നാഗലാന്റില്‍ പല വര്‍ഗ്ഗക്കാരും ക്രിസ്ത്യാനികളാക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഇന്നും ഹറക്ക എന്നൊരു കൂട്ടര് മതം മാറാതെ റാണിഗായ് ഡി നല്യൂവിന്റെ നേതൃത്വത്തിന് കീഴില്‍ കഴിഞ്ഞുകൂടുന്നു. രണ്ടു ദശാബ്ദം മുമ്പ് അവരുടെ നിലപാട് തങ്ങള്‍ ക്രിസ്ത്യാനികളുമല്ല ഹിന്ദുക്കളുമല്ല എന്നതായിരുന്നു. വിദേശപ്പാതിരികളുടെ ‘നിങ്ങള്‍ ഹിന്ദുക്കളല്ല, ഹിന്ദുമതക്കാരല്ല’ എന്ന പ്രചരണത്തിനു അവരും ഇരയായി കഴിഞ്ഞിരുന്നു. മാത്രമല്ല ഹിന്ദുത്വത്തിന്റെ, വെട്ടിച്ചുരുക്കപ്പെട്ട പരിധികള്‍ മാത്രമേ അവര്‍ കണ്ടിരുന്നുള്ളൂ.
അതുകൊണ്ട് ഇരരുവശത്തുനിന്നും അവരുടെ കാഴ്ചപ്പാട് വികലമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ മെല്ലെ റാണി സംഘത്തിന്റെ സമ്പര്‍ക്കത്തിലെത്തി. രാഹുകേതുക്കളെന്നപോലെ ഇരുവശത്തുനിന്നും പിടികൂടിയ വികലവിചാരത്തിന്റെ പിടി അതോടെ അയഞ്ഞുതുടങ്ങി. 1979 ജനുവരിയില്‍ പ്രയാഗയില്‍വെച്ചുചേര്‍ന്ന ഹിന്ദുസമ്മേളനത്തില്‍വെച്ച് അവര്‍ ഉദ്ഘോഷിച്ചു ‘ ഞങ്ങള്‍ ഹിന്ദുക്കളാണ്’ എന്ന്
ഒരുപക്ഷെ, ആ സമ്മേളനത്തിന്റെ ഉദ്ഘാടനകര്‍മ്മവും അവരുടെ അന്തരംഗത്തില്‍ തങ്ങിയിരുന്ന കാര്‍മേഘം അകറ്റാന്‍ സഹായിച്ചിട്ടുണ്ടാകും. സമ്മേളനം ഉദ്ഘാടനം ചെയ്തത് സംപൂജ്യനായ ദലൈലാമയായിരുന്നു. അദ്ദേഹത്തെ പൂര്‍ണകുംഭത്തോടെ വേദമന്ത്രമുച്ചരിച്ചുകൊണ്ട് സ്വാഗതം ചെയ്തത് ശ്രീമദ് ശങ്കരാചാര്യസ്വാമിമാരായിരുന്നു. ആ ചിത്രമൊന്നു മനസ്സിനുമുമ്പില്‍ കൊണ്ടുവരുക. വേദങ്ങള്‍ പ്രമാണമായി കരുതാത്ത ബൗദ്ധധര്‍മത്തില്‍ നിന്ന് ‘കോ വേദാനുദ്ധരിഷ്യതി (വേദങ്ങളാരുദ്ധരിക്കും) എന്ന ചോദ്യത്തിനുത്തരം പറഞ്ഞുകൊണ്ട് പ്രവര്‍ത്തിച്ച് ബൗദ്ധധര്‍മത്തെ അതിന്റെ ജന്മഭൂമിയില് നിന്ന് മിക്കവാറും മുഴുക്കെ നാടുകടത്തിയ ശ്രീശങ്കരന്റെ പരമ്പരയില്‍പെട്ട ശങ്കരാചാര്യന്മാര് ഒരു വശത്ത്.
പാഷാണ്ഡന്മാരാണ് ശ്രമണന്മാര്‍ എന്നാക്ഷേപിക്കപ്പെട്ട ശ്രമണവിഭാഗത്തിലെ പരമാചാര്യനായ ദലൈയ്ലാമ മറുവശത്ത്. എന്നാലിന്ന് അവര്‍ അഭിമുഖമായിനിന്നത് വാദിക്കാനായിരുന്നില്ല. യോജിക്കാനായിരുന്നു. ഖണ്ഡനത്തിനായിരുന്നില്ല; മണ്ഡനത്തിനായിരുന്നു. തിരസ്കാരത്തിനായിരുന്നില്ല; സ്വീകാരത്തിനായിരുന്നു. സംഘട്ടനത്തിനായിരുന്നില്ല; സമന്വയത്തിനായിരുന്നു. ആദരവൊട്ടും കുറയാതെ തന്നെ പറയട്ടെ ‘ വേദങ്ങളിലുള്ള വിശ്വാസമാണ് ഹിന്ദുധര്‍മത്തിന്റെ ലക്ഷണം’ (പ്രാമാണ്യബുദ്ധിര്‍ വേദേഷു… ഹിന്ദുധര്‍മസ്യ ലക്ഷണം) എന്നു ലോകമാന്യതിലകന്‍ കണ്ടെത്തിയ നിര്‍വചനത്തിന്റെ അതിരുകള്‍ ലംഘിക്കപ്പെടുകയായിരുന്നു. ആ പരിപാവനമായ ത്രിവേണീസംഗമത്തില്‍! ആചാര്യ- ലാമാ സംഗമത്തില്‍! ആചാര്യ-ലാമാ സംഗമം വികസ്വരഹിന്ദുത്വത്തിന്റെ വികസിക്കുന്ന സീമകളുടെ സംക്രമമായിരുന്നു. ‘ ബഹുദ്വാരസ്യ ധര്മസ്യ നേഹാസ്തി വിഫല ക്രിയാ എന്ന മഹാഭാരത വാക്യത്തിന്റെ പുനരുദ്ഘോഷമായിരുന്നു.
ശുഭോദര്‍ക്കമെന്നു പറയട്ടെ, ഇന്ന് ഈ സദ്ക്രിയ ഹൈന്ദവ സാമാന്യത്തിലേക്ക് പടരുന്നു. ‘ധര്‍മ സനാതന അനുഗാമി, ബുദ്ധം ശരണം ഗഛാമി, അര്‍ഹന്തോ കോ നമന കരേഹമ് വാ ഹ ഗുരു അകാലകഹേ, ഹിന്ദു ഹിന്ദു ഏക്രഹേ'( സനാതന ധര്‍മത്തിന്റെ അനുയായികളും, ബുദ്ധനെ ശരണം പ്രാപിക്കുന്ന ബൗദ്ധരും, അര്ഹരെന്ന ദൈവത്തെആരാധിക്കുന്ന ജൈനരും ആ കാലഗുരു ജയിക്കട്ടെ എന്നു പറയുന്ന ശിഖരുമെല്ലാം ഹിന്ദുക്കള്‍തന്നെ. എന്നുമെന്നും ഒന്നായി നില്ക്കും) എന്ന് ഹൈന്ദവലക്ഷങ്ങള്‍ വിശേഷിച്ചും കുട്ടികളും ചെറുപ്പക്കാരും ഉച്ചൈസ്തരും പാടുന്നു. ആയിരക്കണക്കിനു സംഘസ്ഥാനങ്ങള്‍ക്കു ചുറ്റുമുള്ള മരങ്ങള്‍ അതിനു സാക്ഷ്യം നില്ക്കുന്നു. പണ്ടത്തെ മോക്ഷപ്രദ നഗരങ്ങള്‍ ഏഴായിരുന്നു. അയോധ്യ, മഥുര, ഹരിദ്വാരം, കാശി, കാഞ്ചീപുരം, ഉജ്ജയിനി, ദ്വാരക എന്നിങ്ങനെ.
‘ അയോധ്യാ മഥുരാ മായാ കാശീകഞ്ചീ അവന്തികാ
പുരീദ്വാരാവതീചൈവ സപ്തൈതാ മോക്ഷദായികാഃ’
എന്നതായിരുന്നു ഉരുക്കഴിച്ചിരുന്നത്. എന്നാലിന്ന് അവയുടെ കൂട്ടത്തില്‍ ജൈനരുടേയും ബൗദ്ധരുടേയും വൈശാലിയും ഗയയും സിക്കുകാരുടെ അമൃതസരസ്സും എത്ര ശ്രമിച്ചാലും തര്‍ക്കപ്പെടാതെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സോമനാഥവും സ്ഥാനം പിടിച്ചിരിക്കുന്നു. കാലാനുസൃതം നവീകരിക്കപ്പെട്ട പുതിയ സ്തോത്രത്തില്‍
അയോധ്യാ മഥുരാ മായാ കാശീ കാഞ്ചീ അവന്തികാ
വൈശാലി ദ്വാരകാ ധ്യേയാ പുരീ തക്ഷശിലാ ഗയാ
പ്രയാഗഃ പാടലീപുത്രം വിജയാനഗരം മഹത്
ഇന്ദ്രപ്രസ്ഥം സോമനാഥഃ യഥാളമൃതസരഃപ്രിയം
എന്നാണ് ശ്ലോകദ്വയം. അതുപോലെ പഴയ ‘ഷഡ്ദര്‍ശനങ്ങ’ളുടെ സ്ഥാനത്ത് ഇടയ്ക്കു വെളിപ്പെട്ട എല്ലാറ്റിനേയും ചേര്‍ത്ത് ‘സദ്ദര്‍ശനങ്ങള്‍’ വന്നിരിക്കുന്നു. ‘രാമായണം ഭാരതം ച ഗീതാ സദ്ദര്‍ശനാ നിച’ എന്നാണ് പ്രയോഗം. ഇതെല്ലാം കാണിക്കുന്നത് ഹൈന്ദവ നവോത്ഥാനത്തിന്റെ ഈ ദശയില്‍ കാണാവുന്ന മാറ്റങ്ങളാണ്. അത് വികസ്വരതയുടെ സ്വരമാണ്. പഴയ പ്രതിരോധത്തിന്റേതല്ല.
ആധുനിക ഹൈന്ദവദാര്‍ശനികള്‍ എന്ന വിഖ്യാതികേട്ട ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് ദിവസങ്ങള്‍ചെല്ലുംതോറും അന്വര്‍ഥത കുടിവരുന്നതായി അനുഭവപ്പെടുന്നു. അദ്ദേഹം പറയുകയാണ്. ‘Hinduism is a movement, not a position, a process, not a result, a growing tradition, not a fixed revelation. Its past history encourages us to believe that it will be found equal to any emergency that the future may throw up, whether on the field of thought or history”
( Hindu View of Life)
(വിശ്വാസത്തിന്റേയോ അനുഷ്ഠാനത്തിന്റേയോ കാര്യത്തില്‍ ഏകരൂപവും അചലവും മാറ്റാന്‍ കഴിയാത്തതുമായ ഹിന്ദുത്വം എന്ന ഒന്നില്ലതന്നെ. ഹിന്ദുത്വം ഒരു പ്രസ്ഥാനമാണ്, നിശ്ചലസ്ഥാനമല്ല, ഒരു പ്രക്രിയയാണ്, ഫലമല്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന പാരമ്പര്യമാണ്. ഉറച്ചുകഴിഞ്ഞ വെളിപാടല്ല. വിചാരത്തിന്റേയോ ചരിത്രത്തിന്റേയോ മേഖലയില്‍ ഭാവികാലം ഉയര്‍ത്തിയേക്കാവുന്ന ഏതടിയന്തിരാവസ്ഥയേയും നേരിടാന്‍ അതിനു തന്റേടമുണ്ടാകുമെന്നു വിശ്വസിക്കാന്‍ അതിന്റെ ചരിത്രം നമ്മെ പ്രേരിപ്പിക്കുന്നു.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: