുന്നവരാണ് ഉത്തരവാദികളെന്ന് പറഞ്ഞ് എബിന് ഫേയ്സ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.
ടൈറ്റാനിയത്തിന്റെ പരിസരവാസികൂടിയായ കോച്ച്, അദ്ദേഹത്തിന്റെ സഹോദരനായ ഇടതുപക്ഷ യൂണിയന് നേതാവ്, തന്നെക്കാള്‍ പ്രായമുള്ള ടീമിലെ അംഗവും പുറത്തു രണ്ടു ഫുട്ബോള്‍ ടീമുകളെ പരിശിലിപ്പിക്കുന്ന ടീമംഗവുമായ കളിക്കാരന് എന്നിവര്‍ക്കായിരിക്കും കമ്പനിക്ക് അകത്തോ യാത്രയിലോ വച്ച് തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്വമെന്നും എബിന് പറയുന്നു.
ടൈറ്റാനിയത്തില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സ്റ്റോര്‍ അസിസ്റ്റന്റായാണ് എബിന് റോസിനെ നിയമിച്ചത്. ഒരു കമ്പനിയില്‍ ഏതെങ്കിലും ട്രേഡ് യൂണിയന് അംഗമാകണമെന്നതിനാല് എബിന് റോസ് ഐഎന്‍ടിയുസിയില്‍ അംഗത്വം എടുത്തു. ഇതാണ് എബിന് റോസിന് വിനയായത്. സിപിഎം നേതൃത്വവുമായി ബന്ധം പുലര്‍ത്തുന്ന ചിലരുടെ മദ്യപാര്ട്ടികള്ക്കും കൂട്ടുകെട്ടുകള്‍ക്കും ഒപ്പം നില്‍ക്കാതെ മാറിനടന്നതും എബിനെ സിപിഎം പ്രാദേശിക നേതൃത്വത്തിന് അനഭിമതനാക്കി.
ഈ അസഹിഷ്ണുതയാണ് കമ്പനിയില്‍ ആസിഡ്, അഗ്നി തുടങ്ങി വളരെ അപകടം പിടിച്ച മേഖലപെടുന്ന സെക്ഷനില്‍ മാറ്റി നിയമിക്കാന്‍ ഇടയാക്കിയത്. 1000 ഡിഗ്രിയില്‍ അധികം ചൂടില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഡൈജസ്റ്റര്‍ ഭാഗത്താണ് എബിന് ഇപ്പോള്‍ ഡ്യൂട്ടി. വേണ്ടത്ര പരിശീലനമില്ലാതെ ഇവിടെ പണി എടുത്ത രണ്ടുപേര്‍ അപകടത്തില്‍പ്പെട്ട് ശരീരം മൊത്തം കത്തിക്കരിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്.
കോവളം എഫ്സി എന്ന ക്ലബിന്റെ പരിശീലകന് കൂടിയായ എബിന് ഇപ്പോള്‍ രണ്ടു ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ചെയ്യണം. ഇതോടെ രാത്രിയും പകലും പണി എടുക്കേണ്ട അവസ്ഥയായി. പരിശീലനവും മുടങ്ങി. അടുത്തിടെ ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ നിന്നു സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ഇടത് അംഗം എബിന്റെ ക്ലബായ കോവളം എഫ്സിക്കെതിരെ രംഗത്തെത്തിയിരുന്നു. കായികമേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത താങ്കള്‍ക്ക് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തുമാകാമോ എന്നു ചോദിച്ചതിന് കമ്പനിയില്‍ യൂണിയന് നേതാവായ താന്‍ എന്തുചെയ്യുമെന്ന് കാണിച്ചുതരാമെന്ന് എബിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേരളം അവസാനം സന്തോഷ് ട്രോഫി ജേതാക്കളായ ടീമിലെ അംഗമായിരുന്ന എബിന് റോസ് ഐ ലീഗില്‍ വിവ കേരളയില്‍ 15 വര്‍ഷത്തോളം തിരുവനന്തപുരം ജില്ലയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. കേരള ജൂനിയര്‍ ടീമിന്റെ സഹപരിശീലകന്‍, ജില്ലാ ടീം കോച്ച് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ടൈറ്റാനിയത്തിനായി ഇരുന്നൂറിലധികം ഗോളുകള്‍ നേടിയ ഈ താരം കോവളത്തെ നിര്‍ദ്ധനരായ യുവതാരങ്ങളെ കണ്ടെത്തിയാണ് കോവളം എഫ്സി എന്ന ഫുട്ബോള്‍ ക്ലബ് ഉണ്ടാക്കിയത്. കേരളത്തിനു പുറത്ത് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കോവളം എഫ്സിയുടെ മികവിനുവേണ്ടി എബിന് ആ അവസരങ്ങള്‍ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: