കൊച്ചി: മധ്യകേരളത്തിലേക്കുള്ള ചരക്ക് നീക്കം സ്തംഭിപ്പിച്ച് കൊച്ചിയില്‍ കണ്ടെയ്നര്‍ ലോറികള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനശ്ചിതകാല പണിമുടക്കിലേക്ക്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ചരക്കുമായി എത്തുന്ന കണ്ടെയ്നറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് കണ്ടെയ്നര്‍ ഓണേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മധ്യകേരളത്തിലേക്ക് കൂടുതല്‍ ചരക്കുകള്‍ എത്തുന്നത് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴിയാണ്. കണ്ടെയ്നര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെ മധ്യകേരളത്തിലേക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലാകും. പോര്‍ട്ടിലെ ചരക്ക് നീക്കത്തിനായി 800 കണ്ടെയ്നറുകളാണ് ദിവസേന വല്ലാര്‍പാടത്തേക്ക് എത്തുന്നത്. ഈ കണ്ടെയ്നറുകള്‍ റോഡിനിരുവശവുമാണ് പാര്‍ക്ക് ചെയ്തിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഉത്തരവിലൂടെ കണ്ടെയ്നര്‍ റോഡിലെ പാര്‍ക്കിങ് നിരോധിച്ചതോടെ മറ്റിടങ്ങളില്ലാത്ത അവസ്ഥയിലാണ് വാഹനങ്ങള്‍. കളക്ടറുടെ ഉത്തരവിന്റെ ചുവടുപിടിച്ച കണ്ടെയ്നര്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികള്‍ക്ക് പോലീസ് വന്‍തുകയാണ് പിഴയിനത്തില്‍ ചുമത്തുന്നത്.
കണ്ടെയ്നര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം വാഹന ഉടമകള്‍ തന്നെ കണ്ടെത്തണമെന്ന പോര്‍ട്ട് അധികൃതരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമരത്തിലേക്ക് നീങ്ങുകയാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും ചര്‍ച്ചകള്‍ക്ക് വിളിച്ചിട്ടില്ലെന്നും ഉടമകള്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ ടോമി തോമസ്, രാജീവ് ഷാരോണ്‍, വി.പി. ചന്ദ്രശേഖരമേനോന്, പി.എസ്. ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: