ചാലക്കുടി: മേലൂര്‍ പഞ്ചായത്തില്‍ ചാലക്കുടി പുഴയോരം റിസോര്‍ട്ട് മാഫിയകള്‍ കൈയേറിയതായി പരാതി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് റിസോര്‍ട്ട് മാഫിയ കൈയേറിയിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാതിരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി കൈയേറ്റത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നതായും ആരോപണമുയര്‍ന്നു.
പൂലാനി ഭാഗത്ത് വലിയ തോതിലാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ പേരില്‍ പുഴയോരം കൈയേറി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയോരത്തിനോട് ചേര്‍ന്ന് പട്ടയം ലഭിച്ച 142 സെന്റ് ഭൂമിയില്‍ നിന്ന് കൈയേറ്റമാണെന്നാരോപ്പിച്ച് 30 സെന്റ് സ്ഥലം കഴിഞ്ഞ ദിവസം തിരിച്ചു പിടിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് യോഗത്തില്‍ ഈ വിഷയത്തില്‍ ഭരണ സമിതി രാഷ്ട്രീയം കളിക്കുകയാണെന്നും പട്ടയം ലഭിച്ച ഭൂമി പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ബിജെപിയും കോണ്‍ഗ്രസും പറഞ്ഞിട്ടും പ്രതിപക്ഷ ആവശ്യം തള്ളി കൊണ്ടാണ് ഭൂമി പിടിച്ചെടുത്തിരിക്കുന്നത്.
പൂലാനി, കുന്നപ്പിള്ളി പ്രദേശത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ദാമോദരന്‍, ചെറ്റക്ക കുട്ടന് മാസ്റ്റര്‍, കോച്ചേരി ചന്ദ്രന്, അജിത അനിലന്‍ പാട്ടത്തി പറമ്പില്‍ തുടങ്ങിയവരുടെ ഭൂമികളാണ് പുഴയോരത്തുള്ളത്ത്.
ഇതില്‍ സിപിഎം നേതാക്കളായവരുടെ ഭൂമികള്‍ ഒഴിവാക്കി അജിത അനിലന്റെ ഭൂമിയിലെ മതിലും മറ്റും പൊളിച്ച് കൈയേറുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട് പോകുമെന്ന് ബിജെപി പഞ്ചായത്ത് യോഗം തീരുമാനിച്ചു.
ജില്ലാ കമ്മിറ്റിയംഗം കെ.എസ്.സുബ്രഹ്മണ്യന് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്.ശിവപ്രസാദ്, പഞ്ചായത്തംഗങ്ങളായ അംബിക ബാബു, ശ്രീദേവി ജയന്, പഞ്ചായത്ത് ഭാരവാഹികളായ പി.ആര്.രാമദാസ്, സി.എന്‍.സുരേഷ്,കെ.എന്‍.സുരേഷ്, പി.ആര്.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: