മക്കളേ,
സമയമാണ് മനുഷ്യന്റെ ഏറ്റവും വിലയേറിയ സ്വത്ത്. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു കിട്ടില്ല. കോടി രൂപ നഷ്ടമായാലും അത് വീണ്ടും ഉണ്ടാക്കാന്‍ കഴിഞ്ഞെന്നിരിക്കാം. എന്നാല്‍ ഒരു സെക്കന്‍ഡ് നഷ്ടം വന്നാല്‍ അത് വീണ്ടെടുക്കാന്‍ കഴിയില്ല. മക്കള്‍ ഈ വസ്തുത മനസ്സിലാക്കി ജീവിക്കണം. പലര്‍ക്കും ജീവിതത്തിന്റെ അന്ത്യനിമിഷം വന്നുചേരുമ്പോള്‍ മാത്രമേ സമയത്തിന്റെ വില മനസ്സിലാകൂ.
വിശ്വവിജയിയായ അലക്സാണ്ടര്‍ ചക്രവര്‍ത്തി സമയത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായത് മരണശയ്യയില്‍ വെച്ചാണ്. ഏതു നിമിഷവും മരണം തന്നെ കീഴടക്കുമെന്ന് തിരിച്ചറിഞ്ഞ അലക്സാണ്ടര്‍ തനിക്കു ചുറ്റുമുള്ളവരോടു പറഞ്ഞു, ”എനിക്ക് ഒരു ശ്വാസമെങ്കിലും കടമായി നല്കാന് ആരെങ്കിലും തയ്യാറുള്ളപക്ഷം, എന്റെ രാജ്യത്തിന്റെ പകുതി അയാള്‍ക്കു നല്കാന് ഞാന്‍ തയ്യാറാണ്” എന്ന്. അന്ത്യനിമിഷത്തില്‍ അദ്ദേഹം ദീനനായി പരിതപിച്ചു, ”അന്യരുടെ രാജ്യങ്ങളും സമ്പത്തും വെട്ടിപ്പിടിക്കാനായി ഞാന്‍ വിലയേറിയ സമയവും ആരോഗ്യവും പാഴാക്കി. എന്നാല്‍ എന്റെ സകല സ്വത്തും ചെലവഴിച്ചാലും മരണത്തെ ഒരു നിമിഷത്തേയ്ക്കുപോലും മാറ്റിവെയ്ക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.”
സമയത്തിന്റെ മൂല്യം തിരിച്ചറിയുക അത്ര എളുപ്പമല്ല. അനുഭവത്തിലൂടെ മാത്രമേ സമയത്തിന്റെ വിലയറിയുവാന്‍ സാധിക്കൂ. പരീക്ഷയ്ക്കു തോറ്റ ഒരു വിദ്യാര്‍ത്ഥിയോടു ചോദിച്ചാല്‍ ഒരു വര്‍ഷത്തിന്റെ വിലയറിയാം. പ്രസവസമയം തികയുന്നതിന് ഒരു മാസം മുമ്പുതന്നെ ചാപിള്ളയെ പെറ്റ ഒരു സ്ത്രീയോടു ചോദിച്ചാല്‍ ഒരു മാസത്തിന്റെ വില അറിയാം. പരസ്പരം കാണാനായി കാത്തിരിക്കുന്ന ദമ്പതികളോടു ചോദിച്ചാല്‍ ഒരു മണിക്കൂറിന്റെ വിലയറിയാം. വൈകിയെത്തിയതു കാരണം ട്രെയിനില്‍ കയറാന്‍ കഴിയാതിരുന്ന ഒരു യാത്രക്കാരനോടു ചോദിച്ചാല്‍ ഒരു മിനിട്ടിന്റെ വിലയറിയാം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാളോടു ചോദിച്ചാല്‍ ഒരു സെക്കന്റിന്റെ വിലയറിയാം. സമയത്തിന്റെ മൂല്യം ശരിയായി മനസ്സിലാക്കിയാല്‍ നമ്മള് ഓരോ നിമിഷത്തേയും ഒരു അമൂല്യനിധി പോലെ സൂക്ഷിച്ചു ചെലവഴിക്കും.
ഒരാള്‍ക്ക് വളരെ നാളുകളായി കാത്തിരുന്ന ഒരു ജോലിയ്ക്കുള്ള ഇന്റര്‍വ്യൂവിന് പങ്കെടുക്കാനായി ക്ഷണക്കത്തു കിട്ടി. ഇന്റര്‍വ്യൂ നടക്കുന്ന നഗരത്തിലെത്തുവാന്‍ ഇടയ്ക്ക് വിമാനം മാറി കയറണം. ആദ്യത്തെ വിമാനത്തില്‍ നിന്നിറങ്ങി, അടുത്ത വിമാനം പുറപ്പെടുന്നതിന് മുമ്പായി അര മണിക്കൂര്‍ ഇടവേളയുണ്ടായിരുന്നു. വിമാനത്താവളത്തിലെ ഒരു ഹോട്ടലില്‍ നിന്ന് അല്പം ഭക്ഷണം കഴിച്ചു. വെയ്റ്റര്‍ ബില്ല് നല്കി. ബില്‍ തുക ഇരുപത് ഡോളറായിരുന്നു.
അയാള്‍ കാഷ്യറോട് ചോദിച്ചു, ”ഹേ, ഇത് വളരെ കൂടുതലാണല്ലോ. ഞാന്‍ അത്രയ്ക്കൊന്നും കഴിച്ചില്ലല്ലോ.” അയാളുടെ ദേഷ്യം കണ്ടപ്പോള്‍ കാഷ്യര്‍ അഞ്ചു ഡോളര്‍ കുറച്ചു. എന്നാല്‍ പത്തു ഡോളറില്‍ക്കൂടുതല്‍ ഈടാക്കരുതെന്ന് അയാള്‍ നിര്‍ബ്ബന്ധിച്ചു. നിവര് ത്തിയില്ലാതെ കാഷ്യര്‍ സമ്മതിച്ചു. തര്‍ക്കിച്ച് ജയിച്ചതിന്റെ അഹങ്കാരത്തോടെ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് വിമാനത്തില്‍ കയറാനുള്ള ഗേറ്റിലേയ്ക്കു നടന്നു. അവിടെ എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞിരുന്നു. അപ്പോഴേയ്ക്കും വിമാനം പുറപ്പെട്ടിരുന്നു. തന്റെ ലക്ഷ്യം മറന്ന് നിസ്സാര ലാഭത്തിനു വേണ്ടി വിലപേശി നിന്നതു കാരണം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വന്നുചേര്‍ന്ന അവസരം കൈവിട്ടു പോയി.
ഇപ്പോള്‍ സമയം അനുകൂലമല്ലെന്ന് ചിലര്‍ പരാതി പറയാറുണ്ട്. സമയം എപ്പോഴും അനുകൂലം തന്നെയാണ്. നമ്മള് സമയത്തോടു് അനുകൂലിക്കുന്നില്ല എന്നേയുള്ളൂ. അനുകൂലവും പ്രതികൂലവും നമ്മില്‍ തന്നെയാണ്. അതറിയാതെയാണ് മനുഷ്യന് സാഹചര്യങ്ങള്‍ക്ക് അടിമപ്പെടുന്നത്. നല്ലകാലം വരട്ടെ എന്നു പറഞ്ഞിരുന്നാല്‍ നല്ലതു പലതും കൈവിട്ടു പോകും. നല്ല കാര്യത്തിനു നേരം നോക്കിയിരിക്കരുത്. നല്ലതു ചെയ്യാനുള്ള പരിശ്രമം ഉടനെ ചെയ്യണം.
ഈശ്വരനോട് അടുക്കാനും നന്മയിലേയ്ക്കുയരാനുമുള്ള ഒരു അപൂര്‍വ്വമായ അവസരമാണ് മനുഷ്യ ജന്മം. നശ്വര വസ്തുക്കള്‍ക്കു പിന്നാലെ അലഞ്ഞു നടന്ന് ജീവിതം വ്യര്‍ത്ഥമാക്കാതെ നമ്മള് ഓരോ നിമിഷവും വിവേകപൂര്‍വ്വം വിനിയോഗിക്കണം. ഓട്ടപ്പാത്രത്തിലെ വെള്ളം ഓരോ നിമിഷവും തുള്ളിത്തുള്ളിയായി നഷ്ടമാകുന്നതുപോലെ നമ്മുടെ ആയുസ്സ് ഓരോ നിമിഷവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ജന്മദിനവും വരുമ്പോള്‍ നമ്മള് ആഹ്ലാദിക്കാറുണ്ട്. എന്നാല്‍ നഷ്ടമാകുന്ന സമയത്തെക്കുറിച്ച് ജാഗ്രതയോടെ ബോധവാനാകാനുള്ള അവസരമാണ് ഓരോ ജന്മദിനവും.
ആത്മസാക്ഷാത്കാരമെന്ന ജീവിത ലക്ഷ്യത്തോട് നമ്മള് അടുത്തുകൊണ്ടിരിക്കുകയാണോ അതോ ലക്ഷ്യം മറന്ന് വ്യാമോഹങ്ങളില്‍ കുടുങ്ങിപ്പോയിരിക്കുകയാണോ എന്ന് നമ്മള് ആലോചിക്കണം. സ്വയം ഉണര്‍ന്ന് അവശേഷിച്ചിരിക്കുന്ന സമയമെങ്കിലും ശ്രദ്ധാപൂര്‍വ്വം വിനിയോഗിക്കാനുള്ള ഒരു നിശ്ചയദാര്‍ഢ്യം നാം എടുക്കണം. ആ ലക്ഷ്യത്തിലേയ്ക്കായി നമ്മുടെ സര്‍വ്വ ശക്തിയും പ്രയോജനപ്പെടുത്തണം
മനുഷ്യ ശരീരം ഒരു വാടകവീടാണ്. ഏതു നിമിഷവും നമുക്ക് അതില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിവരാം. ആ ബോധമുള്‍ക്കൊണ്ട് എത്രയും വേഗം നിത്യമായ സത്യത്തെ അറിയാന്‍ ശ്രമിക്കണം. എങ്കില്‍ ഇറങ്ങിപ്പോകേണ്ട സമയം വരുമ്പോള്‍ പുഞ്ചിരിയോടെ ഇറങ്ങിപ്പോകാം; നിത്യാനന്ദത്തില്‍ സ്ഥിരപ്രതിഷ്ഠിതനാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: